തിരുവനന്തപുരം: റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച കേന്ദ്ര ദൗത്യ സംഘത്തിന്റെ ആദ്യ യോഗം 23 നു തിരുവനന്തപുരത്തു ചേരുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനും ത്രിപുര ചീഫ് സെക്രട്ടറി ഉപാധ്യക്ഷനുമായ സമിതിയാണ് യോഗം ചേരുന്നത്. യോഗത്തിൽ ചിരട്ടപ്പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുമെന്നും പി.ജെ. ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
രണ്ടു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണമെന്നാണു നിർദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ചിരട്ടപ്പാലിന്റെ ബിഐഎസ് ഗുണനിലവാരം നിശ്ചയിക്കുന്നത് റബർ കർഷകർക്കു തിരിച്ചടിയാകും. ഗുണനിലവാരം നിശ്ചയിച്ചാൽ കുറഞ്ഞ തുകയ്ക്ക് ചിരട്ടപ്പാൽ ഇറക്കുമതി സാധ്യമാകും.
വൃത്തിഹീനവും മാലിന്യങ്ങൾ അടിഞ്ഞതും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതുമാണ് വിദേശത്തെ ചിരട്ടപ്പാൽ. ഇതു രാജ്യത്തെ റബർ ഉത്പന്നങ്ങളുടെ ഗുണമേന്മയെ ബാധിക്കും. രാജ്യാന്തര തലത്തിൽ ചിരട്ടപ്പാലിന്റെ ഗുണനിലവാരം ഇതുവരെ നിശ്ചയിച്ചിട്ടില്ല. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും ഇതു ബാധിക്കുമെന്നും മന്ത്രി അറിയിച്ചു.
പരിവർത്തിത ക്രൈസ്തവരുടെ സംവരണത്തോത് ഉയർത്തുന്നതു ശാസ്ത്രീയ പഠനത്തിനു ശേഷം
പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നു ക്രിസ്തുമതം സ്വീകരിച്ച പരിവർത്തിത ക്രൈസ്തവരുടെ സംവരണത്തോത് ഉയർത്തുന്നത് ശാസ്ത്രീയ പഠനത്തിനു ശേഷമേ സാധിക്കുവെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. സമുദായം തിരിച്ചുള്ള സെൻസസ് പ്രകാരമുള്ള കണക്കുകൾ, സാമൂഹിക- വിദ്യാഭ്യാസ പിന്നോക്കാവസ്ഥ എന്നിവ പരിഗണിച്ചേ സംവരണം പുതുക്കാനാകൂ.
2011ലെ സെൻസസിന്റെ ഭാഗമായുള്ള സാമൂഹിക സാമ്പത്തിക സെൻസസിലെ സമുദായം തിരിച്ചുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു ലഭ്യമാക്കിയിട്ടില്ല. പുതിയ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ സംവരണം സംബന്ധിച്ച് മറ്റു തീരുമാനങ്ങൾ കൈക്കൊള്ളാനാകൂ.
പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതിക്കാർക്ക് അനുവദനീയമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഈ വിഭാഗത്തെ പിന്നോക്ക വിഭാഗ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സർവീസിൽ ലാസ്റ്റ്ഗ്രേഡ് തസ്തികകളിൽ രണ്ടു ശതമാനവും മറ്റു തസ്തികകളിൽ ഒരു ശതമാനവുമാണ് നിലവിലെ സംവരണം.
പ്രത്യേക പിന്നോക്കാവസ്ഥ പരിഗണിച്ച് പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ലളിതമായ തിരിച്ചടവു വ്യവസ്ഥയിൽ വായ്പ അനുവദിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ കോർപറേഷൻ 3691 പേർക്ക് 15.83 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 2729 വിദ്യാർഥികൾക്ക് വിദ്യാഭ്യാസമേഖലയിലെ പ്രോത്സാഹന സമ്മാനമായി 49.88 ലക്ഷം രൂപയും വിതരണം ചെയ്തു.
സമർഥരായ പത്ത് കുട്ടികൾക്കു സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നൽകുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കും. കോഴ്സ് ഫീസിന്റെ 90 ശതമാനവും ഹോസ്റ്റൽ ഫീസായി 4000 രൂപ വീതവും സർക്കാർ നൽകുമെന്നും സണ്ണിജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. പാലക്കാട് നെന്മാറയിലെ ഇരവാലൻ സമുദായക്കാരെക്കുറിച്ച് കിർത്താഡ്സ് നരവംശശാസ്ത്ര പഠനം നടത്തുന്നതായി മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു. കൊല്ലങ്കോട്, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ചാത്തൻപാറ, മാത്തൂർക്കുളം, കല്ലേരിപ്പൊറ്റ, കൊട്ടക്കുറിശി, പുത്തൻപാടം, പറത്തോട്,വേങ്ങപ്പാറ, നെൻമേനി, മരുതി, കൊടുവാൾപ്പാറ, കാരോട്ട്പാറ, ചേപ്പലോട്, ആമൂർ, പയലൂർ ലക്ഷം വീട് തുടങ്ങിയ ഉൗരുകളിൽ അധിവസിക്കുന്നവരെക്കുറിച്ചാണ് പഠനം. ഇവർക്ക് ജാതിസർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് പഠനത്തിന് കിർത്താഡ്സിനെ നിയോഗിച്ചത്.
ഇരവാലൻ സമുദായ നിർണയ പഠനത്തിന്റെ ഭാഗമായി കിർത്താഡ്സ് മൂന്ന് തവണ കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലെ 16 ഉൗരുകൾ സന്ദർശിച്ച് 111 ഉൗരുനിവാസികളുടെ കുടുംബങ്ങളെ നേരിൽകണ്ടു. ഇവരുടെ വംശവൃക്ഷാവലി തയാറാക്കി ഓരോ കുടുംബങ്ങളുടേതുമായി ഒത്തുനോക്കി അന്തിമ പഠന റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കുമെന്നും കെ.ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കരാറുകാരുടെ മേലുള്ള ബാധ്യതാ കാലാവധി ഉയർത്തും: മന്ത്രി ജി. സുധാകരൻ
സംസ്ഥാനത്തു നിർമിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കും കേടുപാടു തീർക്കുന്നതിനുമുള്ള കരാറുകാരുടെ മേലുള്ള ബാധ്യത കാലാവധി മൂന്നു വർഷം എന്നത് ഏഴു വർഷമായി ഉയർത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി ജി.സുധാകരൻ. നഗര റോഡ് വികസന പദ്ധതി പ്രകാരമുള്ള നിർമാണങ്ങൾക്ക് 15 വർഷവും പരിഗണനയിലാണ്. റബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം എന്നിവയിൽ ഏതെങ്കിലുമൊന്നോ ഇവ മൂന്നുമോ റോഡ് നിർമാണത്തിൽ നിർബന്ധമായി ഉപയോഗിക്കണമെന്ന വ്യവസ്ഥ കർശനമാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഈ സർക്കാർ വന്ന ശേഷം 1200 കിലോമീറ്റർ റോഡ് പുതിയ രീതിയിൽ നിർമിച്ചിട്ടുണ്ട്. എന്നാൽ, പ്ലാസ്റ്റിക് ടാറിന്റെ ലഭ്യതകുറവുണ്ട്. ഇതു പരിഹരിക്കുന്നതിന് ഇടപെടൽ നടത്തും. 330 തദ്ദേശ സ്ഥാപനങ്ങളിലായി 1.73 കിലോഗ്രാം സംസ്കരിച്ച പ്ലാസ്റ്റിക്ക് ഉപയോഗിച്ചു 150 കിലോ മീറ്റർ റോഡ് നിർമിച്ചതായും മന്ത്രി ജി.സുധാകരൻ പറഞ്ഞു.
വേമ്പനാട് കായലിലെ എക്കൽ നീക്കാൻ രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ലഭ്യമാക്കും
റാംസർ പട്ടികയിൽ ഉൾപ്പെട്ട വേമ്പനാട് കായലിന്റെ പുനരുദ്ധാരണത്തിനും കായലിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിനും ദേശീയ- അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നു ആവശ്യത്തിനു ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു.
വേമ്പനാട് കായലിന്റെ വിസ്തൃതി ശോഷിച്ചിട്ടുണ്ട്. കായലിന്റെ ആഴം 65 ശതമാനം കുറഞ്ഞു. ഗാർഹിക- ഖര- ദ്രവ്യ മാലിന്യങ്ങളും സ്വീവേജ്- കൃഷി മാലിന്യങ്ങളും കായലിലെ ഓക്സിജന്റെ അളവു കുറച്ചു. ഇതു മത്സ്യങ്ങളും ജല ജീവികളും നശിക്കുന്നതിന് ഇടയാക്കി.
കുമ്പളം- ഇടക്കൊച്ചി ഭാഗങ്ങളിൽ ഉൾപ്പെടെ പലയിടത്തും എക്കൽ അടിഞ്ഞു നീരൊഴുക്ക് കുറഞ്ഞു. മത്സ്യ ആവാസ വ്യവസ്ഥയ്ക്കു കോട്ടം തട്ടാത്ത വിധത്തിൽ ശാസ്ത്രീയ ഡ്രഡ്ജിംഗ് നടത്തും. ജല വിഭവ വകുപ്പ്, ജല ഗതാഗത വകുപ്പ്, ഉൾനാടൻ ജലഗതാഗത അഥോറിറ്റി, മത്സ്യബന്ധന- ഹാർബർ എൻജിനീയറിംഗ് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഡ്രജിംഗിന് ആവശ്യമായ തുക കണ്ടെത്തുമെന്നും എം. സ്വരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
സ്കൂളുകളിൽ 2548 തസ്തികകൾ സൃഷ്ടിച്ചു
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എയ്ഡഡ്, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലായി 2548 തസ്തികകൾ സൃഷ്ടിച്ചതായി മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
ഡാമുകളിലെ ജലനിരപ്പു കഴിഞ്ഞ വർഷത്തേക്കാൾ അധികം
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പു കഴിഞ്ഞ വർഷം ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ അധികമാണെന്നു മന്ത്രി എം.എം.മണി. കഴിഞ്ഞ മാർച്ച് ഒന്പതിലെ കണക്കു പ്രകാരം ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ 18.43 ശതമാനം കൂടുതലാണ്. ഇതു മൊത്തം സംഭരണ ശേഷിയുടെ 52.97 ശതമാനമാണ്. വരുന്ന വേനൽകാലത്തു സംസ്ഥാന പ്രതിദിന ഉപഭോഗം ഏകദേശം 8.2 കോടി യൂണിറ്റാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ഡിസംബറിലെ (ശീതകാലത്തെ) പ്രതിദിന ശരാശരി ഉപഭോഗം 6.4 കോടി യൂണിറ്റായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കരാറുകാർക്കു കുടിശികയുണ്ട്
പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ കരാറുകാർക്കു 535.98 കോടി രൂപ കുടിശിക കൊടുത്തുതീർക്കാനുണ്ടെന്നു ധനമന്ത്രി ഡോ: ടി.എം.തോമസ് ഐസക് പറഞ്ഞു. 2017 സെപ്റ്റംബർ വരെയുള്ള കുടിശിക ബില്ലുകൾ മേയ് 21-നകം കൊടുത്തുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിൽ 6217 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയേ ഉള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ നിലവിൽ 8031 തടവുകാരെ ജയിലുകളിൽ പാർപ്പിക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആളുകളെ കാണാതായതുമായി ബന്ധപ്പെട്ടു 14965 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കാണാതായ ആളുകളുടെ എണ്ണം 16487 ഉം കണ്ടെത്തിയവരുടെ എണ്ണം 15221 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനം വിജയകരമായിരുന്നുവെന്നു വിലയിരുത്തിയിട്ടില്ല. ബ്ലേഡ് മാഫിയയുടെ അതിക്രമം വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 2015-ൽ 606 കേസുകൾ, 2016ൽ 189, 2017ൽ 203 കേസുകളും ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2011 മേയ് മാസം മുതൽ 2016 മേയ് വരെ അന്നത്തെ ഭരണകക്ഷിനേതാക്കൾ പ്രതികളായിട്ടുള്ള 268 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ പ്രതികളായ 13 കേസുകൾ, യുഡിഎഫ് എംഎൽഎമാർ പ്രതികളായിട്ടുള്ള 21 കേസുകൾ, യുഡിഎഫ് പാർലമെന്റ് അംഗങ്ങൾ പ്രതികളായിരുന്ന രണ്ട് കേസുകൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ പ്രതികളായ 45 കേസുകൾ എന്നിവ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.