തൊടുപുഴ: ഇടുക്കി ജില്ലയിലെ പട്ടയമേള 22നു രാവിലെ പത്തിനു കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ജില്ലാ കളക്ടർ കെ.ജീവൻബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ജില്ലയിൽ നടക്കുന്ന മൂന്നാമതു പട്ടയമേളയാണിത്.
പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശേരി, ഇടുക്കി, കരിമണ്ണൂർ, രാജകുമാരി എന്നീ ഭൂമിപതിവ് ഓഫീസുകൾ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്ക് ഓഫീസുകൾ, തൊടുപുഴ ലാന്റ് ട്രൈബ്യൂണൽ എന്നീ കാര്യാലയങ്ങളിൽനിന്നുള്ള 6000ത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ഇതോടൊപ്പം 150 വനാവകാശരേഖകളും വിതരണത്തിനു തയാറായിട്ടുണ്ട്.മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം.മണി യോഗത്തിൽ അധ്യക്ഷത വഹിക്കും.ജോയ്സ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ ഇ.എസ്. ബിജിമോൾ, പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
1964-ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം റവന്യൂ ഭൂമി 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം കുടിയേറ്റം സാധൂകരിക്കപ്പെട്ടിട്ടുള്ള വനഭൂമി, 1995ലെ കേരള മുൻസിപ്പൽ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഭൂമി, എന്നിവ കൂടാതെ വനാവകാശരേഖകളും തൊടുപുഴ ലാൻഡ് ട്രൈബ്യൂണലിൽനിന്നുള്ള ക്രയസർട്ടിഫിക്കറ്റുകളും മേളയിൽ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.ജി.രാധാകൃഷ്ണൻ, എൻ.പി. സന്തോഷ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.