കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി എം. അഭിമന്യു(20)വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത ഏഴു പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെയും റിമാൻഡിൽ കഴിയുന്ന ഒന്പതു പേരെയും ഉൾപ്പെടുത്തി 16 പേർക്കെതിരേയാണ് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. നേരത്തെ അറസ്റ്റിലായ പത്തു പ്രതികളെ കുറ്റപത്രത്തിൽ ചേർത്തിട്ടില്ല. ഇവർക്കെതിരേ പിന്നീടു മറ്റൊരു കുറ്റപത്രം നൽകും. നിലവിൽ 26 പേരാണു പ്രതികൾ.
കൊലപാതകം, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘംചേരൽ, മാരകായുധങ്ങളുമായി സംഘംചേരൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ, മാരകമായി മുറിവേല്പിക്കൽ, മാരകായുധങ്ങളുമായി ആക്രമിച്ചു മുറിവേല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രതികൾ എസ്ഡിപിഐ, കാന്പസ് ഫ്രണ്ട് പ്രവർത്തകർ
അഭിമന്യു വധക്കേസിലെ പ്രതികളെല്ലാവരും എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു. കുറ്റപത്രം നൽകിയ 16 പ്രതികളുടെ പേരുവിവരം ചുവടെ.
അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദ്, എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം, പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ, കോട്ടയം കങ്ങഴ ചിറയ്ക്കൽ ബിലാൽ സജി, പത്തനംതിട്ട കോട്ടാങ്ങൽ നരകത്തിനംകുഴി ഫാറൂഖ് അമാനി, മരട് പെരിങ്ങാട്ടുപറന്പ് പി.എം. റെജീബ്, നെട്ടൂർ പെരിങ്ങോട്ടുപറന്പ് അബ്ദുൽ നാസർ എന്ന നാച്ചു, ആരിഫിന്റെ സഹോദരൻ ആദിൽ ബിൻ സലീം, പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറന്പ് വി.എൻ. ഷിഫാസ്, നെട്ടൂർ മേക്കാട്ട് സഹൽ ഹംസ, പള്ളുരുത്തി പൈപ്പ്ലൈൻ പുതുവീട്ടിൽ ജിസാൽ റസാഖ്, അരൂക്കുറ്റി തൃച്ചാറ്റുകുളം നന്പിപുലത്ത് മുഹമ്മദ് ഷഹീം, പി.എച്ച്. സനീഷ്, ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ്, നെട്ടൂർ കരിങ്കാന്പാറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ, നെട്ടൂർ മേക്കാട്ട് സാനിദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.