തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് 24 മണിക്കൂർ കൂടി നൽകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
ഇതിനുശേഷവും സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ ശബരിമല സംരക്ഷണ സമരത്തിന്റെ രണ്ടാം ഘട്ടമായി വിശ്വാസി സംഗമവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തു നിന്നു കഴിഞ്ഞ പത്തിന് എൻഡിഎയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടമോ ഭരണ അട്ടിമറിയോ ബിജെപിയുടെ ലക്ഷ്യമല്ല. ഭക്തരുടെ തീരുമാനത്തിനൊപ്പം നിന്ന് ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പിക്കുക മാത്രമാണു ചെയ്യുന്നത്.
ശബരിമലയെ തകർക്കാൻ അരനൂറ്റാണ്ടായി ശ്രമിച്ച് പരാജയപ്പെട്ട ഇടതുപക്ഷം സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച് കുറുക്കു വഴി തേടുകയാണ്. തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിച്ച യാത്രയുടെ സമാപന സമ്മേളനം ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിൽ സിപിഎമ്മും പിണറായി സർക്കാരുമാണെന്ന് മുരളീധര റാവു പറഞ്ഞു. ഭരണഘടനയ്ക്കോ ജനങ്ങൾക്കോ എതിരല്ല എൻഡിഎയുടെ സമരം. ഭരണഘടന നൽകുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.
സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി നൽകണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാർ ഈ ആവശ്യം ഗൗരവമായി എടുക്കുന്നില്ല. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു എന്നു പറയുന്ന സിപിഎം കോടതിവിധികളോടു കാണിച്ചിട്ടുള്ള സമീപനം കേരളത്തിലെ ജനങ്ങൾക്കറിയാം. പാർട്ടിക്ക് എതിരായ വിധികളുണ്ടായപ്പോൾ സിപിഎം എത്രയോ തവണ കോടതിയുടെ നടപടികൾക്കെതിരേ പ്രതിഷേധിച്ചിട്ടുണ്ട്. സർക്കാർ നടത്തുന്ന അഴിമതിയുടെ വിഹിതമല്ല, വിശ്വാസം സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങൾ ആവശ്യപ്പെടുന്നത്.
ശബരിമലവിഷയത്തിൽ രാജ്യത്തൊട്ടാകെയും മറ്റു രാജ്യങ്ങളിലും പ്രതിഷേധം ഉയരുകയാണ്. വിശ്വാസികളുടെയും ആചാരങ്ങളുടെയും സംരക്ഷണമാണ് എൻഡിഎ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാൻ ഗൂഢശ്രമം നടക്കുന്നതായി എൻഡിഎ കണ്വീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമന്വയത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ഭക്തരുടേയും വിശ്വാസികളുടേയും ആചാരങ്ങൾക്ക് വിരുദ്ധമായി ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുകൂല വിധി സന്പാദിച്ചവർ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ ഭരണകക്ഷിക്കു ബാധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാൽ മാത്രമെ നവകേരള സൃഷ്ടി സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ. രാജഗോപാൽ എംഎൽഎ, നളിൻ ഖട്ടിൽ എംപി, എൻഡിഎ നേതാക്കളായ പി.സി. തോമസ്, നീലകണ്ഠൻ മാസ്റ്റർ, രാജൻബാബു, പൊന്നപ്പൻ, കുരുവിള മാത്യൂസ്, രാജൻ കക്കാട്, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കർണാടകയിൽ നിന്നുള്ള ആറ് എംഎൽഎമാരും സമാപനയാത്രയിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം പട്ടത്തു നിന്ന് ആരംഭിച്ച സമാപന യാത്രയിൽ ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തർ അണിനിരന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.