ചങ്ങനാശേരി: ഉടമകളിൽ നിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്തു മറിച്ചു വിൽപ്പന നടത്തി തട്ടിപ്പ് നടത്തുന്ന അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തിലെ നാലുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടു പേർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതികളെ മോചിപ്പിക്കാനും ശ്രമിച്ചു.
കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം മുണ്ടടി കളത്തിൽ വീട്ടിൽ ശ്യാംകുമാർ, കാഞ്ഞിരപ്പള്ളി ഇടക്കുന്നം തച്ചുകുളം വീട്ടിൽ മുഹമ്മദ് അസറുദീൻ, കാഞ്ഞിരപ്പള്ളി പത്തേക്കർ കരോട്ട് പറന്പിൽ ഷിജാസ്(ചാച്ചു), കാഞ്ഞിരപ്പള്ളി ആനക്കല്ല് മുസ്ലീം പള്ളിക്ക് സമീപം നെല്ലിമല പുതുപ്പറന്പിൽ ഫാസിൽ ലത്തീഫ്(ഫൈസൽ) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഫൈസൽ, ശ്യാംകുമാർ എന്നിവർ പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയും പോലീസ് സ്്റ്റേഷന്റെ ഗ്രില്ലുകൾ തകർത്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി ആക്്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് പറഞ്ഞു. ഈ കേസിലെ പ്രധാന പ്രതി അജ്മലിനെ ഇനിയും പിടികൂടാനുണ്ട്.
അജ്മലിനായി അന്വേഷണം ഉൗർജിതമാക്കിയിരിക്കുകായണ്. അടിപിടി, വാഹനമോഷണം, വഞ്ചന ഉൾപ്പെടെ 25 ലധികം കേസുകൾ ഇയാളുടെ പേരിലുണ്ട്. ചങ്ങനാശേരി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 14ന് പ്രതികളായ ശ്യാംകുമാർ, മുഹമ്മദ് അസറുദീൻ എന്നിവർ ചങ്ങനാശേരിയിലെ വാഹന ഉടമയെ സമീപിച്ച് ഒരു മാസത്തിനുളളിൽ തിരികെ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇന്നോവ വാഹനം വാടകയ്ക്കെടുത്തു കൊണ്ടു പോയി.
തുടർന്ന് സംഘം വ്യാജ വാഹന ഉടന്പടി കരാറും രേഖകളും തയാറാക്കി കാഞ്ഞിരപ്പള്ളി ഭാഗത്തുളള ആൾക്ക് ഇന്നോവ വില്പന നടത്തി. ഇത്തരത്തിൽ പ്രതികൾ പലസ്ഥലങ്ങളിൽ നിന്നും വാഹനം വാടകയ്ക്കെടുത്ത ശേഷം വ്യാജ ഉടന്പടികൾ തയാറാക്കിയ ശേഷം യഥാർഥ വാഹന ഉടന്പടിക്കരാറാണെന്നു കക്ഷികളെ വിശ്വസിപ്പിച്ച് വില്പന നടത്തുകയാണ് ചെയ്തിരുന്നത്.
സമാനരീതിയിലുള്ള തട്ടിപ്പ്, അടിപിടി, വഞ്ചന, മോഷണം, നരഹത്യാശ്രമം തുടങ്ങി ചെറുതും വലുതുമായ നിരവധി കേസുകൾ പ്രതികളുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, പോലീസ് സബ് ഇൻസ്പെടർമാരായ ജയകൃഷ്ണൻ, ശ്രീകുമാർ ടി.എൻ, സന്തോഷ്കുമാർ.എസ്, എഎസ്ഐ ഷിനോജ്, സിജു.കെ.സൈമണ്, അജിത്ത്, ബിജു.പി.നായർ, ജീമോൻ മാത്യു, സിപിഒ ശ്രീവിദ്യ, തോമസ് സ്റ്റാൻലി, ജിബിൻ ലോബോ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.