പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
Friday, May 17, 2024 12:00 AM IST
നഷ്ടപരിഹാരമായി നൽകുന്നത് അറുപതു ദിവസംവരെ വളർച്ചയുള്ള താറാവിന് 100 രൂപയും അറുപതു ദിവസത്തിനുമേൽ വളർച്ചയുള്ളതിന് 200 രൂപയുമാണ്. ഈ തുക തീർത്തും അപര്യാപ്തമാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെ എന്നു കിട്ടുമെന്ന് യാതൊരു
ഉറപ്പുമില്ല. ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കുന്നതാണ് കർഷകരെ താറാവുകൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.
തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ടു ചെയ്യപ്പെടുന്നത് കുട്ടനാടു മേഖലയിലെ താറാവുകർഷകരെ ദുരിതക്കയത്തിലാക്കുന്നു. നൂറുകണക്കിനു കർഷകരുടെ ജീവിതമാണ് അവതാളത്തിലാകുന്നത്. കുട്ടനാട് മേഖലയിലും പത്തനംതിട്ടയിലെ നിരണത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് 75,000ത്തിലധികം താറാവുകളെ കൊന്നൊടുക്കിക്കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചാൽ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററോളം ചുറ്റളവിലെ താറാവ്, കോഴി, കാട, അരുമപക്ഷികൾ എന്നിവയെയെല്ലാം കൊന്നൊടുക്കുകയാണ് ചെയ്യുന്നത്.
പത്തു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതു നിശ്ചിതകാലത്തേക്ക് നിരോധിക്കുകയും ചെയ്യും. ഇത്തരം കൊന്നൊടുക്കലിലും നിരോധനത്തിലും കർഷകർക്കുണ്ടാകുന്ന നഷ്ടം പൂർണമായി നികത്തപ്പെടുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരം. സർക്കാർ നൽകുന്ന നഷ്ടപരിഹാരം മുടക്കുമുതലിനുപോലും തികയില്ലെന്നാണ് കർഷകർ പറയുന്നത്. തന്നെയുമല്ല, അതു കിട്ടാനുണ്ടാകുന്ന കാലതാമസവും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു.
പത്തനംതിട്ട ജില്ലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയായി. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും നിരണം താറാവുവളർത്തൽ കേന്ദ്രത്തിലുണ്ടായിരുന്നു. ഫാമിനു പുറത്തും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിലെ കാൽലക്ഷത്തോളം പക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.
ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തു വർഷമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പക്ഷികൾക്കു പുറമേ പശുവും ആടും ഉൾപ്പെടെ വളർത്തുമൃഗങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ടോയെന്നതു സംബന്ധിച്ച് നടത്തിയ പരിശോധനകളിൽ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായിട്ടുണ്ട്. ആലപ്പുഴയിൽ ഈ സീസണിൽ പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച ചെറുതന, എടത്വ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളിൽനിന്നാണ് സ്രവ സാംപിൾ ശേഖരിച്ചു പരിശോധിച്ചത്.
പത്തു വർഷമായി തുടരുന്ന പക്ഷിപ്പനി കുട്ടനാട് മേഖലയിലെ നൂറുകണക്കിനു കർഷകരെയാണ് കണ്ണീരു കുടിപ്പിച്ചിരിക്കുന്നത്. നിരവധി കർഷകർ താറാവുകൃഷിതന്നെ ഉപേക്ഷിച്ചു. 2014ൽ കുട്ടനാട്ടിൽ 1650 കർഷകർ താറാവുകൃഷിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് കണക്ക്. 17 ലക്ഷത്തോളം താറാവുകളെ ഇവർ വളർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ നൂറ്റമ്പതോളം കർഷകർ മാത്രാണ് അവശേഷിക്കുന്നത്.
ഇവർ വളർത്തുന്ന താറാവുകളുടെ എണ്ണം മൂന്നു ലക്ഷത്തോളമായി കുറയുകയും ചെയ്തു. 2014ൽ നൂറു കോടി രൂപയുടെ ഉത്പാദനം നടന്നിരുന്നെങ്കിൽ ഇപ്പോൾ പത്തു കോടിയായി ചുരുങ്ങിയിരിക്കുന്നു. ഇത്തരത്തിൽ താറാവുകൃഷി മേഖലയിലുണ്ടായ തിരിച്ചടി കുട്ടനാടിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ദുർബലമാക്കാൻ പോന്നതാണ്.
ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത് എന്നാണ് കരുതുന്നത്. പ്രതിരോധമരുന്നുകളോ രോഗവ്യാപനം തടയാൻ സംവിധാനങ്ങളോ ഇല്ലാത്തതാണ് കർഷകരെ നിരാശരാക്കുന്നത്. രോഗവ്യാപനമുണ്ടായാൽ ഉടൻ സ്ഥിരീകരിക്കാൻ ആവശ്യമായ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇൻഷ്വറൻസ് ഏർപ്പെടുത്തി കർഷകരുടെ നഷ്ടം നികത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല.
നഷ്ടപരിഹാരമായി നൽകുന്നത് അറുപതു ദിവസംവരെ വളർച്ചയുള്ള താറാവിന് 100 രൂപയും അറുപതു ദിവസത്തിനുമേൽ വളർച്ചയുള്ളതിന് 200 രൂപയുമാണ്. ഈ തുക തീർത്തും അപര്യാപ്തമാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെ എന്നു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കുന്നതാണ് കർഷകരെ താറാവുകൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.
നെല്ലും താറാവുമെല്ലാമാണ് കുട്ടനാടിന്റെ കൃഷിവൈവിധ്യം. ഇതു തകരുന്നത് ഈ നാടിന്റെ സാംസ്കാരിക പൈതൃകത്തെത്തന്നെ ഇല്ലാതാക്കും. കർഷകർക്കു നിസഹായരായി നോക്കിനിന്നു വിലപിക്കാൻ മാത്രം കഴിയുന്ന ദുരന്തമാണ് പക്ഷിപ്പനി.
ജീവിതം കരുപ്പിടിപ്പിക്കാൻ ചേറിലും പാടത്തും രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന കർഷകരെ ദുരന്തമുഖത്ത് തള്ളുന്നത് കടുത്ത നീതിനിഷേധവും മനുഷ്യത്വമില്ലായ്മയുമാണ്. സർക്കാർ ഇവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം. നഷ്ടപരിഹാരത്തുക സമയബന്ധിതമായി വിതരണം ചെയ്ത് ഇവർക്ക് ആശ്വാസമേകണം. അസംഘടിതരും വിലപേശൽ ശക്തിയില്ലാത്തവരുമായ ഇവരെ തള്ളിക്കളയരുത്.