റബറിന്റെ താങ്ങുവില കിലോയ്ക്ക് 170ൽനിന്ന് 180 ആയി വർധിപ്പിച്ചത് റബർ കർഷകരെ പരിഹസിക്കലാണ്. താങ്ങുവില 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിന് മൂന്നു വയസാകുന്നുവെന്നതു സർക്കാർ മറന്നാലും റബർ കർഷകർ മറക്കില്ല.
ഖജനാവിൽ പണമില്ലാത്തതിന്റെ സഹനങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കു മുന്നിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.
ഇന്നത്തെയവസ്ഥയിൽ സാധിക്കുന്നത് സർക്കാർ ചെയ്തിട്ടുണ്ടെന്നു പറയാം. എന്നാൽ, ഇന്നത്തെ പരിതാപകരമായ അവസ്ഥ ബജറ്റിൽ പ്രതിഫലിച്ചിട്ടുമുണ്ട്. വർധനകളെല്ലാം പേരിനു മാത്രമാണ്. പൊതുതെരഞ്ഞെടുപ്പായതിനാൽ നികുതി കാര്യമായി വർധിപ്പിച്ചിട്ടുമില്ല.
അതേസമയം, മുൻ ബജറ്റുകളിലെ പല വാഗ്ദാനങ്ങളും ഇതുവരെ നടപ്പായിട്ടില്ലാത്തതിനാൽ ഇന്നലത്തെ വാഗ്ദാനങ്ങളും പാഴ്വാക്കുകളായേക്കുമെന്ന വിചാരവും ജനങ്ങൾക്കുണ്ട്. ഒരുവിധത്തിലൊരു ബജറ്റ് അവതരിപ്പിച്ചു എന്നേ പറയേണ്ടതുള്ളു.
1.38 ലക്ഷം കോടി വരവും 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതുപോലെ പ്രതീക്ഷിച്ചതെല്ലാം അസ്ഥാനത്തായെങ്കിലും സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. സ്വകാര്യനിക്ഷേപത്തിനു വഴിതുറക്കുമെന്ന പ്രഖ്യാപനമാണ് വാഗ്ദാനങ്ങളിൽ ഏറ്റവും ആകർഷണീയം.
മൂന്നുവർഷത്തിനകം മൂന്നു ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നടപ്പാകുവോളം അധികമാരും വിശ്വസിക്കാനിടയില്ലാത്ത ആ നിക്ഷേപം നാട്ടിലെത്തിക്കാൻ ഈ സർക്കാരിനു കഴിയട്ടെ എന്ന് ആശംസിക്കാം. 1970ലെ ചൈനയുടെ വികസനമാതൃക സ്വീകരിക്കും എന്നു പറഞ്ഞിട്ടുണ്ട്. സ്പെഷൽ ഇക്കണോമിക് സോണുകളാണ് ഉദ്ദേശിച്ചത്.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ അര നൂറ്റാണ്ടിനു പിന്നിലേക്കു പോകുമെന്നർഥം. ഭൂമി ഉൾപ്പെടെ പലതും പൊതു ഉടമസ്ഥതയിലുള്ള ചൈനയിൽപോലും പൂർണമായി വിജയിച്ചിട്ടില്ലാത്ത പദ്ധതികളെക്കുറിച്ചാണ് പറയുന്നത്. ധൂർത്ത് ആക്ഷേപത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്കു തയാറെന്നു പറഞ്ഞതു നല്ല കാര്യമാണ്. ധൂർത്തടിച്ചതു തിരിച്ചുകിട്ടില്ലെങ്കിലും ആവർത്തിക്കാതിരിക്കാനാകും. സിൽവർലൈൻ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച തുടരുമെന്നു പറഞ്ഞത് കെ-റെയിൽ പാളത്തിൽനിന്നു തലയൂരുന്നതിന്റെ ക്ഷീണം തീർക്കാനാകും.
റബറിന്റെ താങ്ങുവില കിലോയ്ക്ക് 170ൽനിന്ന് 180 ആയി വർധിപ്പിച്ചത് റബർ കർഷകരെ പരിഹസിക്കലാണ്. താങ്ങുവില 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിന് മൂന്നു വയസാകുന്നുവെന്നതു സർക്കാർ മറന്നാലും റബർ കർഷകർ മറക്കില്ല. 200 രൂപയെങ്കിലും കർഷകർ പ്രതീക്ഷിച്ചിരുന്നു. ക്ഷേമപെൻഷൻ കൂട്ടിയില്ല.
ഉള്ളതു സമയത്തു കൊടുക്കാനാവാത്ത സർക്കാരിന് വർധിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ലല്ലോ. എങ്കിലും സർക്കാർ ജീവനക്കാർക്ക് കുടിശികയുള്ള ഡിഎയുടെ ഒരു ഗഡു നൽകുമെന്നു പറഞ്ഞിട്ടുണ്ട്. ഭൂമിയുടെ ന്യായവില പരിഷ്കരിക്കും. കഴിഞ്ഞ ഏപ്രിലിൽ 20 ശതമാനം വർധിപ്പിച്ചതിനെത്തുടർന്ന് രജിസ്ട്രേഷൻ ഫീസ് ഉയരുകയും സ്ഥലമിടപാട് കുറയുകയും ചെയ്തു. പരിഷ്കാരം ഭൂമി രജിസ്ട്രേഷന്റെ ചെലവു കൂട്ടുമോയെന്നു വ്യക്തമായി പറയുന്നില്ല.
ഗതാഗത മേഖലയ്ക്ക് 1976 കോടി, കെഎസ്ആർടിസിക്ക് 128.54 കോടി, വ്യവസായ മേഖലയ്ക്ക് 1779 കോടി, ഊർജമേഖലയ്ക്ക് 1150 കോടി, പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി, ഉന്നതവിദ്യാഭ്യാസത്തിന് 456.71 കോടി, ഗ്രാമീണ പാതകൾക്ക് 1000 കോടി, സംസ്ഥാനപാതയ്ക്ക് 75 കോടി, ശബരിമല വിമാനത്താവളത്തിന് 1.88 കോടി, ക്ഷീരവികസനത്തിന് 109.25 കോടി, മൃഗപരിപാലനത്തിന് 277.14 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയുടെ ഭാവിയെക്കുറിച്ച് ആർക്കുമില്ല ഉറപ്പ്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച തുകയുടെ വലിയ പങ്കും ഇതുവരെ ചെലവഴിച്ചിട്ടില്ല. പലതും ആവർത്തനങ്ങളാണെന്നതും ബജറ്റിന്റെ പൊള്ളത്തരത്തെയാണു കാണിക്കുന്നത്. കേരളത്തിന്റെ പ്രതിസന്ധിക്കു കാരണം കേന്ദ്രത്തിന്റെ അവഗണയാണെന്നും ഇതു തുടർന്നാൽ പ്ലാൻ ബി ആലോചിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. പ്ലാൻ ബിയെക്കുറിച്ചു വിശദീകരണമില്ലാത്തതിനാൽ അതു സർക്കാരിന്റെ ആഗ്രഹമാണെന്നു വേണം കരുതാൻ.
സ്വകാര്യമേഖലയിൽ ഉണ്ടാകുമെന്നു കരുതുന്ന മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം പ്ലാൻ ബിയുടെ ഭാഗമാണെങ്കിൽ പ്ലാൻ സിയെക്കുറിച്ചുകൂടി ആലോചിക്കേണ്ടിവരും. ആഗോള നിക്ഷേപകസംഗമം നടത്തുന്നതിലൊന്നും തെറ്റില്ല. പക്ഷേ, ഇപ്പോൾതന്നെ നിക്ഷേപിച്ചിട്ടുള്ളവരുടെ അവസ്ഥയാണല്ലോ വരാനിരിക്കുന്നവരുടെ പാഠം.
കടം വാങ്ങിയ പണം കൊണ്ടു റവന്യു ചെലവ് നടത്തേണ്ടിവരുന്നത് പ്രതിസന്ധിയുടെ അങ്ങേയറ്റമാണ്. ശമ്പളത്തിന് 40,675 കോടിയും പെൻഷന് 28,069 കോടിയും പലിശയ്ക്ക് 28,694 കോടിയും രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മൂന്നും കൂടി മൊത്തം റവന്യു വരവിന്റെ 70.66 ശതമാനവും റവന്യു ചെലവിന്റെ 58.85 ശതമാനവും വരുന്നു.
നികുതി തെറ്റല്ലാതാകുന്നത്, അതിലേറെ പണം കൊടുക്കുന്നയാളുടെ കൈയിൽ ബാക്കി വരുന്പോഴാണ്. പക്ഷേ, നയാപൈസ വരുമാനം വർധിച്ചിട്ടില്ലാത്ത ജനങ്ങൾ തങ്ങളുടെ പരിമിതമായ ആവശ്യങ്ങൾപോലും വെട്ടിക്കുറിച്ച് സർക്കാരിനെ തീറ്റിപ്പോറ്റേണ്ടിവരുന്ന സ്ഥിതി കേരളത്തിലുണ്ട്. അതില്ലാതാകുമെന്ന പ്രതീക്ഷയൊന്നും ഈ ബജറ്റിൽ പ്രത്യക്ഷത്തിൽ കാണാനാകുന്നില്ല.