കൊച്ചി: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം (പിഎംജെവൈകെ) പദ്ധതിയുടെ നടത്തിപ്പാനായുള്ള കമ്മിറ്റികളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് അവഗണന. പദ്ധതിക്കായി രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റികളിൽ എക്സ് ഒഫീഷ്യോ പ്രതിനിധികൾക്കു പുറമേയുള്ള 39 അംഗങ്ങളിൽ ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ളത് ഏഴു പേർ മാത്രം.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന പൊതുഭരണ വകുപ്പാണു ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ ഏകോപിപ്പിക്കുകയും ഗുണഭോക്താക്കളെ കണ്ടെത്തുകയുമാണു കമ്മിറ്റിയുടെ ലക്ഷ്യം. പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവർ എന്ന നിലയിലാണു ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള മൂന്നു പേരെ അതതു ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കെസിബിസിയുടെയും സീറോ മലബാർ സഭയുടെയും ആസ്ഥാനം ഉൾപ്പെടെ പ്രമുഖമായ ക്രൈസ്തവ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയിൽ ഒരാളെപ്പോലും ക്രൈസ്തവവിഭാഗത്തിൽനിന്നു ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് ഒരാൾ പോലും കമ്മിറ്റികളിലില്ല. ഈ ജില്ലകളിലെല്ലാം ഒരു ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർ മാത്രമാണു പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നത്.
പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരിലെ 39 അംഗങ്ങളിൽ 30 ഉം ഒരു സമുദായത്തിൽനിന്നു മാത്രമുള്ളവരാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കമ്മിറ്റികളിലും ഈ സമുദായത്തിന് പങ്കാളിത്തമുണ്ട്.
തൃശൂർ, കാസർഗോഡ്, വയനാട്, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ മാത്രമാണ് ക്രൈസ്തവ വിഭാഗത്തിനു പ്രതിനിധികളുള്ളത്. കോട്ടയം ജില്ലയിൽ മാത്രം രണ്ട് അംഗങ്ങളുണ്ട്. സിക്ക്, ജൈന സമുദായങ്ങൾക്ക് യഥാക്രമം എറണാകുളം, വയനാട് ജില്ലകളിലായി ഒന്നു വീതം പ്രതിനിധികളാണുള്ളത്.
ജില്ലാ കളക്ടർ ചെയർമാനും ഡെപ്യൂട്ടി കളക്ടർ കണ്വീനറുമായ കമ്മിറ്റിയിൽ, അതതു ജില്ലകളിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, ജില്ലാ വ്യവസായ ഓഫീസർ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ, ത്രിതല പഞ്ചായത്തുകളുടെ ഓരോ പ്രതിനിധികൾ എന്നിവരും അംഗങ്ങളാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളായി 13 ജില്ലാ കമ്മിറ്റികളിലുള്ള 39 അംഗങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവർ ആറിൽ ഒതുങ്ങി.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.