ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയായി ഉള്ളതെല്ലാം നിക്ഷേപിച്ചിരിക്കുന്നവർക്ക് പണം മുഴുവനും തിരിച്ചുകൊടുക്കാനാണ് നടപടിയെടുക്കേണ്ടത്.
കേരളത്തിന്റെ സാന്പത്തികസ്ഥിതിയുടെ നട്ടെല്ലായിരുന്ന സഹകരണസംഘങ്ങളിലും ബാങ്കുകളിലും നിരവധിയെണ്ണം നിക്ഷേപകരുടെ നട്ടെല്ലൊടിച്ചു കിടത്തിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയിലൂടെ പാവങ്ങളുടെ പണം തട്ടിയെടുക്കുന്ന ഈ പ്രക്രിയ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അവസാനിപ്പിക്കാനായിട്ടില്ല.
പകൽക്കൊള്ളക്കാരിലേറെയും സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരായതാണ് നിക്ഷേപകർക്കു ശാപമായത്. ഡിവൈഎഫ്ഐ നേതാവ് ഭരണസമിതി പ്രസിഡന്റായ തൃശൂർ കുട്ടനെല്ലൂർ ബാങ്കാണ് അഴിമതി പ്പട്ടികയിൽ പുതുതായി ഇടംപിടിച്ചിരിക്കുന്നത്. കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത സഹകരണ സംഘങ്ങളുടെ പട്ടിക കോട്ടയ്ക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിനുത്തരമായി ഇക്കഴിഞ്ഞ ജൂലൈയിൽ സഹകരണ മന്ത്രി നിയമസഭയിൽ നൽകിയിരുന്നു. 164 സഹകരണ സ്ഥാപനങ്ങൾ! അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയക്കളികളുടെയും ഈ പോക്ക് സഹകരണബാങ്കുകളുടെ അന്ത്യം കുറിക്കുമോയെന്ന ആശങ്കയാണ് ബാക്കി.
അഴിമതിപ്പട്ടികയിലെ പുത്തൻ നാമമായ കുട്ടനെല്ലൂർ ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. പട്ടികയിലില്ലെങ്കിലും പല സഹകരണ സ്ഥാപനങ്ങളിലും പണം നിക്ഷേപിച്ചിരിക്കുന്നവർ ആശങ്കയിലാണ്. മന്ത്രി നിയമസഭയിൽ നൽകിയ പട്ടികയനുസരിച്ച്, കാലാവധി പൂർത്തിയായിട്ടും നിക്ഷേപങ്ങൾ തിരികെ നൽകാൻ സാധിക്കാത്ത 164 സഹകരണസംഘങ്ങളിൽ 14 ജില്ലകളുമുണ്ട്. 37 സഹകരണസ്ഥാപനങ്ങളെ തകർത്തുകൊണ്ട് തലസ്ഥാനം തന്നെയാണ് ഒന്നാം സ്ഥാനത്ത്. 22 സ്ഥാപനങ്ങളുമായി കോട്ടയം തൊട്ടുപിന്നിൽ. ആലപ്പുഴയിലും പത്തനംതിട്ടയിലും 15 വീതം, കൊല്ലം 12, ഇടുക്കി 4, എറണാകുളം 8, തൃശൂർ 11, മലപ്പുറം 12, പാലക്കാട് 5, കോഴിക്കോട് 7, വയനാട് 2, കണ്ണൂർ 11, കാസർഗോഡ് 3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. എത്ര വലിയ തുകയുടെ നിക്ഷേപമുണ്ടെങ്കിലും രണ്ടു ലക്ഷം രൂപയുടെ നിക്ഷേപസുരക്ഷ മാത്രമാണുള്ളത്. ഇത് അഞ്ചു ലക്ഷമാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നെന്നാണ് മന്ത്രിയുടെ മറുപടിയിലുള്ളത്. ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയായി ഉള്ളതെല്ലാം നിക്ഷേപിച്ചിരിക്കുന്നവർക്ക് പണം മുഴുവനും തിരിച്ചുകൊടുക്കാനാണ് നടപടിയെടുക്കേണ്ടത്.
സിപിഎം നേതാക്കൾ പ്രതികളായ തട്ടിപ്പിൽ 312 കോടി രൂപയുടെ ക്രമക്കേടാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണബാങ്കിൽ നടന്നത്. കരുവന്നൂർ സഹകരണബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും കഴിഞ്ഞ ജൂലൈയിൽ മാപ്രാണം സ്വദേശിനി ഫിലോമിന പണം കിട്ടാതെ ചികിത്സ മുടങ്ങി മരിച്ചത് നിക്ഷേപകരുടെ നിസഹായത വിളിച്ചോതിയ സംഭവമായി.
അഴിമതിയുടെ കൂത്തരങ്ങായി മാറിയ സഹകരണബാങ്കുകളുടെ പുതിയ പതിപ്പായി ജില്ലാ സഹകരണബാങ്കുകളെ യോജിപ്പിച്ചു തുടങ്ങിയ കേരള ബാങ്കിനെതിരേയും ആരോപണങ്ങളുണ്ടായി. കേരള ബാങ്ക് കോഴിക്കോട് ശാഖയിലെ ജീവനക്കാരി, അവകാശികളില്ലാതെ കിടന്ന അക്കൗണ്ടുകളിലെ 50 ലക്ഷത്തിൽപരം രൂപ സ്വന്തം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലാണ്. അതേസമയം, കേരള ബാങ്കിൽനിന്നു വായ്പയെടുത്ത തുക കുടിശിക വരുത്തിയതിനു "സർഫാസി ആക്റ്റ് -2002’ പ്രകാരം തന്റെ വീടിനു മുന്നിൽ വലിയ ബോർഡ് സ്ഥാപിച്ചതിന്റെ അപമാനം സഹിക്കാനാവാതെയാണ് കൊല്ലം ശൂരനാട്ട് പതിനെട്ടു വയസുമാത്രം പ്രായമുള്ള അഭിരാമിയെന്ന വിദ്യാർഥിനി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജീവനൊടുക്കിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ നഗരസഭയുടെ അക്കൗണ്ടിലെ പണം നഷ്ടമായത് ഇപ്പോൾ വാർത്തയാണ്. കോഴിക്കോട് കോര്‍പറേഷന്റെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് 12 കോടിക്കു മുകളിലുള്ള തിരിമറി കണ്ടെത്തലായത്. ബാങ്കിന്റെ മുന്‍ മാനേജര്‍ എം.പി. റിജില്‍ കോടികള്‍ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായി. തുക ഉടൻ തിരിച്ചുനൽകിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുഴുവൻ ശാഖകളുടെയും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞത്. പലിശസഹിതം 24 മണിക്കൂറിനകം പണം തിരിച്ചു നൽകണമെന്നാണ് കോർപറേഷന്റെ ആവശ്യം. ഈ ആവേശം പക്ഷേ, സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലെ തട്ടിപ്പുകളുടെ കാര്യത്തിലുണ്ടായിരുന്നെങ്കിൽ!
ഈ ബാങ്കിൽ തട്ടിപ്പു നടത്തിയത് ഞങ്ങളാണെങ്കിൽ അവിടെ നിങ്ങളല്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങളല്ല ഭരണ-പ്രതിപക്ഷങ്ങൾ നടത്തേണ്ടത്. ഇനിയൊരു സഹകരണസ്ഥാപനത്തിലും തട്ടിപ്പു നടത്താൻ അണികളെ അനുവദിക്കില്ലെന്നും തട്ടിപ്പുവീരന്മാരെ സംരക്ഷിക്കില്ലെന്നും പ്രതിജ്ഞയെടുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ജനങ്ങളുടെ പണം തിന്നു ചീർത്തവരുടെ പങ്ക് നിങ്ങളും പറ്റിയിട്ടുണ്ടെന്ന തോന്നലുണ്ടാകും. ഇല്ലാതാകേണ്ടത്, സഹകരണസ്ഥാപനങ്ങളല്ല, അഴിമതിക്കാരാണ്.