നമ്മുടെ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ജീവനക്കാർ വിശ്രമമില്ലാതെ, പലപ്പോഴും സമയത്തു ഭക്ഷണംപോലും കഴിക്കാതെയാണ് ആതുരശുശ്രൂഷ നടത്തുന്നത്. അവരുടെ ചെറിയ പിഴവുകൾപോലും ക്ഷമിക്കാനാവാത്ത മനോഭാവമുണ്ടെങ്കിൽ നാം തിരുത്തേണ്ടിയിരിക്കുന്നു. അതുപോലെ, സംഘടിതശക്തിയല്ലാത്ത രോഗികളോടു സഹജീവിയെന്ന പരിഗണന കാണിക്കാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കരുത്. പരിക്കേറ്റ ഡോക്ടർക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം കുഞ്ഞ് നഷ്ടപ്പെട്ട അമ്മയോടും സഹാനുഭൂതിയുള്ളവരാകണം നമ്മൾ.
കോഴിക്കോട്ട് ഡോക്ടറെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുകയാണ്. തീർച്ചയായും അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണ്. ആക്രമിക്കപ്പെടുമോയെന്ന ഉത്കണ്ഠയിൽ ജോലി ചെയ്യാൻ ഡോക്ടർമാർക്കെന്നല്ല, ആർക്കുമാവില്ല. മാത്രമല്ല, ഡോക്ടർമാർ എത്ര നന്നായി ജോലി ചെയ്താലും രോഗം ഭേദപ്പെടാതിരിക്കാനോ മരണം സംഭവിക്കാനോ വരെ സാധ്യതയുമുണ്ട്. അപ്പോഴൊക്കെ ഡോക്ടർമാരെ പ്രതിസ്ഥാനത്തു നിർത്തുന്നതും ആശുപത്രികൾ തല്ലിത്തകർക്കുന്നതും അനാരോഗ്യ പ്രവണതയാണ്. നിസ്വാർഥരായി ജോലി ചെയ്യുന്ന ഡോക്ടർമാർ സംരക്ഷിക്കപ്പെടണം. അതേസമയം തങ്ങൾക്കിടയിലെ പുഴുക്കുത്തുകളെ തിരിച്ചറിയാൻ ഡോക്ടർമാരുടെ സംഘടന തയാറായില്ലെങ്കിൽ ഇത്തരം സമരങ്ങൾ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പട്ടികയിൽ ഉണ്ടാകില്ല.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ സംഭവവികാസങ്ങളാണ് ഡോക്ടറെ മർദിക്കുന്നതിലേക്കും ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കുന്നതിലേക്കും വഴുതിമാറിയത്. ഗൈനക്കോളജിസ്റ്റിനും കാർഡിയോളജിസ്റ്റായ ഭർത്താവിനുമെതിരേ ആക്രമണമുണ്ടായി. ഡോക്ടർക്കെതിരേ മരിച്ച കുഞ്ഞിന്റെ അമ്മയും, ആക്രമണം നടത്തിയവർക്കേതിരേ ആശുപത്രി അധികൃതരും പരാതി നൽകി. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ നടപടികൾ ഉണ്ടായില്ല. ഇതാണ് ഐഎംഎയെ സമരത്തിനു പ്രേരിപ്പിച്ചത്. ഡോക്ടർമാരെ ആക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലാതായിട്ടുമുണ്ട്. എന്താണു സംഭവിച്ചതെന്നുപോലും അറിയാതെയുള്ള വൈകാരിക പ്രകടനങ്ങളാണ് പലതും.
സമൂഹത്തിൽ ഏറ്റവുമധികം ബഹുമാനം ലഭിക്കുന്നവരാണ് ഡോക്ടർമാർ. തങ്ങളുടെ ജീവന്റെ സംരക്ഷകരെന്ന നിലയിൽ ഡോക്ടറെ ദൈവത്തെപ്പോലെ കാണുന്നവരാണ് ഏറെയും. എന്നാൽ, രോഗികൾക്കു കഷ്ടപ്പാടോ മരണമോ സംഭവിക്കുന്പോൾ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ സംയമനം നഷ്ടപ്പെട്ടു പ്രതികരിക്കുന്ന സംഭവങ്ങൾ അപൂർവമായി ഉണ്ടാകാറുണ്ട്. നിസ്വാർഥമായി ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ഇതു വേദനാജനകമാണ്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുകതന്നെ വേണം. അതേസമയം, മരണാസന്നരും നിർധനരുമായ രോഗികളെപ്പോലും തങ്ങളുടെ ധനാർത്തി ശമിപ്പിക്കാൻ ഉപയോഗിക്കുന്നവരുമുണ്ട്. ധാർഷ്ട്യവും ഈഗോയുംകൊണ്ട് സ്വയം മറക്കുന്ന ഡോക്ടർമാരും നഴ്സുമാരും സുരക്ഷാ ജീവനക്കാരുമുണ്ട്. അത്തരക്കാരെ മനസിലോർത്താവണം കെ.ബി. ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ വികാരഭരിതനായി സംസാരിച്ചത്. എംഎൽഎ പരാമർശിച്ച രോഗിയുടെ അത്യന്തം ദാരുണമായ അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ സംഘടനകൾ കാര്യമായൊന്നും പറഞ്ഞുകേട്ടില്ല. അതേസമയം, ആ രോഗിക്ക് ഇപ്പോൾ മികച്ച ചികിത്സ നൽകുന്നതും ഡോക്ടർമാർ തന്നെയാണെന്നതും മറക്കാനാവില്ല. ഡോക്ടർമാർക്കെതിരേയുള്ള അനീതി ചൂണ്ടിക്കാണിക്കാനും കുറ്റക്കാർക്കെതിരേ നടപടിയെടുപ്പിക്കാനും അവർക്കു സംഘടനയുണ്ട്. പക്ഷേ, രോഗികൾക്കു സംഘടനയില്ല. അത് അവർക്കു നീതിനിഷേധിക്കാനുള്ള കാരണമാകരുത്.
രാജ്യത്തെ ആശുപത്രികളിൽ ചികിത്സാപ്പിഴവുകൾ മൂലമുള്ള അപകടങ്ങളും മരണങ്ങളും വർധിക്കുകയാണെന്നതു വസ്തുതയാണ്. 2015 മുതൽ 2019 വരെയുള്ള നാലു വർഷത്തിനിടെ ചികിത്സാരംഗത്തെ അപകടങ്ങളും പിഴവുകളും മൂലമുണ്ടായ 253 ഗുരുതര കേസുകളിലാണ് നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രസൽ കമ്മീഷൻ (എൻസിഡിആർസി) നഷ്ടപരിഹാരം വിധിച്ചത്. 80 ശതമാനത്തിലും നഷ്ടപരിഹാരം നൽകിയത് ഡോക്ടർമാരുടെയും നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെയും പിഴവുകൾകൊണ്ട് ഉണ്ടായ ഗുരുതര വീഴ്ചകൾക്കാണ്. ഏറ്റവും ഗുരുതര അപകടങ്ങളുണ്ടായത് ശസ്ത്രക്രിയകളെ തുടർന്നാണ്. പ്രസവസംബന്ധമായ ചികിത്സാപ്പിഴവുകൾക്കും കുട്ടികളുടെ ചികിത്സാപ്പിഴവുകൾക്കുമാണ് ഏറ്റവുമധികം നഷ്ടപരിഹാരം നൽകേണ്ടിവന്നത്. എൻസിഡിആർസിയുടെ പരിഗണനയിൽ എത്തിയ കേസുകളിലുള്ള പഠനം മാത്രമാണ് റിപ്പോർട്ടിലുള്ളത്. രോഗികൾ കേസിനു പോകാത്ത സംഭവങ്ങൾ ഇതിലുമേറെയാണെന്നതുകൂടി തിരിച്ചറിയണം. പലപ്പോഴും രോഗി മരിക്കുന്ന കേസിൽപ്പോലും ഡോക്ടർമാരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിലും ബന്ധുക്കൾ ഡോക്ടർക്കെതിരേ കേസിനു പോകാറില്ല. സാങ്കേതികമായ അറിവില്ലായ്മയും കേസിനു പോയിട്ടു കാര്യമില്ലെന്ന തോന്നലും പലരെയും പിന്തിരിപ്പിക്കുകയാണ്.
ഡോക്ടർമാർ പൊതുവെ ഉപയോഗിക്കുന്ന വാക്കാണ് ഡിഫൻസീവ് മെഡിസിൻ. അതായത്, ഭാവിയിലുണ്ടാകാവുന്ന പരാതി ഒഴിവാക്കാനായി രോഗനിർണയത്തിനു ചെലവേറിയ പരിശോധനകൾ നടത്തി സ്വന്തം ഭാഗം സുരക്ഷിതമാക്കുക. അതിൽ കാര്യമുണ്ട്. പക്ഷേ, എല്ലായ്പ്പോഴും ഇത് ഡിഫൻസ് മെഡിസിന്റെ ഭാഗമാണെന്നു കരുതാൻ കഴിയില്ല; പ്രത്യേകിച്ച്, സ്വകാര്യ ലാബുകളിൽനിന്നും സ്കാനിംഗ് സെന്ററുകളിൽനിന്നും മരുന്നുകന്പനികളിൽനിന്നുമൊക്കെ ലക്ഷക്കണക്കിനു രൂപ കമ്മീഷനായി കൈപ്പറ്റുന്ന ഡോക്ടർമാരുടെ കാര്യത്തിൽ. രോഗികൾ എത്ര ദരിദ്രരായാലും തങ്ങൾക്കു കിട്ടാനുള്ള വീതം ചോദിക്കുന്ന ഇത്തരം ഷൈലോക്കുമാരെക്കുറിച്ചും ഐഎംഎയ്ക്കു വേവലാതി ഉണ്ടാകേണ്ടതല്ലേ?
ആരോഗ്യരംഗത്ത് വിപ്ലവകരമായ ശാസ്ത്രമുന്നേറ്റങ്ങൾ മാത്രല്ല, കച്ചവടമുന്നേറ്റങ്ങളുമുണ്ടായി. ലാഭത്തിന്റെ സാധ്യതകൾ തെളിഞ്ഞതോടെ ഈ മേഖലയിൽ മൂലധനമിറക്കാൻ ആളുമുണ്ടായി. അവരുടെ പ്രലോഭനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഡോക്ടർമാർക്കും കഴിയുന്നില്ല. കൂടുതൽ വരുമാനം ലഭിക്കുന്നിടത്തേക്ക് ഓടിയോടി മടുക്കുകയാണ് പലരും. സ്വകാര്യ ആശുപത്രികളിൽ പലയിടത്തും രോഗികളുടെയും ശസ്ത്രക്രിയകളുടെയും എണ്ണത്തിനനുസരിച്ചാണ് ഡോക്ടറുടെ വരുമാനം ഉയരുന്നത്. രാപകൽ ശസ്ത്രക്രിയകൾ നടത്തി പണത്തോടുള്ള ആർത്തി ശമിപ്പിക്കാൻ പെടാപ്പാടു പെടുന്നവരുമുണ്ട്. ശസ്ത്രക്രിയകളുടെ എണ്ണം പരിധി കടക്കുന്പോൾ ഡോക്ടർക്കു പിഴവു പറ്റാനുള്ള സാധ്യത കൂടുകയല്ലേ? ഇത്തരം കാര്യങ്ങളിലും നിയന്ത്രണമുണ്ടാക്കാൻ ഡോക്ടർമാരുടെ സംഘടനകൾ ശ്രമിക്കണം.
നമ്മുടെ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ജീവനക്കാർ വിശ്രമമില്ലാതെ, പലപ്പോഴും സമയത്തു ഭക്ഷണംപോലും കഴിക്കാതെയാണ് ആതുരശുശ്രൂഷ നടത്തുന്നത്. സ്വന്തം വീട്ടിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആശുപത്രികളിൽ ചെലവഴിക്കുന്നവർ ഒന്നും രണ്ടുമല്ല കേരളത്തിലെ സർക്കാർ ആശുപത്രികളിലുള്ളത്. അവരുടെ ചെറിയ പിഴവുകൾപോലും ക്ഷമിക്കാനാവാത്ത മനോഭാവമുണ്ടെങ്കിൽ നാം തിരുത്തേണ്ടിയിരിക്കുന്നു. അതുപോലെ, സംഘടിതശക്തിയല്ലാത്ത രോഗികളോടു സഹജീവിയെന്ന പരിഗണന കാണിക്കാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കരുത്. പരിക്കേറ്റ ഡോക്ടർക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം കുഞ്ഞ് നഷ്ടപ്പെട്ട അമ്മയോടും സഹാനുഭൂതിയുള്ളവരാകണം നമ്മൾ. ഡോക്ടർമാർ മനുഷ്യരാണെന്നു സമൂഹത്തിനും, രോഗികൾ വെറും ശരീരങ്ങളല്ലെന്നു ഡോക്ടർമാർക്കും തിരിച്ചറിവുണ്ടാക്കുന്ന സഹവർത്തിത്വത്തിന്റെ ചികിത്സയാണ് നമുക്കാവശ്യം.