വിമാനക്കന്പനികളായാലും റെയിൽവേയായാലും അന്തർ സംസ്ഥാന സർക്കാർ-സ്വകാര്യ ബസ് സർവീസുകളായാലും സർക്കാരിന്റെ മൗനാനുവാദത്തോടെ നടത്തുന്ന ഈ പിടിച്ചുപറിക്ക് അറുതിയില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വിശേഷാവസരങ്ങളിൽ വിമാന, ട്രെയിൻ, ബസ് യാത്രക്കാരെ ടിക്കറ്റ് നിരക്കു വർധിപ്പിച്ചു കൊള്ളയടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലോക കപ്പ് ഫുട്ബോളിന്റെ പേരിലുള്ള ആകാശക്കൊള്ള. വിമാനക്കന്പനികളായാലും റെയിൽവേയായാലും അന്തർ സംസ്ഥാന സർക്കാർ-സ്വകാര്യ ബസ് സർവീസുകളായാലും സർക്കാരിന്റെ മൗനാനുവാദത്തോടെ നടത്തുന്ന ഈ പിടിച്ചുപറിക്ക് അറുതിയില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഓണത്തിനും ബലിപ്പെരുന്നാളിനും പകൽക്കൊള്ള നടത്തിയവർ ലോകകപ്പിന്റെ കൊയ്ത്തു കഴിഞ്ഞാലുടൻ ക്രിസ്മസിനും പുതുവത്സരത്തിനുമുള്ള ഒരുക്കങ്ങളാരംഭിക്കും. രാഷ്ട്രീയപ്പാർട്ടികൾ പേരിനൊരു പ്രസ്താവനയിറക്കും. ബന്ധപ്പെട്ട മന്ത്രിമാർ ഇപ്പം ശരിയാക്കാമെന്ന പതിവു പല്ലവി ചൊല്ലും. ബന്ധപ്പെട്ടവരുമായി ചർച്ചയുണ്ടെന്നു സർക്കാരും പറയും. ഒന്നും സംഭവിക്കില്ല. ഒടുവിൽ ബാക്കിയുള്ളതോ കടംവാങ്ങിയതോ ആയ കാശിനു മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമെടുത്ത് ജനം അവരുടെ ജോലികളിലേക്കു മടങ്ങും. ഈ നാടകത്തിന് തീരശീല വീഴാറായില്ലേ?
ഒരു ലോകകപ്പ് മത്സരമെങ്കിലും നേരിൽ കാണണമെന്ന് കായികപ്രേമികൾ ആഗ്രഹിക്കുന്നതു സന്പന്നരായതുകൊണ്ടല്ല, ഈ കളിയെ അത്രമേൽ നെഞ്ചേറ്റിയിരിക്കുന്നതുകൊണ്ടു മാത്രമാണ്. വിമാനടിക്കറ്റ് നിരക്കിലെ വർധന ഒരു വിധത്തിലും താങ്ങാനാവാത്തതിന്റെ പേരിൽ മാത്രം പലരും യാത്ര മാറ്റിവച്ചു. കൊച്ചിയിൽനിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 20,000 മുതൽ 25,000 ആയിരുന്നത് ഇപ്പോൾ 60,000 മുതൽ 80,000 രൂപ വരെയായി. മടക്കയാത്രകൂടിയാകുന്പോൾ സാധാരണക്കാർ എങ്ങനെ സഹിക്കും? വിശേഷദിവസങ്ങളും ഇത്തരം കായിക മാമാങ്കങ്ങളുമൊക്കെ സന്പന്നർക്കു മാത്രം ആസ്വദിക്കാനുള്ളതായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ വേനലവധിയും ബലിപ്പെരുന്നാളും പ്രമാണിച്ചു ഗൾഫിൽനിന്നു നാട്ടിലെത്താൻ കൊതിയോടെ കാത്തിരുന്ന മലയാളികൾക്ക് നാലും അഞ്ചും ഇരട്ടി നിരക്കിൽ വിമാന ടിക്കറ്റെടുക്കേണ്ടി വന്നു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും നിരക്ക് കുത്തനെ കൂട്ടി. ദുബായിൽനിന്നു കൊച്ചിയിലേക്കു 10,000 രൂപയായിരുന്നത് ഒറ്റയടിക്കു 36,000 രൂപയാക്കിയിരുന്നു. അബുദാബി-കൊച്ചി 40,119 രൂപവരെ ഉയർത്തി. സ്വകാര്യ കന്പനികളിൽ ടിക്കറ്റ് നിരക്ക് 55,000 മുതൽ 80,000 വരെയായിരുന്നു. ഇപ്പോഴിതാ, വിദേശത്തുനിന്നു മാത്രമല്ല, ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ചെന്നൈയിൽനിന്നുമൊക്കെ ക്രിസ്മസിനും ന്യൂ ഈയറിനും നാട്ടിലെത്താനുള്ള നിരക്കും വർധിപ്പിച്ചിട്ടുണ്ട്. രണ്ടിരട്ടിയും മൂന്നിരട്ടിയുമാണ് വർധന. ആരുമില്ല നിയന്ത്രിക്കാൻ.
വിശേഷാവസരങ്ങളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന കേന്ദ്ര സർക്കാരിനു വിമാനക്കന്പനികളെയും സ്വകാര്യബസുകളെയുമൊക്കെ ഉപദേശിക്കാൻ ബുദ്ധിമുട്ടാകും. സീസണിലെ തിരക്ക് മുതലാക്കി ജനറൽ ക്വാട്ടയിലെ സ്ലീപ്പർ, എസി ടിക്കറ്റുകൾ കുറച്ച് തത്ക്കാൽ, പ്രീമിയം തത്ക്കാൽ ടിക്കറ്റുകൾ വർധിപ്പിച്ചും റെയിൽവേ യാത്രക്കാരുടെ പോക്കറ്റടിക്കും. ആകെ സീറ്റിന്റെ 20 ശതമാനമാണ് പ്രീമിയം തത്ക്കാലിനു നീക്കിവയ്ക്കുന്നതെങ്കിലും യാത്രക്കാർ കൂടുതലായാൽ 35ശതമാനംവരെയാക്കുന്നുണ്ട്. അത്രയും സീറ്റുകൾ ജനറൽ റിസർവേഷനിൽനിന്നു കുറയും.
അന്തർ സംസ്ഥാന സ്വകാര്യ ബസുകളാകട്ടെ ടിക്കറ്റ് നിരക്കു വർധിപ്പിക്കാൻ കാരണം നോക്കിയിരിക്കുകയാണ്. ഓരോ സീസണിലും തോന്നിയപടിയാണ് ബസുകൾ നിരക്കു വർധിപ്പിക്കുന്നത്. കെഎസ്ആർടിസിയും ഫ്ലെക്സി റേറ്റ് എന്ന പേരിൽ 20 ശതമാനം നിരക്കു വർധിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ആയിനത്തിലും സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കൂട്ടി. ഏതു നികുതി കൂട്ടിയാലും അതു ജനങ്ങളുടെമേലാണ് പതിക്കുകയെന്ന് സർക്കാരിന് അറിയാത്തതല്ല. 49 സീറ്റുള്ള അന്തർ സംസ്ഥാന ബസിന് പുതിയ നികുതിയായി മൂന്നു മാസത്തേക്ക് 1,47,000 രൂപ നൽകണം. 250ഉം അതിനുമുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു കഴിഞ്ഞു. ഇതിലൂടെ ബസുടമകൾ നേടുന്നത് നികുതിക്കു കൊടുക്കേണ്ടിവരുന്നതിന്റെ നാലിരട്ടിയെങ്കിലുമാണ്. ഇനി ക്രിസ്മസ് സീസൺ ആരംഭിക്കുന്നതോടെ വീണ്ടും വർധിപ്പിക്കും. ഞങ്ങൾ തോന്നിയപടി നികുതി വർധിപ്പിച്ചു നിങ്ങൾ തോന്നിയപടി ടിക്കറ്റ് നിരക്കു വർധിപ്പിക്കൂയെന്നതാണോ സർക്കാർ നയം?
ഇത്തരം കൊള്ളകൾ ആവർത്തിക്കുന്പോഴും ഈ യാത്രക്കാരുടെകൂടി വോട്ടു നേടി വിജയിച്ച ജനപ്രതിനിധികൾ എവിടെപ്പോയി ഒളിച്ചിരിക്കുകയാണെന്നാണ് അറിയേണ്ടത്? കേന്ദ്ര മന്ത്രിക്കോ റെയിൽവേക്കോ ഒരു പരാതിയെഴുതിയാൽ തങ്ങളുടെ ഉത്തരവാദിത്വം തീർന്നെന്നാണ് പലരും ധരിച്ചുവശായിരിക്കുന്നത്. ജനങ്ങളോടു പ്രതിബദ്ധതയുണ്ടെന്നു കരുതുന്ന എംപിമാരും എംഎൽഎമാരുമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെയും കേന്ദ്രത്തെയും ഈ പ്രശ്നത്തിൽ ഇടപെടുത്തണം. അവസരങ്ങൾ കുറവായതുകൊണ്ടാണല്ലോ ജനങ്ങൾ നാടുവിട്ടത്. അവർ പുറത്തുപോയി ജോലി ചെയ്തു സന്പാദിക്കുന്നതും തട്ടിയെടുക്കുന്നത് എന്തൊരു അപമാനമാണ്; എന്തൊരു ക്രൂരതയാണ്?