കർഷകർക്കും ഉപഭോക്താവിനും മേൽക്കൈ ഉണ്ടായിരുന്ന കാർഷിക-ഭക്ഷണ പരമാധികാരം ഇന്ത്യയിലുൾപ്പെടെ കോർപറേറ്റ് ഭീമന്മാരുടെ കൈക്കലായി. വിത്തും വളവും കീടനാശിനിയും കാർഷികോത്പന്ന വിപണിയും മൂല്യവർധിത ഭക്ഷ്യവസ്തുവിപണിയുമെല്ലാം വന്പൻ ബിസിനസായി മാറിയ നിർണായക ഘട്ടത്തിൽ സർക്കാർ തങ്ങൾക്കൊപ്പമല്ലെന്നു കർഷകർ തിരിച്ചറിയുന്നുണ്ട്.
നമുക്കു നിർമിതബുദ്ധിയുടെ സൗകര്യങ്ങൾ ഉണ്ടായിരിക്കാം, തലയിൽ ആപ്പിളിന്റെ വിഷൻ പ്രോ വച്ചിട്ടുണ്ടാകാം, വലിയ ശന്പളക്കാരായിരിക്കാം, അതിസന്പന്നരായിരിക്കാം, ലോകനേതാവായിരിക്കാം.... പക്ഷേ അഞ്ചോ ആറോ മണിക്കൂർ കഴിയുന്പോൾ ഈ തൊങ്ങലുകളെല്ലാം അഴിച്ചുവച്ച് തീൻമേശയിലെത്തണം. തിന്നാനൊന്നുമില്ലെങ്കിൽ ബാക്കിയെല്ലാം വലിച്ചെറിയേണ്ടിവരുന്നത്ര നിസഹായനാണ് മനുഷ്യൻ.
എന്നിട്ടും അതുണ്ടാക്കി തരുന്ന കർഷകരുടെ വിലയറിയാത്തവരായി നമ്മളും സർക്കാരുകളും അധഃപതിച്ചു. അതിന്റെ ഫലമാണ്, പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും യുപിയിൽനിന്നുമൊക്കെയായി ട്രാക്ടറുകളുടെ അകന്പടിയോടെ കർഷകർ ഡൽഹി ചലോ മാർച്ച് നടത്തുന്നത്.
2020ലെ ഐതിഹാസിക കർഷകസമരത്തിന്റെ കരുത്തോ വിജയസാധ്യതയോ ഇത്തവണയുണ്ടോയെന്നതല്ല, ലോകത്തെ മൂന്നാമത്തെ സാന്പത്തികശക്തിയാകാൻ ശ്രമിക്കുന്ന രാജ്യത്തെ പാവങ്ങളുടെയും കർഷകരുടെയും ദുരവസ്ഥയാണ് യാഥാർഥ ചോദ്യം.
രണ്ടായിരത്തോളം ട്രാക്ടറുകളുമായി 20,000 കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കേരള എക്സ്പ്രസിൽ അവിടേക്കു പുറപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തെങ്കിലും മലയാളികളും സമരത്തിലുണ്ട്. 2020-21ലെ കർഷകസമരത്തിൽ കൊടുത്ത ഉറപ്പുകൾ പാലിക്കാത്ത സർക്കാരിനെതിരേയാണ് സമരം. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം, വിള ഇൻഷ്വറൻസ് ഏർപ്പെടുത്തൽ, എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷികകടം എഴുതിത്തള്ളൽ, 2020ലെ കർഷകസമരത്തിന്റെ കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ ഇരുന്നൂറിലധികം കർഷക യൂണിയനുകളാണ് പങ്കെടുക്കുന്നത്. 2020ലേതുപോലെ ഇത്തവണയും സംയുക്ത കിസാൻ മോർച്ചയാണ് നയിക്കുന്നതെങ്കിലും പ്രധാന സംഘടനയായ ബികെയുവിന്റെ നേതാവായിരുന്ന രാകേഷ് ടിക്കായത്ത് വിട്ടുനിൽക്കുന്നതും ശ്രദ്ധേയമാണ്. എന്നാൽ, കർഷകരെ അടിച്ചൊതുക്കിയാൽ എല്ലാ യൂണിയനുകളും തെരുവിലിറങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
പഴയ ഐക്യവും കെട്ടുറപ്പും കർഷകസംഘടനകൾക്ക് ഇത്തവണയില്ലെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 2020ന്റെ ഓർമ കേന്ദ്രസർക്കാരിനെ കൂടുതൽ ജാഗ്രതയിലാക്കിയിട്ടുമുണ്ട്. കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതിൽനിന്നു തടയാൻ സർവസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.
മിനിമം താങ്ങുവില ഉത്പാദനച്ചെലവിന് ആനുപാതികമായി വർധിപ്പിക്കണമെന്നത് രാജ്യമെങ്ങുമുള്ള കർഷകരുടെ ആവശ്യമാണ്. അതു നടപ്പാക്കിയാൽതന്നെ ഈ രാജ്യത്തെ കർഷക ആത്മഹത്യകൾ കുത്തനെ കുറയും. കൃഷിച്ചെലവ് വർധിക്കുന്നതും വിളകൾക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന വിലയിടിവും ഇറക്കുമതിനയങ്ങളും കാർഷികമേഖലയെ ചൂതുകളിക്കു സമാനമാക്കി. കൃഷി നഷ്ടമായതോടെ മറ്റു വരുമാനം എന്തെങ്കിലുമുള്ള ചെറുകിട കർഷകർ രംഗമൊഴിയുകയാണ്.
കർഷകർ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ സമരത്തിനിറങ്ങുന്നത് അപൂർവമാണ്. 2020ൽ ഡൽഹിയിൽ അതു സംഭവിച്ചു. ഒരു വർഷം നീണ്ട സമരത്തിനൊടുവിലാണ് സർക്കാർ പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് കർഷകർക്കു മുന്പിൽ മുട്ടുമടക്കിയത്. അതേ മാതൃകയിൽ യൂറോപ്പിലും സമരങ്ങൾ അരങ്ങേറുകയാണ്. നെതർലൻഡ്സ്, ജർമനി, റൊമാനിയ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഡൽഹി ശൈലിയിൽ ട്രാക്ടറുകളുമായാണ് കർഷകർ തെരുവിലിറങ്ങിയത്.
അവിടെ കർഷകർക്കു ലഭിക്കുന്ന വലിയ ആനുകൂല്യങ്ങളും സബ്സിഡികളും കുറയ്ക്കുന്നതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. കാര്യമായ സബ്സിഡികളൊന്നുമില്ലാത്ത ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കൂടുതൽ ദയനീയമാണ്.
കർഷകർക്കും ഉപഭോക്താവിനും മേൽക്കൈ ഉണ്ടായിരുന്ന കാർഷിക-ഭക്ഷണ പരമാധികാരം ഇന്ത്യയിലുൾപ്പെടെ കോർപറേറ്റ് ഭീമന്മാരുടെ കൈക്കലായി. വിത്തും വളവും കീടനാശിനിയും കാർഷികോത്പന്ന വിപണിയും മൂല്യവർധിത ഭക്ഷ്യവസ്തുവിപണിയുമെല്ലാം വന്പൻ ബിസിനസായി മാറിയ നിർണായക ഘട്ടത്തിൽ സർക്കാർ തങ്ങൾക്കൊപ്പമല്ലെന്നു കർഷകർ തിരിച്ചറിയുന്നുണ്ട്.
കാർഷികരാജ്യമായ ഇന്ത്യയിലെ അത്യന്തം ഗുരുതരമായ ഈ പ്രതിസന്ധിയിൽ ഓടിയെത്തേണ്ട പ്രതിപക്ഷം അന്പേ പരാജയപ്പെടുകയും ചെയ്തു. അത്തരമൊരു ശൂന്യതയിലാണ് 2020ൽ കർഷകസമരം പൊട്ടിപ്പുറപ്പെട്ടത്. പ്രതിപക്ഷത്തെ രാഷ്ട്രീയ വനവാസത്തിനു തുല്യമായ സ്ഥിതിയിലെത്തിച്ചതിൽ അത്തരം നിഷ്ക്രിയത്വങ്ങൾക്കു വലിയ പങ്കുണ്ട്.
അതിർത്തി അടച്ചും തല്ലിയോടിച്ചും കർഷകരെ തലസ്ഥാനത്തു കയറ്റാതിരുന്നാൽ തീരുന്ന പ്രതിസന്ധിയല്ല കാർഷികമേഖല അഭിമുഖീകരിക്കുന്നത്. കർഷകരെ പരാജയപ്പെടുത്തുന്നത്, ആത്യന്തികമായി രാജ്യത്തെ പരാജയപ്പെടുത്തുന്നതിനു തുല്യമാണ്. കർഷകരെ അടിച്ചമർത്തി സർക്കാർ രാജ്യത്തെ പരാജയപ്പെടുത്തരുത്.