കൃപാവസന്തം-22 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
"ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അതു സമൃദ്ധമായുണ്ടാകാനുമാണ്' (യോഹ 10:10). ‘New evangelization is nothing but evangelium vitae.’ ജീവന്റെ സദ്വാർത്തയാണ് എക്കാലത്തെയും മംഗളവാർത്ത. ജീവനെ വിലമതിക്കാത്ത ഈ നൂറ്റാണ്ടിന്, കാലഘട്ടത്തിന്, സംസ്കാരത്തിന് ഒരു പൊതുമാനസാന്തരം അനിവാര്യമാണ്. മനുഷ്യജീവിത മഹത്വമാണ് ക്രൈസ്തവികതയുടെ കാതൽ. ദൈവം മനുഷ്യനെ സൃഷ്ടിച്ചതു നിത്യജീവനിൽ അവനെ പങ്കുകാരനാക്കാനാണ്. ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്റെ പ്രത്യേക ചിന്തയും സ്നേഹവും തീരുമാനവുമാണ്. പതനത്തിൽനിന്നുപോലും അവനെ വീണ്ടെടുക്കാൻ ദൈവം വീണ്ടും മനുഷ്യനായി, നിത്യതയുടെ സ്വർഗഗേഹത്തിൽ പിതാ-പുത്ര-പവിത്രാത്മ സ്നേഹ കൂട്ടായ്മയുടെ ശീതള ഛായയിലായിരിക്കാൻ. മാമ്മോദീസയിലൂടെ ദൈവിക ജീവനിൽ അവനെ മുദ്രിതനാക്കുകയും ചെയ്യുന്നു. മനുഷ്യജീവൻ അതിന്റെ അണുരൂപംമുതൽ ദൈവികവും പരിശുദ്ധവുമാണ്.
ഭ്രൂണഹത്യ, ദയാവധം, ആത്മഹത്യ, കൊലപാതകം, കൃത്രിമജനന നിയന്ത്രണം, മദ്യമയക്കുമരുന്നുപയോഗം, സാത്താൻ സേവ, അവയവക്കച്ചവടം, പ്രകൃതിനശീകരണം എന്നിവയെല്ലാം മനുഷ്യത്വത്തിനെതിരും ദൈവികാധികാരത്തിന്മേലുള്ള അതിക്രമവുമാണ്. ദേവാലയ കവാടത്തിൽവച്ചു തളർവാതരോഗിയെ സുഖമാക്കിയ പത്രോസ് പറയുന്നത് ശ്രദ്ധേയമാണ്: "നിങ്ങൾ ജീവന്റെ നാഥനെ കൊന്നു'(നടപടി 3:15). ജീവനെ ആദരിക്കാത്തതു ജീവദാതാവായ ദൈവത്തെ നിന്ദിക്കലാണ്. ദൈവികവരപ്രസാദമില്ലാതെ ജീവനെതിരേയുള്ള ഈ വെല്ലുവിളികളെ, ചെറുത്തുതോല്പിക്കാനാവില്ല. അതിനാവശ്യമായ മൂന്നു കാര്യങ്ങൾ : പ്രാർഥനയും കൂദാശകളും സുകൃത ജീവിതവുമാണ്. ഇവയുടെ ആകെത്തുകയാണ് നോന്പ്.
ജീവൻ നൽകാൻ ആത്മദാനം ചെയ്തവനാണ് ക്രിസ്തു. ജീവൻ കവർന്നെടുക്കുന്ന കള്ളന്മാർ, അതാരൊക്കെ ആയിക്കൊള്ളട്ടെ, എന്തുതന്നെയായിക്കൊള്ളട്ടെ, അതിനെയൊക്കെ ക്രിസ്തു എതിർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതുമുതൽ ജനിക്കാനിരിക്കുന്നവരുടെയും വാർധക്യത്തിലെത്തിയവരുടെയും അരക്ഷിതത്വവും അടിമത്വവും പീഡനവും അനുഭവിക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും രോദനവും മനുഷ്യക്കടത്തിനിരയാകുന്നവരുടെ വിഹ്വലതകളും ഭക്ഷണവും കുടിവെള്ളവും കിട്ടാത്തവരുടെയും സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്തവരുടെയും അടിസ്ഥാനചികിത്സ ലഭിക്കാത്തവരുടെയും ചിന്തയിലും മനഃസാക്ഷിയിലും മതത്തിലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെയും വിലാപങ്ങൾക്കും നമ്മൾ ഉത്തരവാദികളാണ്. ജനിക്കാനും ജീവിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നതു വിസ്മരിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.