കൊച്ചി: നീതിനിർവഹണത്തിൽ പോലീസ് ജനപക്ഷത്തു നിൽക്കണമെന്നു മുഖ്യമന്ത്രി പിണറായ വിജയൻ. നാട് അഴിമതി മുക്തമാകുന്നതിനു പോലീസ് സേവനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് കളമശേരിയിൽ കുസാറ്റ് മെട്രോ സ്റ്റേഷനു സമീപം നിർമിച്ച സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിൽനിന്ന് അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടു യാത്രികർക്കും മറ്റുമുണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റേഷന്റെ പ്രവർത്തനലക്ഷ്യം. ഈ സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയിൽവേ യാർഡിലും അധികാര പരിധിയുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുന്പൻചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ, കാസർഗോഡ് ജില്ലയിലെ മേൽപ്പറന്പ് എന്നീ പോലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി, തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറാനല്ലൂർ എന്നീ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോണ്ഫറൻസിംഗ് വഴി നിർവഹിച്ചു. കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് മെട്രോ പോലീസ് സ്റ്റേഷന്റെ താക്കോൽ കൈമാറി.
വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ അധ്യക്ഷതവഹിച്ചു. എം. സ്വരാജ് എംഎൽഎ, കളമശേരി മുനിസിപ്പൽ ചെയർപേഴ്സണ് റുക്കിയ ജമാൽ, ആലുവ മുനിസിപ്പൽ ചെയർപേഴ്സണ് ലിസി ഏബ്രഹാം, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, കൊച്ചി മേഖലാ ഐജി പി. വിജയ് സാഖറെ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.പി. ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.