വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ച 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.ഐ. ഷാനവാസ് 4,10,703 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ എം. റഹ്മത്തുള്ളയ്ക്കു ലഭിച്ചത്- 2,57,264 ഉം , ബിജെപി സ്ഥാനാർഥി സി.വാസുദേവനു കിട്ടിയത് കേവലം 31,687 വോട്ടുകളുമാണ്. 1,53,439 വോട്ടുകളായിരുന്നു എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം.
2014ൽ എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം പഴയ ഒന്നരലക്ഷത്തിൽനിന്ന് 20,870 ആയി കുറഞ്ഞു. അന്ന് മാനന്തവാടി (8,666), സുൽത്താൻ ബത്തേരി (8,983) മണ്ഡലങ്ങൾ മാത്രം എൽഡിഎഫിനൊപ്പം നിന്നപ്പോൾ കൽപ്പറ്റ (1,880), തിരുവന്പാടി(2,385), ഏറനാട് (18,838), നിലന്പൂർ (3,266) , വണ്ടൂർ (12,267) എന്നീ അഞ്ച് മണ്ഡലങ്ങളും യുഡിഎഫിനെ തുണച്ചു. പോസ്റ്റൽ വോട്ടുകളിൽ എൽഡിഎഫിന് 117 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായി.
എന്നാൽ, ഇക്കുറി രാഹുൽ ഗാന്ധി സ്ഥാനാർഥി ആയതോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആവേശം കത്തിക്കയറിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ വോട്ടുകളും വയനാട്-കോഴിക്കോട് ജില്ലകളിലെ കർഷക- ആദിവാസി വോട്ടുകളും ചേർന്നാൽ ഭൂരിപക്ഷം 2009ന്റെ ഇരട്ടിയാകുമെന്ന ആത്മവിശ്വാസത്തിലാണ് കെപിസിസി നേതൃത്വവും എഐസിസി നിരീക്ഷകരും.
ബാബു ചെറിയാൻ