ജനാധിപത്യത്തിന്റെ പരിഹാരമാർഗങ്ങളുടെ പരിധിയും പരിമിതിയും വിയോജിപ്പുകളുള്ള ഈ വിധിയിലുണ്ടാകാം. പക്ഷേ, പിന്നാക്കക്കാർക്കൊപ്പം മുന്നാക്കവിഭാഗത്തിലെ പാവങ്ങളെയും പ്രതീക്ഷയോടെ ജീവിക്കാൻ ഇതു പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. മുന്നാക്കക്കാരിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം പാവങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ യുക്തിസഹവും നീതിപൂർവകവുമാക്കുന്നതിനുള്ള ചർച്ചകളാണ് ഇനി വേണ്ടത്.
മുന്നാക്കവിഭാഗമെന്ന മേലങ്കിയണിഞ്ഞ് വിദ്യാഭ്യാസ, തൊഴിൽ മേഖലകളുടെ പുറന്പോക്കിൽ അലയാൻ വിധിക്കപ്പെട്ട പാവപ്പെട്ടവർക്കു താങ്ങായി സുപ്രീംകോടതി വിധി. സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ശരിവച്ചിരിക്കുന്നു. ഭരണഘടനാ ബെഞ്ചിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കെ പൊതുസമൂഹത്തിലും അതുണ്ടാകുന്നതു സ്വാഭാവികം. വിയോജിപ്പുകളുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ നീതിന്യായ സംവിധാനത്തിന്റെ ജനാധിപത്യബോധം ഭൂരിപക്ഷ മാനദണ്ഡത്തോടെ വിഷയത്തിൽ തീർപ്പുണ്ടാക്കിയിരിക്കുന്നു; പിന്നാക്കക്കാർക്കൊപ്പം ദരിദ്രന്റെയും കൈപിടിച്ചുയർത്തിക്കൊണ്ട്.
2019 ജനുവരിയിലാണ് ഭരണഘടനയുടെ103-ാം ഭേദഗതിയായി 15, 16 അനുഛേദങ്ങള്‍ പാർലമെന്റ് ഭേദഗതി ചെയ്തത്. തുടർന്ന് 2021 ജൂലൈയിൽ 2021-22 അധ്യയനവർഷത്തേക്കുള്ള മെഡിക്കൽ ഓൾ ഇന്ത്യാ ക്വാട്ട സീറ്റുകളിൽ 27 ശതമാനം ഒബിസി വിഭാഗങ്ങൾക്കും 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്കും (ഇഡബ്ല്യുഎസ്) അനുവദിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. ഇതിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടാണ് സുപ്രീംകോടതിയിൽ 39 ഹർജികളെത്തിയത്. ഭരണഘടനാവിരുദ്ധമാണോ ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് ബേല എം. ത്രിവേദി, ജസ്റ്റീസ് ജെ.ബി. പർദിവാല എന്നിവർ സംവരണത്തെ അനുകൂലിക്കുകയും ചീഫ് ജസ്റ്റീസ് യു.യു. ലളിത്, ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർക്കുകയും ചെയ്തു. സംവരണം നൽകുന്നതിനു സാമ്പത്തികസ്ഥിതി പരിഗണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീംകോടതി വിധിയുടെതന്നെ ലംഘനമാണ് ഭരണഘടനാഭേദഗതിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാല്‍ 10 ശതമാന സാമ്പത്തിക സംവരണം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാർ വാദിച്ചു. സാന്പത്തിക സംവരണത്തിൽനിന്ന് പിന്നാക്കവിഭാഗങ്ങളെ ഒഴിവാക്കുന്നത് തുല്യതയുടെ ലംഘനമാണെന്ന ജസ്റ്റീസ് ഭട്ടിന്റെ നിരീക്ഷണത്തോട് ജസ്റ്റീസ് യു.യു. ലളിത് യോജിച്ചു. ആദ്യം മൂന്നംഗ ബഞ്ചായിരുന്നു കേസിൽ വാദം കേട്ടതെങ്കിലും സുപ്രധാന നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. ഡിഎംകെയും എസ്എൻഡിപിയും വിവിധ പിന്നാക്ക സംഘടനകളും കേരളത്തിൽനിന്നു മുന്നാക്ക സമുദായ മുന്നണി ഉൾപ്പെടെയുള്ള സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.
2020 ജനുവരി ഒന്നിന് 10 ശതമാനം ഉദ്യോഗസംവരണം നടപ്പിലാക്കാൻ കേരള സർക്കാരും തീരുമാനിച്ചിരുന്നു. സംസ്ഥാന സർവീസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകാനായിരുന്നു തീരുമാനം. ഓപ്പൺ ക്വാട്ടയിലെ ഒഴിവിൽനിന്നാണ് 10 ശതമാനം സാന്പത്തിക സംവരണത്തിനായി മാറ്റിവയ്ക്കുന്നത്. കേന്ദ്ര, സംസ്ഥാന ഇഡബ്ല്യുഎസ് സംവരണങ്ങൾക്ക് മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാന മാനദണ്ഡങ്ങൾ തയാറാക്കിയത്, പാവപ്പെട്ടവർക്കുതന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണെന്നാണ് ഇതേക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞത്. മൂന്നു വർഷം കൂടുന്പോൾ അവലോകനം നടത്തി ആവശ്യമെങ്കിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള വ്യവസ്ഥയുമുണ്ട്.
പിന്നാക്കക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക വിവേചനത്തിനെതിരേയാണ്, അല്ലാതെ ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മയ്ക്കോ ഉള്ള പരിഹാരമായിട്ടല്ല ഭരണഘടന സംവരണത്തെ വിഭാവനം ചെയ്തിട്ടുള്ളത് എന്ന വാദം ഇപ്പോഴും സാന്പത്തിക സംവരണ വിരുദ്ധർ ആവർത്തിക്കുന്നുണ്ട്. ആ വാദം ഇനിയും ചർച്ച ചെയ്യപ്പെട്ടേക്കാം. അതിൽ തെറ്റൊന്നുമില്ല. പക്ഷേ, തന്റെ ദരിദ്രാവസ്ഥയ്ക്കു പരിഹാരമുണ്ടാകാത്തതിന്റെ കാരണം മുന്നാക്ക വിഭാഗത്തിൽ പെട്ടുപോയതു മാത്രമാണെന്നു ചിന്തിക്കുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവരെ പരിഗണിക്കാൻ ജനാധിപത്യ സർക്കാർ തീരുമാനിക്കുകയും, ന്യായാന്യായ വിശകലനങ്ങൾക്കൊടുവിൽ കോടതി അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
ജനാധിപത്യത്തിന്റെ പരിഹാരമാർഗങ്ങളുടെ പരിധിയും പരിമിതിയും വിയോജിപ്പുകളുള്ള ഈ വിധിയിലുണ്ടാകാം. പക്ഷേ, പിന്നാക്കക്കാർക്കൊപ്പം മുന്നാക്കവിഭാഗത്തിലെ പാവങ്ങളെയും പ്രതീക്ഷയോടെ ജീവിക്കാൻ ഇതു പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. മുന്നാക്കക്കാരിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം പാവങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ യുക്തിസഹവും നീതിപൂർവകവുമാക്കുന്നതിനുള്ള ചർച്ചകളാണ് ഇനി വേണ്ടത്.