ഇ-പേമെന്റുകളിൽ പണം തിരികെ വന്നില്ലെങ്കിൽ പിഴ
Saturday, September 21, 2019 10:43 PM IST
മുംബൈ: പണകൈമാറ്റം വിജയകരമായി പൂർത്തിയാക്കാൻ കഴിയാതെ വരുന്ന ഇടപാടുകളിൽ ഉപയോക്താവിന്റെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടുന്ന തുക തിരികെ വന്നില്ലെങ്കിൽ പിഴ ഈടാക്കാൻ തീരുമാനം. നഷ്ടപ്പെട്ട തുക ഒരു ദിവസത്തിനുള്ളിൽ തിരികെ ലഭ്യമായില്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 100 രൂപ വച്ച് പിഴ ഈടാക്കാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.
യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉൾപ്പെടെയുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ, ഇമ്മീഡിയറ്റ് പേമെന്റ് സിസ്റ്റം (ഐഎംപിഎസ്), ഇ-വാലറ്റുകൾ, ആധാർ അധിഷ്ഠിത പേമെന്റുകൾ, കാർഡ് ടു കാർഡ്, നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്) വഴിയുള്ള ഇടപാടുകൾ എന്നിവയ്ക്ക് പുതിയ തീരുമാനം ബാധകമാണ്.
പരാജയപ്പെടുന്ന ഇടപാടുകളിൽ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടുന്ന ഉപയോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിഴത്തുക ഏകീകരിച്ചെങ്കിലും പൂർണമായും ഏകീകരിച്ചു എന്നു പറയാനാകില്ല. എടിഎം, മൈക്രോ എടിഎം ഉപയോഗങ്ങളിൽ അഞ്ചു ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഇതിനുശേഷവും ഉപയോക്താവിന് തുക തിരിച്ചുകിട്ടിയില്ലെങ്കിലാണ് 100 രൂപ പിഴ ഈടാക്കിത്തുടങ്ങുക. പോയിന്റ് ഓഫ് സെയിൽ (കാർഡ് സ്വൈപ് മെഷീൻ), ഓണ്‍ലൈൻ ഇടപാടുകൾക്കും ഈ സാവകാശമുണ്ട്.