കോട്ടയം: ഇതര സംസ്ഥാനങ്ങളിൽനിന്നു കോട്ടയം ജില്ലയിലേക്കു കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ഇന്നലെ പിടിയിലായ കാരാപ്പുഴ ബാദുഷ ഷാഹുൽ (24) എന്നു പോലീസ്. ഇയാളെയും സഹായികളായ പത്തനംതിട്ട ചാലപ്പള്ളി സ്വദേശി അഭിഷേക് (22), തിരുവാർപ്പ് കാഞ്ഞിരം സ്വദേശി പി.ആർ. ജെറിൻ (22) എന്നിവരെയുമാണ് 8.88 കിലോഗ്രാം കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ആന്ധ്ര കഞ്ചാവ്
ആന്ധ്രയിൽനിന്നു ട്രാവൽ ബാഗിൽ ആണ് കഞ്ചാവുമായി മൂന്നുപേരും എത്തിയത്. ട്രെയിനിൽ ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. കഞ്ചാവിന്റെ ഗന്ധം പുറത്തു വരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞു സുഗന്ധം പൂശിയ നിലയിലാണ് എത്തിക്കുന്നത്.
രണ്ടാം നിര സംഘം
ജില്ലയിലെ മയക്കുമരുന്നു ഗുണ്ടാ മാഫിയ തലവൻമാർ അഴിക്കുള്ളിലാണെങ്കിലും കഞ്ചാവും ലഹരിമരുന്നും ജില്ലയിലേക്ക് ഒഴുകുകയാണ്. രണ്ടാം നിര ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ കഞ്ചാവ്, മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കുന്നത്. മൂന്നു പ്രതികളിൽ ബാദുഷയുടെ പേരിൽ കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളുണ്ട്. കഞ്ചാവ് ആവശ്യപ്പെട്ട് എത്തുന്ന യുവാക്കളെ പിന്നീടു പണം നൽകി വശത്താക്കിയാണ് കാരിയർമാരാക്കുന്നത്.
കഞ്ചാവ് ഇനങ്ങളിൽ വളരെപ്പെട്ടെന്ന് അടിമകളാക്കുന്ന ഇനം നീലച്ചടയനാണ്. ഇതിന്റെ വ്യാജനും കളം നിറയുന്നുണ്ട്. മൊത്ത വിപണിയിൽ 5,000 മുതൽ 10,000 രൂപ വരെയാണ് ഒരു കിലോയുടെ വില. ചില്ലറ വിപണിയിൽ അഞ്ചു ഗ്രാമിന് 500 രൂപ വരെ ഈടാക്കുന്നുണ്ട്. ഗ്രാസ്, പുല്ല്, വീഡ്, സ്റ്റഫ് തുടങ്ങിയ കോഡ് ഭാഷയിലാണ് വില്‍പ്പനയും കൈമാറ്റവും.
പുതിയ റൂട്ട്
നാളുകൾക്കു മുന്‍പുവരെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമാണ് ജില്ലയിലേക്കു കഞ്ചാവ് എത്തിക്കൊണ്ടിരുന്നത്. അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ പച്ചക്കറി ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലും ആഡംബര വാഹനങ്ങളിലുമായി വൻ തോതിൽ മയക്കുമരുന്ന് കോട്ടയത്തേക്ക് എത്തിത്തുടങ്ങി.
കോവിഡിനെ തുടർന്നു കർണാടകയും തമിഴ്നാടും നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കി. ഇതോടെയാണ് ആന്ധ്രയിൽനിന്നു ട്രെയിൻ വഴി എത്തിക്കാൻ തുടങ്ങിയത്. വിലക്കുറവും ലഭ്യതയുമാണ് ആന്ധ്രയെ കഞ്ചാവിന്റെ ആകർഷണ കേന്ദ്രമാക്കുന്നത്.
മലയാളി ഏജന്റുമാർ
കർണാടക, ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ഏജന്റുമാരാണ് കേരളത്തിൽനിന്നുള്ള സംഘങ്ങൾക്ക് കഞ്ചാവ് എത്തിക്കുന്നതിനുള്ള ഒത്താശ ചെയ്യുന്നത്. പ്രധാന കൈമാറ്റ കേന്ദ്രങ്ങളിലൊന്നു മുണ്ടക്കയമാണ്.
ഓണ്‍ലൈൻ കച്ചവടം
സമൂഹ മാധ്യമങ്ങൾ വഴിയാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കഞ്ചാവ് സംഘങ്ങളിലേക്കു യുവാക്കളെത്തുന്നത്. ആവശ്യക്കാരെയും ഇടപാടുകാരെയും കണ്ടെത്തുന്നതും ഇടപാടുകൾ നടത്തുന്നതും ഇതുവഴിയാണ്. പലപ്പോഴും വീട്ടിലെ മുതിർന്നവരുടെ പേരിലുള്ള അക്കൗണ്ടിലൂടെ അവർ അറിയാതെയാണ് ഇത്തരം ഡീലുകൾ. വാട്സ് ആപ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, ബോട്ടിം, ഐഎംഒ തുടങ്ങിയ ആപുകളിലൂടെയാണ് ആശയ വിനിമയം.