തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി, എക്സൈസ്, വനം, ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരാണു പരിശോധന നടത്തുക.
വിദേശത്തു നിന്നു പണം എത്തുന്നതു പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
രേഖയില്ലാതെ സൂക്ഷിക്കുന്ന പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണവും മറ്റു വസ്തുക്കളും ആദായനികുതി വകുപ്പ് പിടിച്ചെടുക്കും. ഇതിനായി ആദായനികുതി വകുപ്പിന്റെ ക്വിക് റെസ്പോണ്‍സ് ടീം എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിക്കും. ജില്ലകളിലെ ഫ്ളയിംഗ് സ്ക്വാഡും ജില്ലാ നിരീക്ഷണ സംഘങ്ങളുമായി സഹകരിച്ചാകും പ്രവർത്തിക്കുക. ആദായ നികുതി വകുപ്പിന്റെ കണ്ട്രോൾ റൂമിൽ ജനങ്ങൾക്ക് പരാതി അറിയിക്കാം. 1800 425 3173 ആണ് ടോൾഫ്രീ നന്പർ.
തെരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിനു വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും. സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവ മുഖേനയുള്ള വലിയ തുകയുടെ ഇടപാടുകൾ നിരീക്ഷിക്കാനും നിർദേശം നൽകി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി.കെ. കേശവൻ, ജിഎസ്ടി ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു, എഡിജിപി അനന്തകൃഷ്ണൻ, ജോയിന്റ് സിഇഒ കെ. ജീവൻബാബു, ആദായനികുതി വകുപ്പ് അഡീഷണൽ ഡയറക്ടർ ഇയാസ് അഹമ്മദ്, സിആർപിഎഫ് ഡിഐജി മാത്യു എ. ജോണ്‍, ഗ്രൂപ്പ് കമാൻഡന്റ് സന്ദീപ് കുമാർ, അഡീഷണൽ സിഇഒ സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.