തേഞ്ഞിപ്പലം: തിരൂരങ്ങാടി മൂന്നിയൂരിനെയും വെന്നിയൂരിനെയും കേന്ദ്രീകരിച്ചു വെസ്റ്റ് നൈൽ പനി ഭീഷണിയുണ്ടായതു നിപ്പാ വൈറസ് ബാധയ്ക്കു പിന്നാലെ. സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ പനി ബാധിച്ച് ആറു വയസുകാരൻ മരിച്ചതിന്റെ ആഘാതത്തിലാണു നാട്ടുകാർ. എന്നാൽ, ഇതുവരെയായും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘത്തിനോ സംസ്ഥാന ആരോഗ്യവകുപ്പിനോ ആയിട്ടില്ല.
പക്ഷികളിൽനിന്നു ക്യൂലെക്സ് കൊതുകുകളിലൂടെ മനുഷ്യരിലേക്കു വൈറസ് ബാധിക്കുന്നതാണ് അപകടം. വൈറസിനെതിരേ മരുന്നില്ലെന്നതാണ് ആശങ്കാജനകം. എന്നാൽ, മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വെസ്റ്റ് നൈൽ വൈറസ് പടരില്ലെന്നത് ആശ്വാസമാണ്.
യുകെജി വിദ്യാർഥിയായ മുഹമ്മദ് ഷഹനു ഫെബ്രുവരി 19ന് പനിയും ഛർദിയും അനുഭവപ്പെട്ടതോടെയാണു വൈറസ് ബാധയുടെ ചുരുളഴിയുന്നത്. കോട്ടയ്ക്കലിലെയും കോഴിക്കോട്ടെയും പ്രമുഖ ആശുപത്രികളിൽനിന്നൊന്നും രോഗകാരണം കണ്ടെത്താനായിരുന്നില്ല. പിന്നീട് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
മാർച്ച് എട്ടിനു പരിശോധനാ ഫലം വന്നതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ അതീവ സുരക്ഷാവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയിൽനിന്നു ആശാവഹമായ പ്രതികരണങ്ങളുണ്ടായെങ്കിലും പ്രതീക്ഷകളെ അട്ടിമറിച്ച് ഇന്നലെ പുലർച്ചെ 3.30ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. വൈറസ് വാഹകരായ ക്യൂലെക്സ് കൊതുകുകളെ മൂന്നിയൂരിൽനിന്നും വെന്നിയൂരിൽനിന്നും പരിശോധനയ്ക്കെത്തിയ കേന്ദ്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുമേഖലകളിൽനിന്നുമായി ശേഖരിച്ച കൊതുകുകളെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കുട്ടിയുടെ വീടിന്റെയും അയൽവീടുകളുടെയും പരിസരത്തെ പക്ഷികളിൽനിന്നു ശേഖരിച്ച രക്തം ഹരിയാന ഹിസാറിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമാണ് അയച്ചിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
എന്താണ് വെസ്റ്റ് നൈല്‍
1937ല്‍ ഉഗാണ്ടയിലാണ് ഈ പനി കണ്ടെത്തിയത്. അണുബാധയുള്ള പക്ഷികളില്‍നിന്നു കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരില്‍ എത്തുക. എന്നാല്‍, നേരിട്ട് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരില്ല.
പ്രതിരോധം
രോഗബാധയേല്‍ക്കുന്ന 75 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. പ്രത്യേക വാക്സിനുകളോ മരുന്നുകളോ ആന്റി വൈറസ് സീരിസുകളോ ഇല്ല. പനിക്കും മറ്റുലക്ഷണങ്ങള്ക്കുമുള്ള മരുന്നുകള്‍ ഉപയോഗിക്കാം. കൊതുകുകളെ നശിപ്പിച്ചു വൈറസ് പകരുന്നതു തടയുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. വൈറസ് ബാധയേല്‍ക്കുന്ന 150ല്‍ ഒരാള്‍ക്കു മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകൂ. ബാക്കിയുള്ളവരില്‍ ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന പ്രശ്നം.
വെസ്റ്റ് നൈൽ
ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. അതിനാലാണ് ഈ വൈറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രി സമയങ്ങളില്‍ കടിക്കുന്ന ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. രക്ത-അവയവ ദാനത്തിലൂടെയും അമ്മയില്‍നിന്നു മുലപ്പാലിലൂടെ കുഞ്ഞിനും ഗര്ഭിണിയില്നിന്നു ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം.
ലക്ഷണങ്ങള്‍
സാധാരണ വൈറല്‍ പനിക്ക് ഉണ്ടാവുന്ന തരത്തില്‍ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദി, വയറിളക്കം, ചര്‍മത്തിലെ തടിപ്പുകള്‍ തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണു കണക്കുകള്‍
വൈറസ് ബാധയേറ്റു രണ്ടു മുതല്‍ ആറു വരെയുള്ള ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിന്നാലു ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ 80 ശതമാനം പേരെയും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കി. കൊതുക്, പക്ഷികള്‍ എന്നിവ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്നു വ്യാപിക്കാന്‍ സാധ്യതയുണ്ട്.
വെസ്റ്റ് നൈല്‍ വൈറസ് ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. എന്നാല്‍, 60 വയസിനു മേലുള്ളവര്‍, ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ ഗുരുതരമാവാം. മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.