പാർലമെന്ററി കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചാൽ എട്ടു തവണയായി ലോക്സഭാംഗവും മുതിർന്ന കോണ്ഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനാണ് സാധ്യത.
രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന കൊടിക്കുന്നിലിന്റെ ദളിത് പശ്ചാത്തലവും അദ്ദേഹത്തിന് അനുകൂലമാകും. 2014ൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെയുടെ എം. തന്പിദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. എന്നാൽ, മോദിയുടെ രണ്ടാം മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ പദവി ആർക്കും നൽകിയില്ല. അഞ്ചു വർഷവും ഈ പദവി ഒഴിഞ്ഞുകിടന്നു.
ലോക്സഭയിലെ വിശ്വാസവോട്ടെടുപ്പ്, പാർട്ടികളിലെ പിളർപ്പ്, എംപിമാരുടെ കൂറുമാറ്റം അടക്കമുള്ള വിഷയങ്ങളിൽ സ്പീക്കറുടെ തീരുമാനം അതീവ നിർണായകമാണ്. ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ലാത്ത ലോക്സഭയിൽ സ്പീക്കറുടെ നിലപാട് മോദി സർക്കാരിന്റെ നിലനിൽപ്പിനും നിയമനിർമാണം അടക്കമുള്ള കാര്യങ്ങൾക്കും പ്രധാനമാണ്. സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ റാങ്കുണ്ട്.
കൊടിക്കുന്നിൽ പ്രോട്ടെം സ്പീക്കർ ന്യൂഡൽഹി: 18-ാം ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി മാവേലിക്കര മണ്ഡലത്തിൽനിന്നു വിജയിച്ച കോണ്ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചുമതലകൾ പ്രോട്ടെം സ്പീക്കറാണു നിർവഹിക്കുക. പ്രോ ട്ടെം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ.
ഈ മാസം 24ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുന്പ് രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്പാകെ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.