പട്ടഞ്ചേരി: കരിപ്പാലി പള്ളിത്തൊടി റോഡിൽ കേരള വാട്ടർ അഥോറിറ്റി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ. ഒരു മാസത്തോളം വെള്ളം ഒഴുകി കൊണ്ടിരിക്കുന്നതിനാൽ സ്ഥലത്ത് ഗർത്തമുണ്ടായിരിക്കുകയാണ്. രാത്രി സമയത്ത് ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ ചെളിക്കുഴിയിൽ ഇറങ്ങിമറിയുന്നതും പതിവായിട്ടുണ്ട്.
കാലത്തും വൈകുന്നേരത്തും ജലവിതരണം നടക്കുമ്പോൾ ജലം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും റോഡിലേക്കും പരന്നൊഴുകയാണ്. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന സ്ഥലം ചെളിക്കുളമായി മാറിയിട്ടുമുണ്ട്. പൈപ്പ് ചോർച്ച കാരണം പ്രദേശത്ത് കുടംബങ്ങൾക്ക് കുടിവെള്ളം കുറഞ്ഞ തോതിലാണ് ലഭിച്ചു വരുന്നത്. ചിറ്റൂർ വാട്ടർ അഥോറിറ്റി അധികൃതർക്ക് പല തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.