കോതമംഗലം: ധ്യാനവഴികളിലെ നിതാന്ത സപര്യയും ലളിതജീവിതത്തിലൂടെ ക്രിസ്തുവിനോടു ചേർന്നുള്ള അജപാലന ചൈതന്യവും അടയാളപ്പടുത്തിയ മോണ്‍. ജോർജ് ഓലിയപ്പുറത്തിനു പൗരോഹിത്യത്തിന്റെ സുവർണജൂബിലി വർഷത്തിൽ സീറോ മലബാർ സഭയുടെ ആദരം.
വൈദികരത്നം പുരസ്കാരം നൽകി സഭയുടെ സിനഡ് ഇദ്ദേഹത്തെ ആദരിക്കുന്പോൾ, അന്‍പതു വർഷത്തെ പൗരോഹിത്യജീവിതത്തിലെ ആഹ്ലാദമുഹൂർത്തമാകുന്നു.
മോണ്‍. ഓലിയപ്പുറത്തിന്റെ ധ്യാനപ്രഭാഷണങ്ങളുടെ സ്വാധീനമറിഞ്ഞവരിൽ മെത്രാന്മാർ വരെയുണ്ട്. സുവിശേഷാത്മകമായ വാക്കുകളിലൂടെയും ശുശ്രൂഷകളിലൂടെയും അനേകരെ ആത്മീയ ഉണർവിലേക്കു നയിച്ചുവരുന്ന വൈദിക ശ്രേഷ്ഠനാണ് ഇദ്ദേഹം. കൊച്ചു കഥകളിലൂടെയും ഉപമകളിലൂടെയും സുവിശേഷത്തിലെ ആശയങ്ങൾ കേൾവിക്കാരിലേക്കെത്തിക്കാനുള്ള നിപുണത ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
എഴുപത്തിനാലുകാരനായ മോണ്‍. ഓലിയപ്പുറം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഇടവകാംഗമാണ്. 1945 ൽ ജനനം. ഓലിയപ്പുറം പീറ്ററും റോസിയുമാണു മാതാപിതാക്കൾ. റോമിൽനിന്നു ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1969 മേയ് മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. മുതലക്കോടം, കലയന്താനി പള്ളികളിൽ സഹവികാരിയായും വാഴക്കുളം, മൂവാറ്റുപുഴ, ആരക്കുഴ, മുതലക്കോടം പള്ളികളിൽ വികാരിയായും സേവനം ചെയ്തു. ആലുവ പൊന്തിഫിക്കൽ സെമിനാരി റെക്ടർ, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി പ്രസിഡന്റ്, രൂപത ചാൻസലർ, സിഎംഎൽ, കെസിഎസ്എൽ, വിജ്ഞാനഭവൻ, കാത്തലിക് ചാരിറ്റീസ് എന്നിവയുടെ രൂപത ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
വാഗ്മിയായ മോണ്‍. ഓലിയപ്പറം 1980 മുതൽ 1990 വരെ അവിഭക്ത കോതമംഗലം രൂപത ചാൻസലറായി പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ ഹൈറേഞ്ച്, ലോറേഞ്ച് പ്രദേശങ്ങളിൽ രൂപതയുടെ വളർച്ചയ്ക്കു ചുക്കാൻ പിടിച്ചു. അവിഭക്ത മംഗലപ്പുഴ സെമിനാരിയുടെ അവസാന റെക്ടറായും 1997ൽ വിഭജനശേഷം 2000 വരെ റെക്ടറായും സേവനം ചെയ്തു. 2013 മുതൽ 2015 വരെ രൂപത സിഞ്ചല്ലൂസായിരുന്നു. 2015ൽ പ്രോട്ടോ സിഞ്ചല്ലൂസായ മോണ്‍ ഓലിയപ്പുറം, രാഷ്ട്രദീപിക കന്പനി ഡയറക്ടർ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തുവരുന്നു.
ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള മോണ്‍. ജോർജ് ഓലിയപ്പുറത്തിന്റെ ധ്യാന പ്രഭാഷണങ്ങൾക്കു ടെലിവിഷനിലൂടെയും ശ്രോതാക്കളേറെയാണ്. ആത്മീയ നവോത്ഥാനത്തിനായി പ്രവർത്തിച്ച മോണ്‍. ജോർജ് ഓലിയപ്പുറത്തിനു സീറോ മലബാർ സഭ നൽകുന്ന ഈ വലിയ ബഹുമതിയിൽ കോതമംഗലം രൂപതയ്ക്കും പൊതുസമൂഹത്തിനും ഏറെ അഭിമാനം.
ജിജു കോതമംഗലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.