11 വ്യാവസായിക ഇടനാഴികളുടെ വികസനമാണു ഗവൺമെന്റിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഈ ഇടനാഴികളെ ഇന്ത്യയുടെ ഉത്പാദനവളര്ച്ചയുടെ നട്ടെല്ലാക്കി മാറ്റാന്‍ സഹായിക്കുന്ന 20 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുന്നത്. ഈ സ്മാര്‍ട്ട് സിറ്റികളില്‍ നാലെണ്ണം ഇതിനകം നിക്ഷേപത്തിന്റെ ആകര്‍ഷണകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയും അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 80,000 പേര്‍ക്കു നേരിട്ടും അതിലധികംപേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്കുന്ന 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം പ്രതിജ്ഞാബദ്ധമാണ്.
ഇലക്ട്രോണിക്സ്, ഔഷധമേഖല, വാഹനമേഖല, വസ്ത്രമേഖല, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍ണായകരംഗങ്ങളില്‍ ഗവൺമെന്റിന്റെ ഉത്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുസ്ഥിരവളര്‍ച്ചയ്ക്കായി ഈ മേഖലകളില്‍ പരിസ്ഥിതിസംവിധാനങ്ങള്‍ സൃഷ്ടിക്കുകയും അവയുടെ ആഗോള മത്സരക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു.
പിഎല്‍ഐ പദ്ധതികള്‍ 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനും ഏകദേശം 11 ലക്ഷം കോടിരൂപയുടെ ഉത്പാദനത്തില്‍ ഗണ്യമായ ഉത്തേജനത്തിനും കാരണമായി. ഈ സംരംഭത്തിലൂടെ നേരിട്ടും അല്ലാതെയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ലോകം ഇപ്പോള്‍ ഇന്ത്യയെ ഉത്പാദന ഇടമായാണു കാണുന്നത്. ഈ താത്പര്യത്തിന്റെ പ്രധാന കാരണം ഇന്ത്യയുടെ സ്വന്തം മത്സരാധിഷ്ഠിത മുന്‍തൂക്കവും കരുത്തുറ്റ സാമ്പത്തിക അടിസ്ഥാനവുമാണ്. ഇന്ന്, പണപ്പെരുപ്പം നിയന്ത്രണത്തിലാണ്; സാമ്പത്തിക വളര്‍ച്ച ശക്തമാണ്.
കേന്ദ്ര ഗവൺമെന്റ് കര്‍ശനമായ സാമ്പത്തിക അച്ചടക്കമാണ് പിന്തുടരുന്നത്. സംഘര്‍ഷവും അനിശ്ചിതത്വവും നിറഞ്ഞ നിലവിലെ ആഗോള സാഹചര്യത്തില്‍ ഇത് ഏറെ പ്രശംസനീയമാണ്.
2014ല്‍ ലോകത്തെ ‘ദുര്‍ബലമായ അഞ്ചിലൊന്നാ’യി കണക്കാക്കപ്പെട്ടിരുന്ന പരിതാപകരമായ സാഹചര്യത്തില്‍നിന്നു ലോകത്തെ മികച്ച അഞ്ചിലൊന്നായി ഇന്ത്യയെ ഉയര്‍ത്താന്‍ പ്രധാനമന്ത്രി മോദിയുടെ സംരംഭങ്ങള്‍ സഹായിച്ചു.