മൂന്നാർ: നഗരത്തിലെ റോഡുകളും തെരുവുനായ്ക്കളുടെ കൂട്ടം കൈയടക്കിയതോടെ പ്രദേശവാസികളും കാൽനടയാത്രക്കാരും ഭീഷണിയിലാണ്. രാത്രി പകലെന്നില്ലാതെ ടൗണിലെ നായ്ക്കളുടെ സാന്നിധ്യം കുട്ടികളടക്കമുള്ളവർക്ക് ഭീഷണി ഉയർത്തുകയാണ്. ടൗണിലെ ഭക്ഷണമാലിന്യങ്ങൾ പെരുകുന്നതാണ് നായ്ക്കളുടെ സാന്നിധ്യം കൂടാൻ കാരണമെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നായ്ക്കളുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. മുന്നാർ കല്ലാർ എസ്റ്റേറ്റ് സ്വദേശികൾക്കായിരുന്നു കടിയേറ്റത്. തേയിലക്കാട്ടിൽ പണിയെടുക്കാൻ എത്തിയവരായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ഒരു സ്കൂൾ വിദ്യാർഥി പട്ടിയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടുന്നതിന് നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.