ഈ കത്രിക കുത്തുന്നത് മനുഷ്യാവകാശത്തിൽ
വന്ദന ദാസ് എന്ന യുവ ഡോക്ടർ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ വേദനിച്ചതും പ്രതിഷേധിച്ചതും ഡോക്ടർമാർ തനിച്ചായിരുന്നില്ല. രോഗികൾ ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായിരുന്നു. പക്ഷേ, ഹർഷിനയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിനെയോ സർക്കാരിനെയോ തങ്ങളിലൊരാളെ തൊട്ടാൽ മാത്രം പൊട്ടിത്തെറിക്കുന്ന ഡോക്ടർമാരെയോ കാണാനില്ല.
അറിഞ്ഞോ അറിയാതെയോ രോഗി ഡോക്ടറെ ദ്രോഹിച്ചാലുണ്ടാകുന്ന പ്രതിഷേധവും പണിമുടക്കും അറസ്റ്റും സർക്കാർവക ശുഷ്കാന്തിയുമൊന്നും മറിച്ചായാൽ ഉണ്ടാകില്ല. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി നാലേമുക്കാൽ വർഷം കൊടിയ വേദന സഹിച്ചു കഴിഞ്ഞ ഹർഷിനയുടെ നീതി തേടിയുള്ള യാത്ര ആ യാഥാർഥ്യം അടിവരയിട്ടു പറയുന്നു.
വന്ദന ദാസ് എന്ന യുവ ഡോക്ടർ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ വേദനിച്ചതും പ്രതിഷേധിച്ചതും ഡോക്ടർമാർ തനിച്ചായിരുന്നില്ല. രോഗികൾ ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായിരുന്നു. പക്ഷേ, ഹർഷിനയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിനെയോ സർക്കാരിനെയോ തങ്ങളിലൊരാളെ തൊട്ടാൽ മാത്രം പൊട്ടിത്തെറിക്കുന്ന ഡോക്ടർമാരെയോ കാണാനില്ല. ഏഴു മാസം മുന്‍പാണ് കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അന്നുമുതൽ ഹർഷിന സമരത്തിലാണ്. കുറ്റം കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരുടേതും രണ്ടു നഴ്സുമാരുടേതുമാണെന്ന് പോലീസ് റിപ്പോർട്ടും വന്നു. ഒരു പ്രതിയും അറസ്റ്റിലായിട്ടില്ലെങ്കിലും വാദിയായ ഹർഷിനയും ഭർത്താവും ഉൾപ്പെടെ 12 പേർ ഇന്നലെ അറസ്റ്റിലായി. പോലീസിന്റെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരേ പ്രതിഷേധിച്ചതാണ് കുറ്റം. പ്രതികളെ ചൂണ്ടിക്കാണിച്ച പോലീസ് ഇരയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ കത്രിക കുത്തുന്നത് മനുഷ്യാവകാശത്തിന്മേലാണ്.
എത്ര ഹീനവും മനുഷ്യവിരുദ്ധവുമായ രീതിയിലാണ് നമ്മുടെ ആരോഗ്യമേഖല രോഗികളുടെ പരാതികളോടും ദുരിതങ്ങളോടും പ്രതികരിക്കുന്നത് എന്നറിയാൻ ഈ കേസിന്റെ നാൾവഴികൾ നോക്കിയാൽ മതി. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30നു പന്തീരങ്കാവു സ്വദേശിനി ഹർഷിനയുടെ പ്രസവശസ്ത്രക്രിയയ്ക്കിടെ ആർട്ടറി ഫോർസെപ്സ് എന്നറിയപ്പെടുന്ന കത്രിക ഡോക്ടർമാർ വയറ്റിൽവച്ചു തുന്നിക്കെട്ടിയെന്നാണ് ആരോപണം.
ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ കടുത്ത വേദനയും അണുബാധയും വിടാതെ പിടികൂടി. സ്ഥിരമായി വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും കഴിക്കേണ്ടിവന്നു. ഇതിനിടെ കത്രിക കൊണ്ട് മൂത്രസഞ്ചിക്കും പരിക്കേറ്റു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ കത്രികയുണ്ടെന്നു തെളിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു.
കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനു പരാതി നല്കിയതിനെതുടർന്നു രണ്ട് അന്വേഷണസംഘങ്ങളെ നിയോഗിച്ചെങ്കിലും കത്രിക മെഡിക്കൽ കോളജിലേത് അല്ലെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ മാർച്ച് 29ന് മന്ത്രിസഭ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു തന്നെയെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. തുടർന്നാണ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ചത്. മൂന്ന് പ്രസവശസ്ത്രക്രിയകള്‍ക്കിടെ എപ്പോഴാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ബോർഡിന്റെ ഭൂരിപക്ഷ വിധി. ഒന്‍പതംഗ ബോർഡിലെ ഡോക്ടർമാർ ഒറ്റക്കെട്ടായി നിന്നപ്പോൾ മെഡിക്കല്‍ കോളജ് എസിപി കെ. സുദര്ശന്, പബ്ലിക് പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവർ വിയോജിച്ചു.
ഏതായാലും കത്രിക മറന്നുവച്ചതു ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരാണെന്നതിൽ തർക്കമില്ല. മെഡിക്കൽ കോളജിലെ വീഴ്ചയാണെന്ന പോലീസിന്റെ കണ്ടെത്തൽ ശരിയല്ലെങ്കിൽ, അതിനു മുന്‍പു ശസ്ത്രക്രിയകൾ നടത്തിയ താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവാകാനേ നിവൃത്തിയുള്ളു. പക്ഷേ, അവിടത്തെ ശസ്ത്രക്രിയയ്ക്കുശേഷം 2017ൽ നടത്തിയ എംആർഐ സ്കാനിംഗിൽ കത്രിക കണ്ടെത്തിയിട്ടില്ലെന്നാണു റിപ്പോർട്ട്; അന്നു വേദനയുമില്ലായിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരേ പ്രതികരിച്ചിട്ടില്ല.
മെഡിക്കൽ കോളജിന്റെ പിഴവ് ചൂണ്ടിക്കാണിച്ച പോലീസ് റിപ്പോർട്ട് തള്ളിയവർ തങ്ങളെ കേസിൽ പെടുത്തില്ലെന്നു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കറിയാം. പിന്നെന്തിനു പ്രതികരിക്കണം. പക്ഷേ, ആരോഗ്യവകുപ്പിന് ഇരകളായ രോഗികളോട് ഉത്തരവാദിത്വമില്ലേ? “പേടിക്കേണ്ട കൂടെയുണ്ട്, ഉടനെ നടപടിയുണ്ടാകും’’ എന്നു പറഞ്ഞ ആരോഗ്യവകുപ്പ് മന്ത്രിയും നിശബ്ദയായി. എന്തായാലും നീതി സംഘടനാബലത്തിനും സ്വാധീനത്തിനും അടയറവുവച്ചെന്നു തെളിയിക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.
ആരോഗ്യപ്രവർത്തകരെ വാക്കുകൾകൊണ്ട് അധിക്ഷേപിച്ചാൽ പോലും ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് ചുട്ടെടുക്കാൻ തീ കൂട്ടുകയാണ് സർക്കാർ. അതിനുള്ള ചേരുവകളൊക്കെ ഡോക്ടർമാരുടെ സംഘടനകളുടെ തിട്ടൂരമനുസരിച്ചാണെന്നാണ് സൂചന. ഇവരുടെയൊക്കെ മുന്നിലൂടെയാണ് നാലേമുക്കാൽ വർഷം സമാനതകളില്ലാത്ത വേദന സഹിച്ചു കഴിഞ്ഞ യുവതി 10 മാസമായി നീതി തേടി തെരുവിലും ആശുപത്രിവരാന്തയിലും അധികാരികൾക്കുമുന്നിലും അലയുന്നത്. അവരെ അറസ്റ്റ് ചെയ്ത നിങ്ങൾ ആർക്കു നീതി കൊടുക്കുന്ന കാര്യത്തെക്കുറിച്ചാണ് വടക്കോട്ടും കിഴക്കോട്ടും നോക്കി പ്രസംഗിക്കുന്നത്?