തൊടുപുഴ: ഏലം കുത്തകപ്പാട്ട ഭൂമിയിലെ കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നുള്ള ധനസഹായം ലഭ്യമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇവർക്ക് മുൻപ് ധനസഹായം ലഭിച്ചിരുന്നു. വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് പുന:കൃഷിക്ക് ധന സഹായത്തിനുള്ള അപേക്ഷ സ്പൈസസ് ബോർഡ് സ്വീകരിക്കുന്നുണ്ട്. എന്നാൽ കുത്തകപാട്ട ഭൂമിയിലെ കൃഷിക്കാരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നില്ല.
ആയിരക്കണക്കിന് കർഷകർ കുത്തകപ്പാട്ട ഭൂമിയിൽ ഏലം കൃഷി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും റവന്യു വകുപ്പ് അനുവദിക്കുന്ന കാർഡമം രജിസ്ട്രേഷൻ ഉള്ളവരാണ്. ധനസഹായം ലഭിക്കാത്തത് കർഷകർക്ക് ഏലം കൃഷി തുടരുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ കാർഡമം രജിസ്ട്രേഷനുള്ള കുത്തകപാട്ട ഭൂമിയിൽ ഏലം കൃഷിചെയ്യുന്ന കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നുള്ള ധനസഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് എംപി കത്തു നൽകി.