കൂടുതൽ പരിഷ്കൃതമായ ജനാധിപത്യത്തിലേക്കാണ് നമുക്കു മുന്നേറേണ്ടത്. അതിനുള്ള ആയുധം വാളും പരിചയുമല്ല, കരുത്തുറ്റ ഭരണഘടനയാണ്. നാം ഇന്ത്യക്കാർ അതു മറക്കാതിരിക്കുക.
ഇന്ന് ഭരണഘടനാദിനം. അധികാരിയായാലും പൗരനായാലും നമ്മൾ ഇന്ത്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും കടമകളെക്കുറിച്ചും എന്തെങ്കിലും സംശയമുള്ളവർക്ക് വീണ്ടും വീണ്ടും വായിച്ച് നിവൃത്തിവരുത്താവുന്ന ഭരണഘടനയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ദിവസം. അതു നിലനിർത്താൻ പരിശ്രമിക്കുമെന്നു നാം പ്രതിജ്ഞയെടുക്കേണ്ട ദിവസം. വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും പ്രദേശങ്ങളിലും വംശങ്ങളിലുമായി ജീവിച്ചുകൊണ്ടിരുന്ന മനുഷ്യരെ കോർത്തിണക്കിയ ഭരണഘടനയെന്ന സ്വർണനൂൽ നെയ്ത മഹാരഥന്മാരെ സ്മരിക്കേണ്ട ദിനം.
ഒറ്റ വാചകത്തിലുള്ള ആമുഖം മതി നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത തിരിച്ചറിയാൻ. അതിങ്ങനെയാണ്: ""നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’’ ഈ ഒരൊറ്റ വാചകത്താൽ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി ഭരണഘടനയുടെ പൂമുഖത്തിരുത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്.
ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷനാണ് 1946 ജൂലൈയിൽ ഭരണഘടനാ നിർമാണസഭ രൂപീകരിച്ചത്. ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനും ബി.എൻ. റാവു നിയമോപദേഷ്ടാവുമായിരുന്നു. 1947 ഓഗസ്റ്റ് 29ന് നിയമമന്ത്രിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ കരട് സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) രുപീകരിച്ചു. 22 ഭാഗങ്ങളിലായി 395 ആർട്ടിക്കിളുകളും എട്ട് പട്ടികകളുമാണ് ഉണ്ടായിരുന്നത്. പൂർത്തിയാക്കാൻ രണ്ടു വർഷവും 11 മാസവുമെടുത്ത ഭരണഘടന 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ടു. പരമാധികാര രാഷ്ട്രങ്ങളുടേതിൽ ഏറ്റവും വലുതെന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26നാണ് നിലവിൽ വന്നത്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനംവരെ പാർലമെന്റ് 105 ഭരണഘടനാ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 1976ൽ അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ദിരാഗാന്ധി മന്ത്രിസഭയാണ് 42-ാം ഭരണഘടനാഭേദഗതിയിലൂടെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇതിനെതിരേ പല ഘട്ടത്തിലും എതിർപ്പ് ഉയർന്നിരുന്നു. 2008ൽ സോഷ്യലിസം എന്ന വാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളിപ്പോയി. പിന്നീട് 2020ൽ ബിജെപി എംപി രാകേഷ് സിൻഹ സോഷ്യലിസം എന്ന വാക്കു നീക്കം ചെയ്യുന്നതിനു രാജ്യസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. സോഷ്യലിസവും മതേതരത്വവും ഇല്ലാത്ത ആമുഖം 2015ൽ വാർത്താവിതരണ മന്ത്രാലയം ഉപയോഗിച്ചത് എതിർപ്പിനിടയാക്കിയിരുന്നു. ഈ വാക്കുകൾ നീക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നൽകിയ ഹർജി സുപ്രീംകോടതിയിൽ നിലവിലുണ്ട്. മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ മാറിമാറി വരുന്ന ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ദയാദാക്ഷിണ്യത്താൽ പൗരന്മാർക്കു ലഭിക്കേണ്ടതല്ല, ഭരണഘടനയാൽ സംരക്ഷിക്കപ്പെടേണ്ടതാണ്.
ഇന്ദിരാഗാന്ധിയാണ് 352-ാം വകുപ്പ് ദുരുപയോഗിച്ച് ഭരണഘടനയ്ക്ക് ആഘാതമേൽപ്പിച്ചതെന്ന് അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി വിമർശനമുയർന്നിട്ടുണ്ട്. പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. എന്നാൽ തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നതിൽ ഇന്ദിര മടികാണിച്ചില്ല. കേരളമടക്കമുള്ള കുറച്ചു സംസ്ഥാനങ്ങളിലൊഴിച്ച് ജനം കോൺഗ്രസിനെ തൂത്തെറിയുന്നതാണു പിന്നീട് കണ്ടത്. തുടർന്ന് അധികാരത്തിലെത്തിയ ജനതാ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മടുത്ത ജനം അവരെയും ഇറക്കിവിട്ടു. ഇതിനുള്ള കരുത്ത് ഇന്ത്യക്കാരായ നമുക്ക് ഉറപ്പാക്കിയത് ഭരണഘടനയാണ്. ഇന്നിപ്പോൾ നിഷ്പക്ഷമായ രീതിയിൽ തെരഞ്ഞെടുപ്പു കമ്മീഷനെ നിയോഗിക്കുന്നതിൽ സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടിവന്നിരിക്കുന്നത് ദുഃസൂചനയാണ്.
പാർലമെന്റിനകത്തും പുറത്തുമൊക്കെ ജനാധിപത്യ സംവാദങ്ങൾ ഇല്ലാതാകുന്നു. ഏറ്റവുമധികം ജനങ്ങളെ ബാധിക്കുന്ന കാർഷികമേഖലയിലെ ബില്ലുകൾപ്പോലും ചർച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികളെയും പോലീസിനെയും സർക്കാർ സ്ഥാപനങ്ങളെയും ദുരുപയോഗിക്കുന്നത് പതിവായി. സർക്കാരുകൾ നിയമപ്രകാരം പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടിവരില്ല എന്നു പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും സംയുക്തയോഗത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്കു പറയേണ്ടിവന്നത് കഴിഞ്ഞ മേയിലാണ്. കൂടുതൽ പരിഷ്കൃതമായ ജനാധിപത്യത്തിലേക്കാണ് നമുക്കു മുന്നേറേണ്ടത്. അതിനുള്ള ആയുധം വാളും പരിചയുമല്ല, കരുത്തുറ്റ ഭരണഘടനയാണ്. നാം ഇന്ത്യക്കാർ അതു മറക്കാതിരിക്കുക.