മാനന്തവാടിയിൽ കാട്ടാന ഒരു മനുഷ്യനെക്കൂടി ചവിട്ടിക്കൊന്നിരിക്കുന്നു. അജീഷ് എന്ന കുടിയേറ്റ കർഷകൻ കാടുകയറിയപ്പോഴല്ല, സമീപവാസിയുടെ വീട്ടുമുറ്റത്തെത്തിയാണ് ആന കൊന്നത്.
വന്യജീവി ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ ഈ സർക്കാരിനോടു പറയുന്നതിലും ഭേദം അരുതേയെന്നു വന്യമൃഗങ്ങളോട് അഭ്യർഥിക്കുന്നതാണെന്ന് ദീപിക മുഖപ്രസംഗമെഴുതിയത് മൂന്നു ദിവസം മുന്പാണ്. അത് പൂർണമായും ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് അതിദാരുണമാംവിധം ഇന്നലെയുണ്ടായത്.
മാനന്തവാടിയിൽ കാട്ടാന ഒരു മനുഷ്യനെക്കൂടി ചവിട്ടിക്കൊന്നിരിക്കുന്നു. അജീഷ് എന്ന കുടിയേറ്റ കർഷകൻ കാടുകയറിയപ്പോഴല്ല, സമീപവാസിയുടെ വീട്ടുമുറ്റത്തെത്തിയാണ് ആന കൊന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സർക്കാർതന്നെ പറഞ്ഞ 42 മനുഷ്യരുടെ പട്ടികയിലേക്ക് ഒരാൾക്കൂടി. എന്തൊരു പരാജയമാണിത്? ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് ഇക്കാര്യത്തിലും പ്രതി.
ജനങ്ങളെ കൊലയ്ക്കു കൊടുത്ത് വനം-വന്യജീവി നിയമങ്ങളുടെ പൊത്തിലൊളിക്കുന്ന സർക്കാരിനെ വനവാസത്തിനു പറഞ്ഞുവിടാൻ സമയമായിരിക്കുന്നു. കോളർ ഐഡി പിടിപ്പിക്കേണ്ടത് ആനകൾക്കല്ല, വനംവകുപ്പ് മന്ത്രിക്കും ജനശത്രുക്കളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്. ഇവരൊക്കെ എവിടെയാണ്, എന്തു ജോലിയാണു ചെയ്യുന്നത് എന്നൊക്കെ ജനമറിയട്ടെ..! മയക്കുവെടി വയ്ക്കേണ്ടത് ബോധമില്ലാത്ത മൃഗങ്ങളെയല്ല; കൊല്ലപ്പെട്ട മനുഷ്യരുടെ ചോരയിൽ ഒരു നാടു കുതിർന്നിട്ടും സോഷ്യൽ മീഡിയയിൽ ഒളിച്ചിരുന്ന് ആനപ്രേമം എഴുന്നള്ളിക്കുന്ന വകതിരിവില്ലാത്ത മനുഷ്യമൃഗങ്ങളെയാണ്.
ഇന്നലെ രാവിലെ 7.30നാണ് മാനന്തവാടി ചാലിഗദ്ധയിൽ കുടിയേറ്റ കർഷകനായ അജീഷിനെ, രക്ഷപ്പെടാൻ ഓടിക്കയറിയ വീട്ടുമുറ്റത്തിട്ടു കാട്ടാന ചവിട്ടിക്കൊന്നത്. കുട്ടികളടക്കം നാലുപേർ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ വിട്ട ആന കഴിഞ്ഞ നാലു ദിവസമായി വയനാടൻ കാടുകളിലും ജനവാസമേഖലകളിലുമുണ്ടായിരുന്നു.
കോളർ ഐഡികൊണ്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. പതിവുപോലെ, സിഗ്നൽ നഷ്ടവും ഇന്റർനെറ്റ് ഇല്ലായ്മയുമൊക്കെ പറഞ്ഞ് വനംവകുപ്പുകാർ കൈകഴുകി. വന്യജീവിശല്യത്തിന്റെ രൂക്ഷതയൊന്നും അനുഭവിച്ചിട്ടില്ലാത്ത മന്ത്രിക്കും നഷ്ടമൊന്നുമില്ലല്ലോ. അനാഥമാകുന്ന കുടുംബങ്ങളുടെ തോരാക്കണ്ണീർ ഈ സർക്കാരിന്റെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയെല്ലാം അസ്തമിച്ചു. വനംവകുപ്പിന്റെ മണ്ടൻ റിപ്പോർട്ടുകളും സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിഞ്ഞദിവസം ദീപിക ചൂണ്ടിക്കാണിച്ചിരുന്നു.
വന്യജീവികൾക്ക് ഇഷ്ടപ്പെട്ട വിളകൾ കൃഷി ചെയ്യുന്ന കർഷകരാണത്രേ കുറ്റക്കാർ! വന്യജീവിപ്പെരുപ്പം കുറയ്ക്കുന്നതിനു നിയമനിർമാണം നടത്തുമോ, നിയമനിർമാണത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങൾക്ക് ഈ വനം മന്ത്രി നിയമസഭയിൽ നൽകിയ ഉത്തരം “നിലവിൽ ഇക്കാര്യം പരിഗണനയിലില്ല’’എന്നായിരുന്നു.
ഇത്രയേറെ മനുഷ്യരും ആയിരക്കണക്കിനു വളർത്തുജീവികളും കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ കൃഷിനാശങ്ങളുണ്ടാകുകയും കർഷകരുടെ സാന്പത്തികനില നിലംപരിശാകുകയും ചെയ്തിട്ടും ഈ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെങ്കിൽ നിങ്ങളെന്തിനാണു പിന്നെ ഹേ..? വന്യമൃഗങ്ങൾ 43 കർഷകരെ എന്നതിനു പകരം 43 വന്യമൃഗങ്ങളെ കർഷകരാണു കൊന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? വനംവകുപ്പും ഡൽഹി മുതലുള്ള മൃഗപ്രേമികളും കോടതിയും പട്ടാളവുമൊക്കെ ഇറങ്ങില്ലായിരുന്നോ? ആർക്കുവേണ്ടിയാണ് വകതിരിവില്ലാത്ത ഈ കാട്ടുനിയമങ്ങൾ?
ആന, കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത് കുരങ്ങ്... സകലതും പെറ്റുപെരുകി ജനമേഖലയിലിറങ്ങി. സർക്കാർ രേഖകളിൽപോലും വനം വർധിക്കുകയും കൃഷിയിടങ്ങൾ കുറയുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിലെ കാർഷികോത്പന്നങ്ങളിൽ പൂർണമായും ആശ്രയിക്കേണ്ട നിലയിലായി മലയാളികൾ. കേരളത്തിലെ ബാക്കിയുള്ള കർഷകരെയും പാപ്പരാക്കിയും കുടിയിറക്കിയും കൃഷിയിടങ്ങളെ വനമാക്കാനുള്ള ഉദ്യോഗസ്ഥരുടെ കുത്സിതശ്രമങ്ങൾക്ക് വളമാകുന്നത് സർക്കാരിന്റെ അനങ്ങാപ്പാറ നയമാണ്.
പെറ്റുപെരുകിയ വന്യജീവികളെ കൊന്നൊടുക്കാനോ നിയന്ത്രിക്കാനോ നിയമനിർമാണം നടത്തേണ്ടത് സർക്കാരുകളാണ്. നിങ്ങളുണ്ടാക്കിയ ജനവിരുദ്ധ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതികളുടെ വിധിപ്രസ്താവങ്ങൾ. മാറ്റിയെഴുതണം, ഈ ജനദ്രോഹനിയമങ്ങൾ. തടസം കേന്ദ്രസർക്കാരാണെങ്കിൽ 20 എംപിമാർ ഒറ്റക്കെട്ടായി പൊരുതണം. പറ്റുന്നില്ലെങ്കിൽ ഇനിമേലാൽ വോട്ടുചോദിച്ച് ഇറങ്ങരുത്.
ക്ഷമയുടെ നെല്ലിപ്പലക കണ്ട നിസഹായരായ മനുഷ്യരാണ് ഇന്നലെ മാനന്തവാടിയിൽ പ്രതിഷേധിച്ചത്. തങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ തെരഞ്ഞെടുത്ത എംഎൽഎമാരും എംപിമാരും സർക്കാരുമൊന്നും സഹായത്തിനില്ലെന്ന തിരിച്ചറിവ് "പ്ലാൻ ബി' പുറത്തെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നോർക്കുക. കർഷകരോഷം ഡൽഹിയിൽ മാത്രമല്ല, തിരുവനന്തപുരത്തും സാധ്യമാണെന്നു മറക്കേണ്ട. മരണത്തെ മുന്നിൽ കാണുന്നവരുടെ മുന്നേറ്റം നിങ്ങൾക്കു താങ്ങാനായെന്നു വരില്ല.
-ചീഫ് എഡിറ്റർ