രൂക്ഷമായ പ്രതിസന്ധി അമേരിക്കയിലാണെങ്കിലും ബാധിക്കുന്നത് ഇന്ത്യക്കാരെയാണ് എന്നതിനാൽ കാഴ്ചക്കാരുടെ റോളിൽനിന്നു മാറി സർക്കാരിന്റെ ഇടപെടലുണ്ടാകണം.
ചെലവു ചുരുക്കലിന്റെ ഭാഗമായി ഐടി കന്പനികൾ ലേ ഓഫ് പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു. ഇനിയും കൂടുതൽ പേർ തൊഴിൽരഹിതരാകുമെന്നാണ് സൂചന. ഐടി മേഖലയിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 80,000 വരെ ആകാമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
എച്ച് വൺ-ബി, എൽ-1, എൽ 1 ബി എന്നീ തൊഴിൽ വീസകളിലെത്തിയിരിക്കുന്നവരാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നവരിൽ ഏറെയും. 60 ദിവസത്തിനകം പുതിയ ജോലി കണ്ടെത്തിയില്ലെങ്കിൽ വീസ റദ്ദാകുമെന്നതിനാൽ ആയിരക്കണക്കിനു യുവജനങ്ങൾ രാജ്യം വിടേണ്ടിവരുമെന്ന ഭീതിയിലാണ്. തൊഴിൽ നഷ്ടപ്പെട്ടവരെയും കുടുംബാംഗങ്ങളെയും മാത്രമല്ല, ഇന്ത്യൻ സന്പദ് രംഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവർക്കു മാത്രം പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വൻകിട കന്പനികൾ മാത്രമല്ല, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. 2022 നവംബർ മുതലാണ് പിരിച്ചുവിടൽ അതിവേഗത്തിലായത്. അതിനുശേഷം മൂന്നു മാസംപോലും തികയുന്നതിനു മുന്പ് 2,00,000 ജീവനക്കാർക്ക് അമേരിക്കയിൽ തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2023ൽ പരിമിതമായ ദിവസങ്ങൾക്കുള്ളിൽ 174 ടെക് കന്പനികൾ 56,570 ജീവനക്കാരെ ഒഴിവാക്കി. ‘ലേ ഓഫ്സ് ഡോട്ട് എഫ്വൈഐ’ പറയുന്നത് 3,12,600 ജീവനക്കാർക്ക് ഇതുവരെ തൊഴിൽ നഷ്ടമായിക്കഴിഞ്ഞെന്നാണ്. അമേരിക്കയിലെ ഐടി കന്പനികളിൽ തൊഴിൽ നഷ്ടപ്പെടുന്നതിൽ 30 മുതൽ 40 ശതമാനം വരെ ഇന്ത്യക്കാരാണ്. പലർക്കും നിശ്ചിത കാലാവധിയായ 60 ദിവസത്തിനകം തൊഴിൽ കണ്ടെത്താനാകുന്നില്ല. അത്തരം സാഹചര്യങ്ങളിൽ 10 ദിവസത്തിനകം അമേരിക്ക വിടേണ്ടിവരും. ചില സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമൊക്കെ പുതിയ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ വിപുലമാകുംതോറും ഐടി മേഖലയിൽ മുന്പുണ്ടായിരുന്ന ജോലി ചെയ്യാനുള്ള ആളുകളുടെ ആവശ്യവും കുറയുകയാണ്. ലാഭകേന്ദ്രീകൃതം മാത്രമായ കന്പനികൾ മാനുഷിക പരിഗണന കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. 2020 ഏപ്രിലിൽ കോവിഡ് രൂക്ഷമായിരിക്കെയാണ് അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിർത്തിവച്ചത്.
“അദൃശ്യ ശത്രുവായ വൈറസിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ പൗരന്മാരുടെ ജോലി സംരക്ഷിക്കേണ്ടതുണ്ട്.’’എന്നാണ് അദ്ദേഹം അതേക്കുറിച്ചു പറഞ്ഞത്. രണ്ടു വർഷങ്ങൾക്കുശേഷം, കുടിയേറ്റം നിർത്തിവയ്ക്കാതെതന്നെ കുടിയിറക്കം നിർബന്ധിതമായിരിക്കുന്നുവെന്നാണ് തിരിച്ചറിയേണ്ടത്. റഷ്യയുടെ യുക്രെയ്ൻ ആക്രമണവും ലോക സാന്പത്തികമാന്ദ്യത്തിന് ആക്കം വർധിപ്പിച്ചുകഴിഞ്ഞു. അമേരിക്കയുടെ തൊഴിൽ പ്രതിസന്ധി ഐടി മേഖലയിൽ മാത്രമല്ലെന്നതാണു വസ്തുത. കാർഷികേതര മേഖലയിൽ ജനുവരിയിൽ മാത്രം 5.25 ലക്ഷം പേർക്കു തൊഴിൽ നഷ്ടമായെന്നാണ് റോയിട്ടേഴ്സ് സർവേ പറയുന്നത്. സാന്പത്തികമേഖല തകർച്ചയിലായതും പണപ്പെരുപ്പം കൂടിയതും വിൽപ്പനയും ലാഭവും കുറഞ്ഞതുമൊക്കെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സ്ഥാപനങ്ങളെ നിർബന്ധിതരാക്കി. കഴിഞ്ഞ ഡിസംബറിലും ഇത്രയും പേർക്ക് തൊഴിൽ നഷ്ടമായിരുന്നു.
യാഥാർഥത്തിൽ ഐടി തൊഴിൽ മേഖലയിൽ എന്താണു നടക്കുന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ യാതൊരുവിധ അവലോകനവും ഇതുവരെ കണ്ടിട്ടില്ല. സർക്കാർതന്നെ മുൻകൈയെടുത്ത് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായതു ചെയ്യണം. അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട തൊഴിൽ വീസയിലുള്ളവർക്ക് 60 ദിവസത്തിനകം പുതിയ തൊഴിൽ കണ്ടെത്തുന്നത് എളുപ്പമല്ലാത്തതിനാൽ അമേരിക്കയിൽ തുടരാനുള്ള കാലാവധി നീട്ടിക്കൊടുക്കാൻ എന്തെങ്കിലും ചെയ്യാനാകുമോയെന്നത് ഉന്നതതലത്തിൽ പരിശോധിക്കപ്പെടണം. മറ്റൊന്ന്, അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇന്ത്യയിൽ തൊഴിൽസാധ്യതയുണ്ടെന്ന് ഉറപ്പാക്കലാണ്. ഹൈ-ലെവൽ സോഫ്റ്റ്വെയർ എൻജിനിയർമാർ, ഡേറ്റാ അനലിസ്റ്റുകൾ, സയന്റിസ്റ്റുകൾ, ക്ലൗഡ് എൻജിനിയർമാർ തുടങ്ങിയവർക്ക് ഇന്ത്യയിൽ സാധ്യതയുണ്ടെന്നാണ് ഇവിടത്തെ വിദഗ്ധർ പറയുന്നത്. അതിലെത്രമാത്രം വാസ്തവമുണ്ടെന്ന് ഉറപ്പാക്കാനുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല. മാത്രമല്ല, വിദേശത്ത് തൊഴിൽ നഷ്ടപ്പെടുന്നവരൊക്കെ ഐടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാകണമെന്നുമില്ല.
രൂക്ഷമായ പ്രതിസന്ധി അമേരിക്കയിലാണെങ്കിലും ബാധിക്കുന്നത് ഇന്ത്യക്കാരെയാണ് എന്നതിനാൽ കാഴ്ചക്കാരുടെ റോളിൽനിന്നു മാറി, സർക്കാരിന്റെ ഇടപെടലുണ്ടാകണം. അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ ഇവിടെ പുനരധിവസിപ്പിച്ച് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ അവകാശവാദങ്ങൾ പൊള്ളയല്ലെന്നു തെളിയിക്കാൻ ഭരണാധികാരികൾക്കുള്ള അവസരംകൂടിയാണ് ഇത്.