എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശന്പളവും ആനുകൂല്യവുമൊക്കെ വർധിപ്പിച്ചാൽ മതിയോ? സഹകരണമന്ത്രി പറഞ്ഞ 164 സഹകരണ സ്ഥാപനങ്ങളിൽ പെട്ടുപോയ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടേ? “ഒപ്പമുണ്ട്, ഒരുമിച്ചു മുന്നേറാം” എന്നു പറഞ്ഞത്, ഫിലോമിനയെപ്പോലുള്ളവരുടെ അന്ത്യയാത്രയിൽ പങ്കെടുക്കുന്ന കാര്യമല്ലെന്നു സർക്കാർ തെളിയിക്കണം.
കട്ടുമുടിച്ചതിനു പാർട്ടിക്കാരും ജീവനക്കാരും പ്രതിസ്ഥാനത്തു നിൽക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം നിക്ഷേപമുണ്ടായിരിക്കെ അതിൽനിന്നു ചികിത്സയ്ക്കുള്ള പണംപോലും കിട്ടാതെ മരിച്ച ഫിലോമിന എന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിനു സർക്കാർ മറുപടി പറയണം. അല്ലെങ്കിൽ പാവങ്ങളുടെ വിയർപ്പിന്റെ വില തട്ടിയെടുത്തു കൂത്താടിയവരെ സംരക്ഷിച്ചെന്ന പേരിൽ സർക്കാരിനു ജനങ്ങൾ ചുട്ട മറുപടി നൽകും.
കഴിഞ്ഞ 27നാണ് മാപ്രാണത്ത് ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിയുന്ന ദേവസി, ഭാര്യ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ അണുബാധയുണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുണ്ട്. പക്ഷേ, പല തവണ ബന്ധപ്പെട്ടിട്ടും ബാങ്ക് അധികൃതർ പണം നൽകിയില്ലെന്നു മാത്രമല്ല, മോശമായി പെരുമാറിയെന്നും, ഉണ്ടാകുന്പോൾ തരുമെന്നായിരുന്നു മറുപടിയെന്നും ദേവസി പറയുന്നു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്ന ഫിലോമിനയ്ക്കു വിരമിച്ചപ്പോൾ ലഭിച്ച തുകയും മറ്റു സന്പാദ്യങ്ങളുമൊക്കെ ചേർത്താണ് ബാങ്കിൽ നിക്ഷേപിച്ചത്. ഏറെ സ്വപ്നങ്ങളോടെ ഉള്ളതെല്ലാം ബാങ്കിലിട്ട അവർ മരുന്നിനു കാശില്ലാതെ മരിക്കേണ്ടിവന്നിരിക്കുന്നു. ബാങ്കിൽ ലക്ഷങ്ങളുണ്ടെങ്കിലും ജീവിക്കാൻ മാർഗമില്ലാതെ എൺപതാം വയസിലും ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുകയാണ് ഭർത്താവ് ദേവസി. തട്ടിപ്പു നടത്തിയവർ ഒരു കൂസലുമില്ലാതെ നടക്കുന്പോൾ, പണം നഷ്ടപ്പെട്ടവർ ഗതികെട്ടു നടക്കുന്നു, മരിക്കുന്നു. എന്തൊരവസ്ഥ?
ഇത് ഒറ്റപ്പെട്ട സംഭവമല്ല, ആയിരക്കണക്കിനാളുകൾക്കു വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയാണ്. വീടുവാങ്ങാൻ, പറന്പു വാങ്ങാൻ, മക്കളുടെ കല്യാണം നടത്താൻ, ആശുപത്രിച്ചെലവ് നടത്താൻ... അങ്ങനെ നൂറുനൂറാവശ്യങ്ങൾക്ക് ഉപകരിക്കുമെന്നു കരുതി നിക്ഷേപം നടത്തിയ പാവപ്പെട്ട ജനങ്ങളെയാണ് നമ്മുടെ സഹകരണ ബാങ്കുകൾ ചതിക്കുഴിയിൽ വീഴ്ത്തിയിരിക്കുന്നത്. 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. നഷ്ടത്തിലായ ബാങ്കുകളെന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ കഴിയാത്ത സഹകരണസംഘങ്ങൾ.
പതിനായിരങ്ങൾ പെരുവഴിയിലായെന്നർഥം. വിവാദമായ കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷമായി. സിപിഎം നേതാക്കൾ പ്രതികളായ തട്ടിപ്പിൽ 300 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് കരുവന്നൂരിൽ നടന്നത്. വായ്പാതട്ടിപ്പിനു പുറമേ ബാങ്കിനു കീഴിലുള്ള വ്യാപാര സ്ഥാപനങ്ങളിലും തട്ടിപ്പു കണ്ടെത്തിയിരുന്നു. മാപ്രാണം, കരുവന്നൂർ, മൂർക്കനാട് സൂപ്പർ മാർക്കറ്റുകളിൽ 1.69 കോടി രൂപയുടെ തട്ടിപ്പ് 2020ൽ മാത്രം നടത്തിയെന്നാണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്.
സിപിഎം പ്രതിക്കൂട്ടിലായ കേസിൽ നിക്ഷേപകർക്ക് അനുകൂലമായ നീക്കങ്ങളൊന്നും കാര്യമായി ഉണ്ടായിട്ടില്ല. 13 ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. ഏതാനും പേരൊഴികെ എല്ലാവരും ജാമ്യത്തിലിറങ്ങി. 16 ജീവനക്കാരെ സസ്പെൻഡ് ചെയ്തതു റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. നിക്ഷേപകരായ പാവപ്പെട്ട മനുഷ്യരുടെ പണം തിരിച്ചുകൊടുക്കുന്നതിൽ വേവലാതിയൊന്നുമില്ലെങ്കിലും ആരോപണവിധേയരായ പാർട്ടിക്കാരോടും ജീവനക്കാരോടും നല്ല കരുതലാണ് സർക്കാരിന്.
കേരളത്തിലെ ഗ്രാമീണ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന സഹകരണബാങ്കുകളുടെ അധഃപതനത്തിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്ക് നിസാരമല്ല. തെരഞ്ഞെടുപ്പു മാമാങ്കങ്ങളിലൂടെ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുകയും ഇഷ്ടക്കാർക്കു ജോലി സന്പാദിച്ചുകൊടുക്കുകയുമൊക്കെയാണു പ്രധാന വിനോദം; വേണ്ടപ്പെട്ടവർക്കൊക്കെ യഥേഷ്ടം വായ്പയും. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും സിപിഎമ്മിന്റെ പങ്ക് അവർക്കുപോലും തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും വലിച്ചു, കോടികൾ. കേരളത്തിലെ സഹകരണ ബാങ്കുകളുടെ സ്ഥിതിയോർക്കുന്പോൾ, കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കേരളാ ബാങ്കിനെയും ജനങ്ങൾ ഭയത്തോടെ കാണേണ്ടിവരും. സാന്പത്തികരംഗത്ത് വിശ്വസ്തതയല്ലേ പരമപ്രധാനം. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് രൂപീകരിച്ചിരിക്കുന്നത്. കേരള ബാങ്ക് കോഴിക്കോട് ശാഖയിലെ ജീവനക്കാരി അവകാശികളില്ലാതെ കിടന്ന അക്കൗണ്ടുകളിലെ 50 ലക്ഷത്തിൽപ്പരം രൂപ സ്വന്തം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലാണ്. പാർട്ടിക്കാരുടെ പിന്തുണയുള്ളതിനാൽ കേസ് ഒതുക്കാൻ നീക്കമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇതിനൊക്കെ പരിഹാരമുണ്ടാകണം. എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശന്പളവും ആനുകൂല്യവുമൊക്കെ വർധിപ്പിച്ചാൽ മതിയോ? സഹകരണമന്ത്രി പറഞ്ഞ 164 സഹകരണ സ്ഥാപനങ്ങളിൽ പെട്ടുപോയ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടേ? “ഒപ്പമുണ്ട്, ഒരുമിച്ചു മുന്നേറാം” എന്നു പറഞ്ഞത്, ഫിലോമിനയെപ്പോലുള്ളവരുടെ അന്ത്യയാത്രയിൽ പങ്കെടുക്കുന്ന കാര്യമല്ലെന്നു സർക്കാർ തെളിയിക്കണം.