ചിറ്റൂർ: യുവതിയും രണ്ടു മക്കളും വെട്ടേറ്റു മരിച്ചു. സംഭവത്തെത്തുടർന്ന് ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചിറ്റൂർ മാഞ്ചിറ ജെടിഎസിനു സമീപത്തു താമസിക്കുന്ന ചന്ദനപ്പുറം മാണിക്യന്റെ ഭാര്യ കുമാരി (35), മക്കളായ മനോജ് (14), മേഘ (12) എന്നിവരാണ് വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലെത്തിയശേഷം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ താണെന്നു പ്രതി മാണിക്യൻ പോലീസിൽ മൊഴി നല്കി. ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തിയ ശേഷം കഴുത്തിലും പുറത്തും വെട്ടുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മകനെയും പിന്നീട് ഉറങ്ങിക്കിടന്ന മകളെയും കൊലപ്പെടുത്തി.
പതിനാറു വർഷംമുന്പ് വിവാഹിതരായ ദന്പതികൾ തമ്മിൽ വഴക്കിടുന്നതു പതിവായിരുന്നെന്നു നാട്ടുകാർ പറയുന്നു. മൂന്നു വർഷം മുന്പ് കൊല്ലങ്കോട്ടെ സ്വന്തം വീട്ടിലേക്കു കുമാരിയും മക്കളോടൊപ്പം പോയി. പിന്നീട് മാണിക്യനും വീട്ടുകാരും സമീപവാസികളും കൊല്ലങ്കോട്ടെത്തി ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്കിയ ശേഷമാണു തിരിച്ചുവന്നത്.
സ്വന്തമായി വീടു നിർമിച്ചു താമസം തുടങ്ങിയെങ്കിലും അവിടെയും വഴക്കു പതിവായിരുന്നു. വീണ്ടും സ്വന്തം വീട്ടിലേക്കു പോയ കുമാരി ചിറ്റൂരിൽ വാടകവീടെടുത്തതിനു ശേഷമാണു തിരിച്ചെത്തിയത്.
ടെക്നിക്കൽ ഹൈസ്കൂളിനു സമീപം രാധാകൃഷ്ണൻ എന്നയാളുടെ ചെറിയ വീട്ടിലായിരുന്നു അലക്കുതൊഴിലാളിയായ മാണിക്യനും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. രാധാകൃഷ്ണനും കുടുംബവും രണ്ടു ദിവസമായി ബംഗളൂരുവിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ ഹാൾ രണ്ടായി വിഭജിച്ച് ഒരു ഭാഗത്താണ് ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. വീട്ടുപണിക്കുപോകുന്ന കുമാരിയുമായി മാഞ്ചിറയിലെ വീട്ടിലും മാണിക്യൻ വഴക്കു തുടരുകയായിരുന്നു.
വിവാഹ ചടങ്ങിനുപോയി വൈകിയെത്തിയ മാണിക്യൻ പുലർച്ചെ നാലിനുമുന്പ് കൊലപാതകം നടത്തി ആശുപത്രി ജംഗ്ഷനിലുള്ള തട്ടുകടയിൽനിന്നു ചായ കുടിച്ച ശേഷം നേരെ 150 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പോലീസ് പ്രതിക്കൊപ്പം വീട്ടിലെത്തി മൃതദേഹങ്ങൾ കണ്ടതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്നു മൂന്നു മൃതദേഹങ്ങളും തൃശൂർ മെഡിക്കൽ കോളജിലേക്കു പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇന്നലെ പുലർച്ചെ ഏഴിനു പോലീസ് സ്ഥലത്തെത്തിയപ്പോഴാണു സമീപവാസികൾ വിവരം അറിയുന്നത്.
മനോജ് കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിലും മേഘ ചിറ്റൂർ ഗവണ്മെന്റ് വിക്ടോറിയ ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിലും വിദ്യാർഥികളായിരുന്നു. അമ്മാവന്റെ കൊല്ലങ്കോട്ടെ വീട്ടിൽനിന്നാണ് മനോജ് പഠിച്ചിരുന്നത്. പൂജാവധിക്ക് അമ്മ വീട്ടിലേക്കു കൊണ്ടുവന്നതിനു ശേഷം ഇന്നലെ തിരിച്ചുപോകാനിരിക്കേയാണ് അച്ഛന്റെ കൊലക്കത്തിക്ക് ഇരയായത്. കൊല്ലങ്കോട് വട്ടേക്കാട് പരേതനായ ആറുമുഖന്റെ മകളാണ് കുമാരി. അമ്മ കോമളം. രമേഷ്, ശിവൻ, സുന്ദരി, സുരേഷ്, രതീഷ്, രമണി, രാജേഷ്, മഹേഷ്, മുകേഷ് എന്നിവർ സഹോദരങ്ങളാണ്.
ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച കൊടുവാൾ കണ്ടെടുത്തു. തുടർന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ വി. ഹംസയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദീൻ, പാലക്കാട് ഡിവൈഎസ്പി വിജയകുമാർ, ചിറ്റൂർ സിഐ ഹംസ, എസ്ഐ ശശിധരൻ എന്നിവർ സംഭവസ്ഥലത്തെത്തി വിവരം ശേഖരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.