കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്സി ജ്യോഗ്രഫി പ്രോഗാമിൽ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത രണ്ടു സീറ്റും എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഇതര സംവരണ വിഭാഗത്തിൽനിന്നുമുള്ള യോഗ്യതയുള്ള വിദ്യാർഥികൾക്കായി സ്പോട്ട് അഡ്മിഷൻ നടത്തും. കൂടാതെ ഇഡബ്ല്യുഎസ് വിഭാഗത്തിന് സംവരണം ചെയ്ത രണ്ടു സീറ്റുകളിലേക്ക് ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽരേഖകൾ സഹിതം 26ന് രാവിലെ 11ന് ഭൂമിശാസ്ത്രവകുപ്പിൽ ഹാജരാകണം. ഫോൺ: 9447085046
ഹാൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ എംഎം ഇംഗ്ലിഷ്, എംകോം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംബിഎ (ഒക്ടോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിപിഎഡ് (റഗുലർ, സപ്ലിമെന്ററി) മേയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ മൂന്നുവരെ സ്വീകരിക്കും.
കണ്ണൂർ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ്, ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകൾ ആരംഭിക്കും
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകൾ ആരംഭിക്കാൻ അക്കാദമിക് കൗൺസിൽ യോഗ തീരുമാനിച്ചു. 202122 അധ്യയനവർഷം മുതൽ നരവംശ ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും അഞ്ചു വർഷത്തെ സംയോജിത പ്രോഗ്രാം അവതരിപ്പിക്കും. വിദ്യാർഥികൾക്ക് മൂന്നു വർഷത്തിനുശേഷം ഒരു ബാച്ചിലേഴ്സ് ബിരുദം നൽകും. പഠനം തുടരുകയാണെങ്കിൽ അഞ്ചു വർഷത്തിനുശേഷം സോഷ്യോളജിയിലോ നരവംശശാസ്ത്രത്തിലോ സ്പെഷലൈസേഷനോടെ ബിരുദാനന്തര ബിരുദം നൽകാനും ഓൺലൈനായി നടത്തിയ അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചു.
അധ്യാപക വിദ്യാഭ്യാസ മേഖലയിൽ സംയോജിത പ്രോഗ്രാം ആരംഭിക്കുന്നതിനും തീരുമാനിച്ചു. കേരള സർക്കാർ ഔപചാരിക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിനുശേഷം പ്രോഗാം തുടങ്ങും. നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദൂര വിദ്യാഭാസ വിഭാഗത്തിലെ മൂന്നാം വർഷ ബിബിഎ വിദ്യാർഥികളുടെ ‘പ്ലേസ്മെന്റ് ട്രെയിനിംഗ് ആൻഡ് പ്രോജക്ട് റിപ്പോർട്ട്’ എന്ന പേപ്പറിന് വ്യവസായ സന്ദർശനം ഒഴിവാക്കി പകരം ഈ വർഷം ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും.
അടുത്ത അധ്യയനവർഷം മുതൽ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല വകുപ്പുകളിലെയും പ്രോഗ്രാമുകളുടെ കോർ കോഴ്സുകൾ എകികരിക്കും. എന്നാൽ വ്യത്യസ്ത ഇലക്ടീവ് കോഴ്സുകൾ തെരഞ്ഞെടുക്കാം.
അപവാദ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന്
കുറച്ചുകാലമായി സർവകലാശാലയ്ക്കെതിരേ അപവാദപ്രചാരണങ്ങളും വാസ്തവവിരുദ്ധ പ്രസ്താവനകളുമായി മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്ന സംഘടനകളും സർവകലാശാലയിലെ ചില അക്കാദമിക് കൗൺസിൽ സെനറ്റ് അംഗങ്ങളും അതിൽനിന്നു പിന്മാറണമെന്ന് അക്കാദമിക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നാക് അക്രഡിറ്റേഷൻ സംബന്ധിച്ചിട്ടുള്ള ഏറ്റവും മോശമായ വാർത്തകൾ, ബോർഡ് ഓഫ് സ്റ്റഡീസുമായി ബന്ധപ്പെട്ട തരംതാണ വാർത്തകൾ, പൊളിറ്റിക്കൽ സയൻസ് സിലബസുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ, അക്കാദമിക് കൗൺസിൽ യോഗത്തിൽ മൈക്ക് ഓഫാക്കി സംസാരിക്കാൻ അനുവദിച്ചില്ല എന്ന പച്ചക്കള്ളം, സിൻഡിക്കറ്റ് അംഗങ്ങൾക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇവയെല്ലാംതന്നെ സർവകലാശാലയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശം മുന്നിൽ വച്ചുകൊണ്ടുള്ളതാണ്. ഇത്തരം സംഘടനകൾ നടത്തിവരുന്ന വിലകുറഞ്ഞ അപവാദ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.