ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളൊന്നും ഇഡിയുടെ അഴിമതിപ്പട്ടികയിൽ ഇല്ല. അതിലും വലിയ മാജിക്, കള്ളപ്പണ പട്ടികയിലുള്ളവർ ബിജെപിയിൽ ചേരാൻ തയാറായാൽ ഇരുട്ടി വെളുക്കുന്പോഴേക്കും അവരും വെള്ളപ്പണക്കാരായി മാറുമെന്നതാണ്. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടോ?
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് രാജ്യത്തെ നിയമവിദഗ്ധർ ഉൾപ്പെടെ നിഷ്പക്ഷമതികളായ പൗരന്മാരിലേറെയും. ഇഡിയുടെ അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതിനു ശേഷവും അതിൽ മാറ്റമുണ്ടായിട്ടില്ല. റെയ്ഡുകളും അറസ്റ്റുകളുമൊക്കെ കള്ളപ്പണക്കാർക്കെതിരേയാണെന്നും രാജ്യത്തെ നന്നാക്കാനാണെന്നുമൊക്കെ ഭരണകൂടം പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങാൻ ആളില്ലാതായി. ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളൊന്നും ഇഡിയുടെ അഴിമതിപ്പട്ടികയിൽ ഇല്ല. അതിലും വലിയ മാജിക്, കള്ളപ്പണ പട്ടികയിലുള്ളവർ ബിജെപിയിൽ ചേരാൻ തയാറായാൽ ഇരുട്ടി വെളുക്കുന്പോഴേക്കും അവരും വെള്ളപ്പണക്കാരായി മാറുമെന്നതാണ്. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടോ?
ഇഡിക്ക് അമിതാധികാരങ്ങൾ നൽകുന്നതായി പറയപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത സുപ്രീംകോടതി അംഗീകരിച്ചത് ജൂലൈ 27നാണ്. 242 ഹർജികളിലാണ് സുപ്രീംകോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ, റെയ്ഡ്, തെളിവു പിടിച്ചെടുക്കൽ തുടങ്ങിയ അധികാരങ്ങൾ ഇനി ഇഡിക്കു പ്രയോഗിക്കാമെന്നാണ് വിധിയിൽ പറയുന്നത്. ഇതോടെ ജാമ്യം ലഭിക്കുന്നത് ഒട്ടും എളുപ്പമാകില്ല. ആർക്കെതിരേയും കേസെടുത്ത് വർഷങ്ങളോളം പീഡിപ്പിക്കാനുള്ള സാധ്യതയും തുറന്നിരിക്കുന്നു.
17 വർഷത്തിനിടെ പിഎംഎൽഎ പ്രകാരം ഇഡി എടുത്ത 5400 കേസുകളിൽ കുറ്റം തെളിഞ്ഞത് വെറും 23 കേസുകളിലാണെന്ന് സർക്കാർതന്നെ പാർലമെന്റിൽ പറഞ്ഞു. കള്ളപ്പണക്കാർക്കെതിരേ കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നതിൽ ആർക്കുമില്ല എതിർപ്പ്. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിക്കെതിരെയുണ്ടായ നടപടികൾ അദ്ദേഹത്തിന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് പോലും ന്യായീകരിച്ചില്ലെന്നു മാത്രമല്ല, പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പക്ഷേ, പ്രതിപക്ഷത്തെ ദേശീയ-സംസ്ഥാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തും ജാമ്യം നിഷേധിച്ചും സ്വത്ത് കണ്ടുകെട്ടിയും ഒതുക്കുന്നതൊക്കെ അടിസ്ഥാനരഹിതമായിട്ടായിരിക്കരുത്.
നിലവിൽ പ്രതിപക്ഷത്തെ പ്രമുഖരായ 33 പേർക്കെതിരേയാണ് കേന്ദ്ര ധനവകുപ്പിനു കീഴിലുള്ള ഇഡി കേസെടുത്തിട്ടുള്ളത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം, കർണാടകത്തിലെ നേതാവ് ഡി.കെ. ശിവകുമാർ, ശിവസേനയിലെ സഞ്ജയ് റാവത്ത്, എൻസിപി നേതാവ് ശരദ് പവാർ, അജിത് പവാർ, സിപിഎമ്മിലെ ഡോ. തോമസ് ഐസക് എന്നിങ്ങനെ പ്രതിപക്ഷത്തുള്ളവരുടെ പട്ടിക നീളുകയാണ്. എന്നാൽ എൻഡിഎ മുന്നണിയിൽപ്പെട്ട ആരുംതന്നെ ഇല്ലെന്നു പറയാം. ഉണ്ടെന്നു പറയാവുന്നത് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബോളിവുഡ് നടനും ബംഗാൾ ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി, ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരാണ്.
2014ൽ ഒളികാമറ ഓപ്പറേഷനിൽ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നാരദ കൈക്കൂലി കേസിൽ സുവേന്ദു അധികാരിയെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ അദ്ദേഹം ഇതോടെ തൃണമൂൽവിട്ട് ബിജെപിയിൽ ചേക്കേറി.അതോടെ ഇഡിയുടെ കുറ്റപത്രത്തിൽ സുവേന്ദുവിന്റെ മാത്രം പേരില്ലാതായി. തൃണമൂലിൽ തുടർന്നവരെല്ലാം കേസ് നേരിടുകയാണ്. ചിട്ടി തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ശാരദ ഗ്രൂപ്പ് ഉടമ സിബിഐക്കു കത്തെഴുതി. ശർമ കൂടുതലൊന്നും ആലോചിച്ചില്ല.
ബിജെപിയിൽ ചേർന്നു. കേസന്വേഷിക്കുന്ന ഇഡി അദ്ദേഹത്തെ ചോദ്യംചെയ്യാൻപോലും തയാറായില്ലെന്നു മാത്രമല്ല, അദ്ദേഹം ആസാമിലെ മുഖ്യമന്ത്രിയുമായി. അദ്ദേഹത്തോടൊപ്പം ആരോപണം നേരിട്ട തൃണമൂൽ നേതാക്കളെല്ലാം കേസിൽ കുടുങ്ങുകയും ചെയ്തു. യെദിയൂരപ്പയുടെ പേരിലുള്ള കേസുകൾ എന്താകുമെന്നും കണ്ടറിയേണ്ടതാണ്. ഖനി അഴിമതിക്കേസിനെത്തുടർന്നു ബിജെപി വിട്ട് കർണാടക ജനതാ പാർട്ടി സ്ഥാപിച്ച അദ്ദേഹം ബിജെപിയിൽ തിരികെയെത്തുകയായിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കഴിഞ്ഞദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചത്, കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ ഏതെങ്കിലും ബിജെപി നേതാവിനെ ഇഡി പിടികൂടിയിട്ടുണ്ടോയെന്നാണ്. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ട്വിറ്ററിലൂടെ ചോദിച്ചത്, “കഴിഞ്ഞ എട്ടു വർഷത്തിനിടെ ബിജെപി നേതാക്കളോ അവരുടെ ബന്ധുക്കളോ ആയ എത്ര പേർക്കെതിരേ ഇഡിയോ ആദായനികുതി വകുപ്പോ സിബിഐയോ റെയ്ഡ് നടത്തിയിട്ടുണ്ട്? രാജ്യത്തെ ബിജെപി നേതാക്കളെല്ലാം സത്യ ഹരിശ്ചന്ദ്രന്റെ ബന്ധുക്കളാണോ?’’ എന്നായിരുന്നു. ഇതിനൊന്നും ഉത്തരം പറയേണ്ട കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനില്ല. പക്ഷേ, ഏറെക്കാലം പ്രതിപക്ഷത്തിരിക്കുകയും ജനാധിപത്യരീതിയിൽ ഭരണത്തിലെത്തുകയും ചെയ്ത ബിജെപിക്കില്ലേ?