പത്തനംതിട്ട: ആരാധകരും നാട്ടുകാരും സിനിമാപ്രവർത്തകരുമടങ്ങുന്ന ജനസമൂഹം നിറകണ്ണുകളോടെ പ്രിയതാരത്തെ യാത്രയാക്കി. അന്തരിച്ച ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ മൃതദേഹം ഇന്നലെ പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.
എറണാകുളത്തു നിന്നും ആലപ്പുഴ വഴി മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നലെ ഉച്ചയോടെ ക്യാപ്റ്റൻ രാജു എന്ന രാജു ദാനിയേലിന്റെ ജന്മനാടായ പത്തനംതിട്ടയിലെത്തി. ടൗണ്ഹാളിനു മുന്പിൽ വലിയൊരുജനസമൂഹം തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരം അർപ്പിച്ചു. പിന്നീട് മാതൃവിദ്യാലയമായ ഓമല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം എത്തിച്ചപ്പോഴേക്കും ജനസഞ്ചയമായിരുന്നു. കുടുംബവീടായ പുത്തൻപീടിക കുര്യന്റയ്യത്ത് വീട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷ നടക്കുന്പോഴും തിരക്ക് നിയന്ത്രിക്കാനാകുമായിരുന്നില്ല.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ എ.കെ. ബാലൻ, മാത്യു ടി.തോമസ് എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ വീണാ ജോർജ്, രാജു ഏബ്രഹാം, മുകേഷ്, ചിറ്റയം ഗോപകുമാർ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ക്ലീമിസ്, ഗീവർഗീസ് മാർ കൂറിലോസ്, ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകാർമികരായിരുന്നു. മലങ്കര കത്തോലിക്കാ സഭ മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ പ്രാർഥനകൾ നടത്തി. പോലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകി. ഭാര്യ പ്രമീളയും മകൻ രവിരാജും അന്ത്യചുംബനം നൽകിയതോടെ ക്യാപ്റ്റൻ ഓർമകളിലേക്കായി.
ചലച്ചിത്ര പ്രവർത്തകരായ നടൻ മധു, ഭദ്രൻ, ബോബൻ സാമുവേൽ, ജോണി ആന്റണി, എം. രഞ്ജിത്, ബി. സുരേഷ് കുമാർ, ജയേഷ് തന്പാൻ, ചാലി ബാല, ജോണി, കോട്ടയം നസീർ, സോണിയ, ജയൻ ചേർത്തല തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.