വിശ്വാസ്യതയില്ലാത്ത സർക്കാരെന്ന പ്രതിച്ഛായ കുട്ടികളുടെ മനസിൽപോലും ഉണ്ടാകുന്നത് എത്ര ഗൗരവതരമാണ്! കേവലം 1000-1500 രൂപയുടെ വാർഷിക സ്കോളർഷിപ് കൊടുക്കാൻ പറ്റാത്ത സർക്കാർ നിയമസഭാ ഡൈനിംഗ് ഹാൾ നവീകരിക്കാൻ മാത്രം 12 കോടി രൂപ ചെലവഴിച്ചേക്കുമെന്ന വാർത്തയും നമ്മുടെ കുട്ടികൾ കേൾക്കുകയാണ്.
ആവർത്തനവിരസമെങ്കിലും വീണ്ടും പറയേണ്ടിവരുന്നത് വിഷയത്തിന്റെ പ്രാധാന്യംകൊണ്ടാണ്; സ്കൂൾ വിദ്യാർഥികളുടെ സ്കോളർഷിപ് എങ്ങനെയെങ്കിലും കൊടുക്കാൻ സർക്കാർ ശ്രമിക്കണം. നാലു വർഷമായി അതു മുടങ്ങിക്കിടക്കുകയാണ്.
വിശ്വാസ്യതയില്ലാത്ത സർക്കാരെന്ന പ്രതിച്ഛായ കുട്ടികളുടെ മനസിൽപോലും ഉണ്ടാകുന്നത് എത്ര ഗൗരവതരമാണ്! കേവലം 1000-1500 രൂപയുടെ വാർഷിക സ്കോളർഷിപ് കൊടുക്കാൻ പറ്റാത്ത സർക്കാർ നിയമസഭാ ഡൈനിംഗ് ഹാൾ നവീകരിക്കാൻ മാത്രം 12 കോടി രൂപ ചെലവഴിച്ചേക്കുമെന്ന വാർത്തയും നമ്മുടെ കുട്ടികൾ കേൾക്കുകയാണ്.
വാർത്ത ശരിയാണെങ്കിൽ ഒരു ഭക്ഷണശാലയുടെ പ്രാധാന്യംപോലും തങ്ങളുടെ അധ്വാനത്തിനില്ലല്ലോയെന്നു പുതിയ തലമുറ ചിന്തിക്കില്ലേ? സാന്പത്തികത്തകർച്ചയുടെ കാലത്തെങ്കിലും സർക്കാരിന്റെ മുൻഗണനകൾ അഴിച്ചുപണിയേണ്ടതല്ലേ?
ലോവർ സെക്കൻഡറി സ്കോളർഷിപ് (എൽഎസ്എസ്), അപ്പർ സെക്കൻഡറി സ്കോളർഷിപ് (യുഎസ്എസ്) എന്നിവയാണ് നാലു വർഷമായി മുടങ്ങിയിരിക്കുന്നത്. 2018-19 വർഷത്തെ സ്കോളർഷിപ്പാണ് അവസാനം കൊടുത്തത്. സ്കോളർഷിപ് കൊടുക്കുന്നില്ലെങ്കിലും പരീക്ഷ മുടങ്ങാതെ നടക്കുന്നുണ്ട്.
ഇക്കൊല്ലത്തെ സ്കോളർഷിപ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ നടക്കുകയാണ്. നാലാം ക്ലാസിൽ എഴുതുന്ന എൽഎസ്എസ് പരീക്ഷയിൽ യോഗ്യത നേടിയാൽ അടുത്ത മൂന്നു വർഷത്തേക്ക് 1,000 രൂപ വീതവും, ഏഴാം ക്ലാസിലെ യുഎസ്എസിൽ യോഗ്യത നേടിയാൽ ഹൈസ്കൂൾ പഠനത്തിന്റെ മൂന്നു വർഷത്തേക്ക് 1,500 രൂപവീതവുമാണ് നൽകുന്നത്. എൽഎസ്എസുകാർക്ക് മൂന്നു വർഷത്തേക്ക് 3000 രൂപയും യുഎസ്എസുകാർക്ക് 4,500 രൂപയും ലഭിക്കും.
അത് എല്ലാ കുട്ടികൾക്കും മത്സരിച്ചു പഠിക്കാനുള്ള പ്രോത്സാഹനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പഠനസഹായവുമായിരുന്നു. പക്ഷേ, 2018-19 കാലത്ത് സ്കോളർഷിപ് നേടിയവർ ഏഴാം ക്ലാസും പത്താം ക്ലാസുമൊക്കെ കഴിഞ്ഞു വെറുംകൈയോടെ പോയി.
പരീക്ഷയിൽ യോഗ്യത നേടിയപ്പോൾ അഭിമാനപുരസരം തലയുയർത്തി നിന്ന വിദ്യാർഥികളും മാതാപിതാക്കളും എത്ര നിരാശരായിരിക്കും. സർക്കാർ തങ്ങളെ പറഞ്ഞുപറ്റിച്ചെന്ന ബോധം ആ കുട്ടികളുടെ മനസിൽനിന്നു മായുമോ?
എന്തിനാണ് നിയമസഭാ ഡൈനിംഗ് ഹാളിന്റെ നവീകരണത്തെ സ്കോളർഷിപ്പുമായി കൂട്ടിക്കുഴയ്ക്കുന്നതെന്നു ചോദിക്കരുത്. കാരണം, ആ ഭക്ഷണശാലയുടെ ആർഭാടത്തേക്കാളും പ്രാധാന്യം ആയിരക്കണക്കിനു വിദ്യാർഥികളുടെ സ്കോളർഷിപ്പിനാണ്. മാത്രമല്ല, ഒരു വർഷത്തെ സ്കോളർഷിപ്പിനു ചെലവാക്കുന്ന തുകയേക്കാൾ വലുതാണ് ആ 12 കോടി.
ഭക്ഷണശാലയുടെ നവീകരണത്തിനുള്ള തീരുമാനമായിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ എസ്റ്റിമേറ്റ് വന്നിട്ടേയുള്ളൂ. എങ്കിലും പുനഃപരിശോധിക്കേണ്ടതല്ലേ? സാമൂഹിക പെൻഷനും സർക്കാരിനെ ആശ്രയിച്ചു കഴിയുന്ന നിരവധി ജീവനക്കാരുടെ ശന്പളവും സപ്ലൈകോ സബ്സിഡിയുമൊക്കെ മുടങ്ങിയതിനൊപ്പം കുട്ടികളുടെ സ്കോളർഷിപ്പും കേരളത്തിന് അപമാനമായിട്ടുണ്ട്.
നാലു വർഷമായി വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും മാധ്യമങ്ങളുമൊക്കെ സ്കോളർഷിപ് വിഷയം ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും ഓൺലൈൻ തകരാറുകളും ഉൾപ്പെടെ ഓരോ വർഷവും ഓരോരോ കാരണങ്ങളാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഇതിനിടെ അടുത്ത പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നുമുണ്ട്.
അടുത്ത വർഷത്തേക്കുള്ള എൽഎസ്എസ് പരീക്ഷ ഫെബ്രുവരി 28നാണ്. നാലാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം. രണ്ടാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങൾക്ക് എ ഗ്രേഡ് നേടിയിട്ടുള്ളവർ പരീക്ഷയെഴുതാൻ യോഗ്യരാണ്.
ബി ഗ്രേഡാണെങ്കിൽ ഉപജില്ലാതല കലാ-കായിക-പ്രവൃത്തിപരിചയ, ഗണിത, ശാസ്ത്ര മേളകളിൽ ഏതെങ്കിലും ഇനത്തിൽ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്. അതായത്, ഏറെ പരിശ്രമത്തിനു ശേഷമാണ് കുട്ടികൾ പരീക്ഷയ്ക്കെത്തുന്നത്. എന്നാൽ തികഞ്ഞ ലാഘവത്തോടെയാണ് വിദ്യാഭ്യാസവകുപ്പ് അതിനെ കൈകാര്യം ചെയ്യുന്നത്.
ഖജനാവിൽ പണം തീരെയില്ലെന്നു സർക്കാരിനും ജനങ്ങൾക്കുമറിയാം. സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിൽ ചെയ്യുന്നതുപോലെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം, അതും മുൻഗണനാക്രമത്തിൽ ചെയ്യുകയാണ് ഇപ്പോൾ വേണ്ടത്.
നിയമസഭയുടെ തീൻമുറി ആർഭാടത്തോടെ നവീകരിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതു തത്കാലം മാറ്റിവച്ച് നമ്മുടെ വിദ്യാർഥികളുടെ ആത്മാഭിമാനം ഉയർത്തുന്ന സ്കോളർഷിപ് കൊടുക്കാം. അത്ര വകതിരിവെങ്കിലും സർക്കാർ കാണിക്കേണ്ടതല്ലേ, പ്രത്യേകിച്ചും ഖജനാവ് നമ്മുടെ ആരുടെയും കുടുംബസന്പാദ്യമല്ല എന്നിരിക്കെ?