പീഡനക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോകുന്ന വിവരം അപ്പോഴാണു ജോർജും അറിയുന്നത്. ഉടൻ അദ്ദേഹം തന്റെ അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിനെ വിളിച്ചുവരുത്തി. അഭിഭാഷകനുമായി സംസാരിക്കാൻ പോലീസ് അവസരം നൽകി. മൂന്നോടെ ജോർജിനെ അറസ്റ്റ് ചെയ്തു. ഒന്നരമാസത്തിനിടെ മൂന്നാം തവണയാണു ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പി.സി. ജോർജിനു ജാമ്യം തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ പി.സി. ജോർജിന് ഉപാധികളോടെ ജാമ്യം. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കുറ്റപത്രം നൽകുന്നതു വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. വൈകുന്നേരം 6.30ന് പോലീസ് ജോർജിനെ കോടതിയിൽ ഹാജരാക്കി. തുറന്ന കോടതിയിലാണ് കേസ് പരിഗണിച്ചത്.