മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങുന്ന എല്ലാവരും ഫാർമസ്യൂട്ടിക്കൽ കന്പനികളുടെയും മരുന്നു വ്യാപാരികളുടെയും കൊള്ളലാഭത്തിന്റെ ഇരകളാണ്. അതിനൊരു പരിഹാരമാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കമെങ്കിൽ ആശ്വാസകരമാണ്. അതു പക്ഷേ, സ്വാതന്ത്ര്യദിനാഘോഷത്തിന്റെയോ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെയോ ഭാഗം മാത്രമാണെങ്കിൽ താത്കാലികമാകും
മരുന്നുവിലയിൽ നേരിയ കുറവ് ഉണ്ടാകുന്പോൾപ്പോലും സന്തോഷാശ്രുക്കൾ പൊഴിക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ നാടാണ് ഇന്ത്യ. കാരണം മരുന്നില്ലാതെ ജീവിക്കാൻ പറ്റാത്തവരിൽ വലിയൊരു വിഭാഗത്തിന് തങ്ങളുടെ വരുമാനത്തിൽ ഏറിയപങ്കും അതിനായി ചെലവഴിക്കേണ്ടിവരുന്നു. മറ്റുള്ളവരുടെ സഹായത്താലും കടം വാങ്ങിയും മരുന്നു വാങ്ങേണ്ടിവരുന്നവരും നിരവധിയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അവശ്യമരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന വാർത്ത ഇക്കൂട്ടർക്കെല്ലാം ആശ്വാസകരമാണ്.
കാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക്് സ്ഥിരമായി കഴിക്കേണ്ടിവരുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി അവശ്യമരുന്നുകളുടെ പട്ടിക പുതുക്കാനാണ് കേന്ദ്രസർക്കാർ തയാറാകുന്നത്. ഇതിന്റെ ഭാഗമായി മരുന്നുനിർമാണ കന്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ചകൾ നടത്തുന്നു. മരുന്നുകളുടെ വിലനിർണയത്തിനുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടുന്ന 355ലധികം മരുന്നുകളുടെ വിലപരിധി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ ഈ വിലനിർണയത്തിനു പുറത്തുള്ള മരുന്നുകളുടെ വിലനിർണയാവകാശം മരുന്നുകന്പനികൾക്കാണ്. ഇത്തരത്തിലുള്ള മരുന്നുകളുടെ വില പ്രതിവർഷം 10 ശതമാനമേ വർധിപ്പിക്കാനാകൂ എന്നുണ്ടെങ്കിലും ചില മരുന്നുകളുടെ വില കന്പനികൾ തോന്നുംവിധം വർധിപ്പിച്ചത് എൻപിപിഎയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 60 ശതമാനം രോഗികളും മരുന്നുകന്പനികളുടെ ചൂഷണത്തിനു വിധേയരാകുന്നുവെന്നാണ് എൻപിപിഎയുടെ കണ്ടെത്തൽ. കണ്ടെത്തലല്ലാതെ കാര്യമായ പ്രതിവിധിയൊന്നുമില്ല. മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങുന്ന എല്ലാവരും ഫാർമസ്യൂട്ടിക്കൽ കന്പനികളുടെയും മരുന്നു വ്യാപാരികളുടെയും കൊള്ളലാഭത്തിന്റെ ഇരകളാണ്. അതിനൊരു പരിഹാരമാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കമെങ്കിൽ ആശ്വാസകരമാണ്. അതു പക്ഷേ, സ്വാതന്ത്ര്യദിനാഘോഷത്തിന്റെയോ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെയോ ഭാഗം മാത്രമാണെങ്കിൽ താത്കാലികമാകും.
2019-2020ലെ കണക്കനുസരിച്ച് 2.90 ലക്ഷം കോടിയുടെ മരുന്നുവിപണിയാണ് ഇന്ത്യയിലേത്. ഏറ്റവും ലാഭകരമായ വ്യാപാരമാണ് ഫാാർമസ്യൂട്ടിക്കൽസ് ബിസിനസ്. സന്യുക്ത കാൻവാൾ റിസർച്ചിന്റെ കണക്കനുസരിച്ച്, ബഹുരാഷ്ട്ര മരുന്നുകന്പനിയായ സിപ്ളയുടെ ഇക്കൊല്ലം ഇതുവരെയുള്ള ലാഭം 2,950 കോടി രൂപയാണ്. ഡിവിസ് ലാബിന്റേത് 2,948 കോടിയും ഗ്ലെൻമാർക്കിന്റേത് 1,998 കോടിയും ഡോ. റെഡ്ഡീസ് ലാബ്സിന്റേത് 1,623 കോടി രൂപയുമാണ്. വാക്സിൻ നിർമാതാക്കളുടെ ലാഭം ഇതിലൊന്നും ഒതുങ്ങുന്നതല്ല. 2021ൽ കോവിഷീൽഡ് വിറ്റ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021 സെപ്റ്റംബറിൽ അവസാനിച്ച ആറുമാസത്തെ മാത്രം വരുമാനം 13,288 കോടി രൂപയായിരുന്നു. 2019-2020ൽ 2251 കോടി രൂപയായിരുന്നു ലാഭം. വാക്സിൻ നിർമാതാക്കളായാലും ഫാർമസ്യൂട്ടിക്കൽ കന്പനികളായാലും ഓരോ വർഷവും ലാഭം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യയിലെ ശരാശരി പൗരന്റെ വരുമാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂപ്പുകുത്തുകയുമാണ്. രോഗികളുടെ കാര്യം കൂടുതൽ ദയനീയമാകുന്നു.
പല മരുന്നുകൾക്കും ഉത്പാദനച്ചെലവിന്റെ 1000 ശതമാനം വരെയാണ് കന്പനികൾ ഈടാക്കുന്നത്. സർക്കാരിനും എൻപിപിഎയ്ക്കുമൊക്കെ ഇതറിയാം. പക്ഷേ, ഇടപെടൽ കാര്യമായി ഉണ്ടാകുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിത്യോപയോഗ മരുന്നുകളുടെ വില 10 ശതമാനം വർധിപ്പിക്കാൻ എൻപിപിഎ മരുന്നുകന്പനികൾക്ക് അനുമതി നൽകിയത്. 800 മരുന്നുകളുടെ വിലയാണ് ഒറ്റയടിക്കു കൂട്ടിയത്. അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, പാരസെറ്റാമോൾ, വേദനസംഹാരികൾ, ആന്റിസെപ്റ്റിക്കുകൾ, ഹൃദ്രോഗമരുന്നുകൾ തുടങ്ങിയവയ്ക്കെല്ലാം വില വർധിപ്പിച്ചു.
നയപരമായ തീരുമാനങ്ങൾക്കു സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മരുന്നുകന്പനികൾ വിൽപ്പനയും കൊള്ളലാഭവും വർധിപ്പിക്കാൻ കൈക്കൂലിയായി ഡോക്ടർമാർക്കു കമ്മീഷനും സമ്മാനങ്ങളും വിദേശയാത്രകളുമൊക്കെ വാഗ്ദാനം ചെയ്യുന്നതും പതിവാണ്. സർക്കാർ-സ്വകാര്യ മേഖലയിലെ പല ഡോക്ടർമാരും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. ശന്പളം കൂടാതെ ഇങ്ങനെ കിട്ടുന്ന കൈക്കൂലിപ്പണത്തിന്റെ നന്ദിയായി ഇക്കൂട്ടർ ആവശ്യമില്ലാത്ത മരുന്നുകളും ആവശ്യമുള്ളതിൽ തന്നെ വില കൂടിയതുമൊക്കെ രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമൊക്കെ വിൽക്കുന്ന കന്പനികളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഇത്തരം ഡോക്ടർമാരുടെ വളർച്ച പാവപ്പെട്ട രോഗികളുടെ വിയർപ്പിന്റെ ഫലമാണ്. ഏതാനും നാളുകൾക്കു മുന്പുവരെ ഇന്ധനവിലയുടെ കാര്യത്തിൽ സർക്കാർ കാഴ്ചക്കാരായി നിന്നതിന്റെ ഫലമാണ് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ദുരിതജീവിതം. അതിലും ദയനീയമാണ് ഇപ്പോൾ രോഗികളുടെ കാര്യം. മരുന്നിന്റെ വിലയെന്നതു ജീവന്റെ വിലയാണെന്നെങ്കിലും സർക്കാർ തിരിച്ചറിയട്ടെ.