നീട്ടിവച്ച പരീക്ഷ പെട്ടെന്നു നടത്തും; ബികോം വിദ്യാർഥികൾ ആശങ്കയിൽ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല മേയ് മാസത്തിൽ നടത്തില്ലെന്നു വിജ്ഞാപനമിറക്കിയ ബികോം നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് 27 മുതൽ തുടങ്ങുമെന്നു അറിയിച്ചു വീണ്ടും വിജ്ഞാപനമിറക്കിയതിനാൽ വിദ്യാർഥികൾ അങ്കലാപ്പിൽ.
വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കേ സർവകലാശാല പരീക്ഷഭവൻ ബികോം നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് ടൈംടേബിൾ തയാറാക്കി പ്രസിദ്ധീകരിച്ചതോടെ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സർവകലാശാലയ്ക്ക് കീഴിലെ നൂറുക്കണക്കിനു വരുന്ന വിദ്യാർഥികൾ. പരീക്ഷ മേയിൽ നടത്തില്ലെന്നു പരീക്ഷാഭവൻ വിജ്ഞാപനമിറക്കിയതിനാൽ അതു വിശ്വസിച്ച് വിദേശത്തും കേരളത്തിനു പുറത്തും പോയ വിദ്യാർഥികളുണ്ട്. റംസാനിൽ പരീക്ഷയെ അഭിമുഖീകരിക്കാൻ മാനസികമായി പ്രയാസമനുഭവിക്കുന്നവരുമുണ്ട്. മേയ് എട്ടിനാണ് ഈ പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചിരുന്നത്. മൂന്നാം സെമസ്റ്ററിലെ കോർപറേറ്റ് അക്കൗണ്ടിംഗ് പേപ്പറിന്റെ പുനഃപരീക്ഷ മേയ് ഒന്പതിനു നടത്താൻ തീരുമാനിച്ചിരുന്നതിനാൽ ബികോം നാലാം സെമസ്റ്റർ പരീക്ഷ മേയ് 14ലേക്ക് മാറ്റി. ഇതിനിടെ വിദ്യാർഥി പ്രതിഷേധത്തെ തുടർന്നു കോർപറേറ്റ് അക്കൗണ്ടിംഗ് പേപ്പറിന്റെ പുനഃപരീക്ഷ റദ്ദാക്കി. എന്നാൽ മേയ് 14ലെ പരീക്ഷകളെല്ലാം മേയ് 20 ലേക്ക് നീട്ടിവച്ചതായി യൂണിവേഴ്സിറ്റി യൂണിയൻ വെബ്സൈറ്റ് മുഖേന വിദ്യാർഥികൾക്കു വിവരം ലഭിച്ചു. ഈ പരീക്ഷകളെല്ലാം വീണ്ടും നീട്ടിവച്ചതായും മേയ് മാസത്തിനു ശേഷമേ പരീക്ഷകളുണ്ടാകൂവെന്നും മേയ് എട്ടിനു വിജ്ഞാപനവുമിറങ്ങി. എന്നാൽ പരീക്ഷ 27 മുതൽ തുടങ്ങുമെന്നു 18ന് സർവകലാശാല പരീക്ഷാഭവൻ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 22ന് ടൈംടേബിൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് ബികോം വിദ്യാർഥികൾ ആശയക്കുഴപ്പത്തിലും ആശങ്കയിലുമായത്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിലെ ഒട്ടുമിക്ക വിദ്യാർഥികൾക്കും സ്റ്റഡി മെറ്റീരിയൽ പോലും ലഭിക്കാത്ത അവസ്ഥയിൽ പെട്ടെന്നു പരീക്ഷ നടത്താൻ തീരുമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. അതിനാൽ പരീക്ഷകൾ ജൂണിലേക്കു മാറ്റണമെന്നാണ് ആവശ്യം. സിഎ വിത്ത് ബികോം കോഴ്സ് ചെയ്യുന്നവർക്കു അവരുടെ ഇന്റർ പരീക്ഷയ്ക്കിടെയാണ് നാലാം സെമസ്റ്റർ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ മേയിൽ നടത്തില്ലെന്നു വിജ്ഞാപനം കണക്കിലെടുത്ത് വിദേശത്തേക്ക് പോയ വിദ്യാർഥികൾക്കും തീരുമാനം തിരിച്ചടിയാണ്. പരീക്ഷയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ പരാജയപ്പെട്ടാൽ വിദ്യാർഥികൾക്കു അക്കാഡമിക രംഗത്തു ഒരു വർഷം നഷ്ടമാകും. അതാണ് ആശങ്കയ്ക്ക് കാരണം.
പരീക്ഷ ഇനി മാറ്റിവയ്ക്കാനാകില്ലെന്നു കണ്ട്രോളർ
തേഞ്ഞിപ്പലം: സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ജൂണിൽ ക്ലാസുകൾ തുടങ്ങേണ്ടതിനാൽ പരീക്ഷകൾ ഇനിയും മാറ്റിവയ്ക്കാനാകില്ലെന്ന് കാലിക്കട്ട് സർവകലാശാല പരീക്ഷ കണ്ട്രോളർ ഡോ. പി. ശിവദാസൻ പറഞ്ഞു.
സ്റ്റഡീ മെറ്റീരിയലുകൾ ലഭ്യമായില്ലെന്ന കാരണത്താൽ വിദ്യാർഥി സംഘടനകളുടെ ആവശ്യപ്രകാരം ഒരുതവണ പരീക്ഷ മാറ്റിവച്ചതാണ്. നിലവിൽ സ്റ്റഡീ മെറ്റീരിയലുകളെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ഇനി സമയം അനുവദിക്കാനാകില്ലെന്നു പരീക്ഷാ കണ്ട്രോളർ വ്യക്തമാക്കി.