സർക്കാർ ഇച്ഛാശക്തി പുലർത്തിയാൽ മയക്കുമരുന്നു മാഫിയയെ അടിച്ചമർത്താനാകും. മയക്കുമരുന്നു മാഫിയയെ ഒതുക്കിയാൽ ഗുണ്ടായിസവും ലൈംഗിക ആക്രമണങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും ഒതുങ്ങും. ഈ യുദ്ധം വിജയിച്ചേ മതിയാകൂ.
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ മുതൽ സംസ്ഥാനതലംവരെ സമിതികൾ രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം മയക്കുമരുന്നു മാഫിയ ഒഴികെയുള്ളവരെല്ലാം സ്വാഗതം ചെയ്യും. അതേസമയം, പ്രാദേശികതലത്തിൽ സമിതിയുടെ വിജയസാധ്യത സർക്കാർ കൊടുക്കുന്ന പിന്തുണയെ ആശ്രയിച്ചിരിക്കുമെന്നതിൽ തർക്കമില്ല. അത്ര ശക്തമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽക്കുന്നവരും കടത്തുന്നവരും ഉൾപ്പെടുന്ന അധോലോകം. പോലീസിലെയും എക്സൈസിലെയും രാഷ്ട്രീയക്കാരിലെയും ജനപ്രതിനിധികളിലെയും ചിലരിലൊക്കെ അവർക്കുള്ള സ്വാധീനവും നിസാരമല്ല. തിന്മയെ അടിച്ചമർത്താനുള്ള സൈന്യമായി ഈ സമിതി മാറണം. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങാനിരിക്കുന്ന ഈ യുദ്ധം വിജയിച്ചാൽ കേരളം രാജ്യത്തിനു മറ്റൊരു മാതൃകയാകും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു സംസ്ഥാനമൊട്ടാകെ മയക്കുമരുന്നിനെതിരേ വലവിരിക്കുന്ന തീരുമാനം. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, വാർഡ്, വിദ്യാലയം എന്നിങ്ങനെ വിവിധ തലങ്ങളിലാണ് സമിതികൾ. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശമന്ത്രി ഉപാധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി രൂപീകരിച്ചിരിക്കുന്നത് എന്നതിൽനിന്ന് സർക്കാർ വിഷയത്തെ ഗൗരവത്തോടെ സമീപിച്ചിരിക്കുന്നവെന്ന് അനുമാനിക്കാം. സുപ്രധാന വകുപ്പുകളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ധനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, നിയമം, മത്സ്യബന്ധനം, പട്ടികജാതി-പട്ടികവർഗം, കായികം എന്നീ വകുപ്പുമന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ട്. ഏകോപനം ചീഫ് സെക്രട്ടറിക്കാണ്.
ജില്ലാതലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ അധ്യക്ഷനും കളക്ടർ കൺവീനറുമായിരിക്കും. തദ്ദേശസ്ഥാപന മേധാവികൾ അധ്യക്ഷന്മാരും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശസമിതികൾ രൂപീകരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, വായനശാല, ക്ലബ് പ്രതിനിധികൾ എന്നിവർ സമിതിയിലുണ്ടാകും. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹ്യ-സന്നദ്ധ പ്രവർത്തകർ എന്നിവരെയും പങ്കെടുപ്പിക്കണമെന്നാണ് തീരുമാനം. വാർഡ് തല സമിതിയിൽ വാർഡ് അംഗം അധ്യക്ഷനാകും. സ്കൂൾ ഹെഡ്മാസ്റ്ററോ മുതിർന്ന അധ്യാപകനോ കൺവീനറാകണം. സ്കൂൾ തലത്തിൽ അധ്യാപക-രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമൊരുക്കണം. പഞ്ചായത്ത്, വാർഡ്, സ്കൂൾതല സമിതികൾ ഈ മാസം 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ചില കാര്യങ്ങൾ സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുമായോ പഞ്ചായത്ത് മെംബർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായോ ബന്ധമില്ലാത്തവരായിരിക്കില്ല മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പ്പനക്കാരുമെന്നത് യാഥാർഥ്യമാണ്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം കുറ്റവാളികളെ സംരക്ഷിക്കുന്നവരല്ലെങ്കിലും നാട്ടിലുള്ളവർക്കെതിരേ പരസ്യമായി നിലപാടെടുക്കാനും എതിർക്കാനുമൊക്കെ പരിമിതികളുണ്ടാകും. അംഗങ്ങൾക്ക് സമിതി തലവനോടോ നിശ്ചിത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരോടോ രഹസ്യമായി വിവരങ്ങൾ കൈമാറാൻ സംവിധാനമുണ്ടാകണം. കാരണം ആത്മാർഥമായി മാഫിയയ്ക്കെതിരേ നിലപാടെടുക്കുന്ന സമിതിയംഗങ്ങളുടെ വിവരവും സമിതിയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളും തീരുമാനങ്ങളുമൊക്കെ മയക്കുമരുന്ന് ഇടപാടുകാർക്ക് ചോർന്നുകിട്ടാനിടയുണ്ട്. ഇതൊക്കെ പരിഗണിച്ചുള്ള പ്രായോഗിക നടപടികൾ ഉണ്ടാകുമെന്നുതന്നെ കരുതാം.
2021ലും 2022ലെ ആദ്യമാസങ്ങളിലുമായി 7,553 കിലോ കഞ്ചാവ്, 37,349.855 ഗ്രാം ഹാഷിഷ് ഓയിൽ, 10,165.702 ഗ്രാം എംഡിഎംഎ എന്നിവ എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്നും കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നുമാണ് കഴിഞ്ഞ ജൂണിൽ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇപ്പോൾ ഏറ്റവുമധികം വ്യാപിക്കുന്ന എംഡിഎംഎ കിലോയ്ക്ക് 5.5 കോടി രൂപ വിലവരുന്നതാണ്. മുന്പെന്നത്തേക്കാളുമധികം മയക്കുമരുന്ന് ഇപ്പോൾ പിടിച്ചെടുക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. പക്ഷേ, മുന്പെന്നത്തേക്കാളും മയക്കുമരുന്ന് കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുമുണ്ട്. സംസ്ഥാനത്ത് എത്തുന്നതിന്റെ വളരെ ചെറിയ ശതമാനമാണ് പിടിക്കപ്പെടുന്നത് എന്നതു വ്യക്തം. മയക്കുമരുന്നു ചികിത്സാകേന്ദ്രങ്ങളിലേക്ക് എത്തുന്ന പെൺകുട്ടികളുടെ വർധിച്ചുവരുന്ന എണ്ണം അപായസൂചനയാണ്. സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം മയക്കുമരുന്നിലേക്ക് ആകർഷിക്കപ്പെടാനും എളുപ്പത്തിൽ ലഭിക്കാനും വഴിയൊരുക്കി.
സൈബർ സെല്ലും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. എന്തൊക്കെ പ്രതിസന്ധികളും പരിമിതികളുമുണ്ടെങ്കിലും സർക്കാർ ഇച്ഛാശക്തി പുലർത്തിയാൽ മയക്കുമരുന്നു മാഫിയയെ അടിച്ചമർത്താനാകും. മയക്കുമരുന്നു മാഫിയയെ ഒതുക്കിയാൽ ഗുണ്ടായിസവും ലൈംഗിക ആക്രമണങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും ഒതുങ്ങും. ഈ യുദ്ധം വിജയിച്ചേ മതിയാകൂ.