തിരുവനന്തപുരം: രക്ഷിക്കാൻ ബാധ്യസ്ഥരായവർ ശിക്ഷിക്കുന്ന ദുർവിധിയാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് -ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎയും ചെയർമാൻ ജോണി നെല്ലൂരും തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് നേതൃത്വം നൽകുകയാണെന്നു ചെന്നിത്തല പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഈ നാടിനെ വർഗീയതയുടെ കൂത്തരങ്ങാക്കി മാറ്റി ഒരു ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത്.
എല്ലാ മേഖലകളിലും പരാജയപ്പെട്ട ഈ സർക്കാർ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഭരണപരാജയം മറയ്ക്കുന്നതിനാണ് നാട്ടിൽ അക്രമത്തിനും കോലാഹലങ്ങളും സൃഷ്ടിക്കുന്നതിന് ഗവണ്മെന്റ് തന്നെ നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ കേരള കോണ്‍ഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ഹർത്താലിന്റെ മറവിൽ അടിക്കടി അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹർത്താലുകൾ നിയന്ത്രിക്കാനും പൗരാവകാശങ്ങൾ സംരക്ഷിക്കാനും ആവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നും ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ അതിനായുള്ള നടപടികൾ ഉണ്ടാവണമെന്നും പാർട്ടി ലീഡർ അനൂപ് ജേക്കബും ചെയർമാൻ ജോണി നെല്ലൂരും പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ പാർട്ടി സംസ്ഥാന നേതാക്കളായ വാക്കനാട് രാധാകൃഷ്ണൻ, ജോർജ് ജോസഫ്, ഡെയ്സി ജേക്കബ്, സി. മോഹനൻ പിള്ള, വി.എസ്. മനോജ്കുമാർ, ബാബു വലിയവീടൻ, എഴുകോണ്‍ സത്യൻ, കുളക്കട രാജു, കെ.ആർ. ഗിരിജൻ, കരുമം സുന്ദരേശൻ, പി.എസ്. ജയിംസ്, വത്സണ്‍ അത്തിക്കൽ, വിൻസെന്റ് ജോസഫ്, ജോസഫ് സ്കറിയ, പ്രേസൻ മാഞ്ഞാമറ്റം, എസ്. മഹേശ്വർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.