കണ്ണൂർ: കുട്ടികളെ മരണത്തിലേക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്ന മസ്തിഷ്കജ്വരത്തെ ഇല്ലായ്മചെയ്യാൻ പ്രതിരോധപ്രവർത്തനം ശക്തമാക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ന്യൂറോളജി സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളിലെ വളർച്ചാ വൈകല്യങ്ങളെ ഗർഭാവസ്ഥയിൽതന്നെ കണ്ടെത്താവുന്ന തലത്തിൽ ന്യൂറോളജി വിഭാഗം വളർന്നിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന സിക്ക അണുബാധയുടെ പശ്ചാത്തലത്തിൽ ബോധവത്കരണം ശക്തമാക്കാനും സംഘടന തീരുമാനിച്ചു.
കണ്ണൂർ ബ്രോഡ്ബീൻ ഹോട്ടലിൽ നടന്ന സമ്മേളനത്തോടനുബന്ധിച്ച് ന്യൂറോളജി മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെ പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവുമുണ്ടായിരുന്നു. എംആർഐ സ്കാനിംഗ്, അപസ്മാരക രോഗത്തിന്റെ നൂതന ചികിത്സ, തലച്ചോറിലെ ജനിതക വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് വിപുലമായ ക്ലാസും ചർച്ചയും നടന്നു.
സമ്മേളനം സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ കുട്ടികളുടെ ന്യൂറോളജി വിഭാഗം മേധാവിയുമായ പ്രഫ.എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഐഎപി ന്യൂറോളജി ചാപ്പറ്റർ പ്രസിഡന്റ് ഡോ.പി.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ.എ. മുഹമ്മദ് കുഞ്ഞ്, ഡോ.പി.ആർ. ജയകുമാർ, ഡോ. ജയിംസ് ജോസ്, ഡോ. മേരി ഐപ്പ്, ഡോ. അക്ബർ മുഹമ്മദ്, ഡോ.ജി.വി. ഷിബു, ഡോ. അനന്ത കേശവൻ, ഡോ. രാജേഷ്, ഡോ. റിയാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐഎപി സംസ്ഥാന നേതാക്കളായ ഡോ. സന്തോഷ്, പരിയാരം മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം മേധാവി ഡോ.എം.ടി.പി. മുഹമ്മദ്, പ്രഫ. അലി കുബ്ലെ, ഡോ. മോഹനൻ, ഡോ. നിർമൽ രാജ്, പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ഐഎപി ചെയർമാൻ ഡോ.എസ്.വി. അൻസാരി, ഡോ.എം.കെ. നന്ദകുമാർ, ഡോ. അജിത്ത് സുഭാഷ്, ഡോ. സുൽഫിക്കർ അലി, ഡോ. രാജീവൻ, ഡോ. അജിത്ത് മേപാൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഡോക്ടർമാരുടെ സഹായ ധനം സമ്മേളനത്തിൽ ജില്ലാ കളക്ടർ മിർ മുഹമ്മദലി ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.