ഇന്നത്തെ ജീവിതശൈലിയിലേക്കു നോക്കുന്നില്ലെങ്കിൽ പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആധുനിക സമൂഹത്തിനു കഴിയില്ലെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുകയാണ്. ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്കാരത്തിന് അന്ത്യമുണ്ടാകണം.
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനു നാളെ മുതൽ രാജ്യത്ത് നിരോധനമാണ്. ദൈനംദിന ജീവിതത്തെ മാത്രമല്ല, മനുഷ്യന്റെ ഭാവിയെപ്പോലും പ്രവചിക്കാനാവത്തവിധം അപകടകരമായി ബാധിക്കുമെന്നു ശാസ്ത്രലോകം ഉറപ്പിച്ചു പറയുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള മുന്നേറ്റത്തിൽ കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാനസർക്കാരുകളും ജനങ്ങളും കൈകോർക്കേണ്ട സമയമാണിത്. ചെറിയ അസൗകര്യങ്ങൾ പറഞ്ഞ് ഈ തീരുമാനത്തെ ഒരാളും നിഷ്ഫലമാക്കരുത്. കർശന നടപടികളോടെ സർക്കാർ ചുമതല നിർവഹിക്കുകയും വേണം.
പ്ലാസ്റ്റിക് പൂർണമായും നിരോധിക്കുകയല്ല. ഒരു തവണ ഉപയോഗിച്ചു വലിച്ചെറിയുന്നതും അതിനാൽതന്നെ കൂടുതൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവയാണ് നിരോധിച്ചിരിക്കുന്നത്. ബലൂണിലും ഇയർ ബഡ്സിലും മിഠായിയിലും ഐസ്ക്രീമിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ (തെർമോകോൾ), പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്ട്രോ, ട്രേ, മധുരപലഹാരപ്പെട്ടികൾ പൊതിയാനുപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണ പത്രികകൾ, സിഗരറ്റ് പായ്ക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനറുകൾ, സ്റ്റിക്കറുകൾ, പാനീയങ്ങൾ ഇളക്കാനുള്ള സ്റ്റിക്കുകൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.
75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ എന്നിവ കഴിഞ്ഞ സെപ്റ്റംബർ 30നും 120 മൈക്രോണിനു താഴെയുള്ളവ ഡിസംബറിലും നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും നിരോധിച്ചത്. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്ക് അസംസ്കൃത വസ്തുക്കൾ നൽകരുതെന്നു പെട്രോ കെമിക്കൽ കന്പനികൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഉത്പാദനം, വിൽപ്പന, വിതരണം, സൂക്ഷിക്കൽ, ഇറക്കുമതി, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. പ്ലാസ്റ്റിക് നിരോധനം ആദ്യമല്ല. പക്ഷേ, നിരോധനങ്ങളെ മറികടന്ന് നാടെങ്ങും പ്ലാസ്റ്റിക് നിർബാധം ഉപയോഗിച്ചുകൊണ്ടിരുന്നു. കോവിഡ് കാലത്ത് പരിശോധന നിർത്തിവച്ചതിനെത്തുടർന്ന് നിരോധനവും നിയന്ത്രണവുമൊക്കെ രേഖകളിൽ മാത്രമായി. ഇത്തവണ കർശന നടപടികൾ ഉണ്ടാകുമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചത്. നിയമലംഘനം തടയുന്നതിന് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. പരിശോധനയ്ക്കായി പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങൾക്കു രൂപം നൽകും. നിയമലംഘനങ്ങൾ അറിയിക്കാൻ ഓൺലൈൻ ആപ്പിനും രൂപം നൽകിയിട്ടുണ്ട്.
ഇന്നത്തെ ജീവിതശൈലിയിലേക്കു നോക്കുന്നില്ലെങ്കിൽ പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആധുനിക സമൂഹത്തിനു കഴിയില്ലെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുകയാണ്. ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്കാരത്തിന് അന്ത്യമുണ്ടാകണം. ജീവിതശൈലിയിലെ മാറ്റത്തിലൂടെയാണ് അതിനു തുടക്കം കുറിക്കേണ്ടത്. പുതിയതും റീസൈക്കിൾ ചെയ്തതുമായ പേപ്പർ ബാഗുകൾ, ചണം, തുണി എന്നിവയുപയോഗിച്ചുള്ള ഡീ ഗ്രേഡബിൾ ബാഗുകൾ എന്നിവയൊക്കെ പകരം ഉപയോഗിക്കാം. കടകളിൽ പോകുന്പോൾ ഉപയോഗിച്ച ബാഗുകൾ വീണ്ടും കൊണ്ടുപോകാൻ മുതിർന്നവർ തയാറാകുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യണം. പ്ലാസ്റ്റിക് ഉപകരണങ്ങളും കാരി ബാഗുകളുമൊക്കെ ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണെന്നതിൽ തർക്കമില്ല. പക്ഷേ, അതു സൃഷ്ടിക്കുന്ന നാശം ഉപകാരത്തിന്റെ പതിന്മടങ്ങാണെന്ന തിരിച്ചറിവാണ് നമ്മെ മാറ്റി ചിന്തിപ്പിക്കുന്നത്.
ഏപ്രിൽ ആദ്യം കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് 35 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വർഷവും നാം വലിച്ചെറിയുന്നത്. 2019-20ൽ ഇത് 34 ലക്ഷം ടണ്ണായിരുന്നു. അതിനു മുന്പത്തെ അഞ്ചു വർഷംകൊണ്ട് പ്ലാസ്റ്റിക് മാലിന്യം ഇരട്ടിക്കുകയായിരുന്നു. ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വരാനിരിക്കുന്ന തലമുറകളോടു ചെയ്യുന്ന തിന്മകൂടിയാണെന്നു നാം മറക്കരുത്. പുറംതള്ളുന്നതിൽ ഏതാണ്ട് 60 ശതമാനമാണ് നാം സംസ്കരിച്ചെടുക്കുന്നത്. ബാക്കിയെല്ലാം കരയിലും കടലിലും തോട്ടിലും പുഴയിലുമെല്ലാം ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. വലിയ മത്സ്യങ്ങളും തിമിംഗലങ്ങളും കന്നുകാലികളുമൊക്കെ അതു വിഴുങ്ങി ചത്തുപോകുന്ന വാർത്തകൾ എത്രയോ കണ്ടുകഴിഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രങ്ങളായി മാറി.
ഉത്തരവുകളിറക്കി ഉത്തരവാദിത്വം ഒഴിവാക്കുകയാണ് അധികാരികളെന്നും പറയാതെ വയ്യ. മാലിന്യം വലിച്ചെറിയരുതെന്നു പറയുന്നതല്ലാതെ എവിടെ തള്ളണമെന്നു പറയാൻ കേരളത്തിലെ എത്ര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കഴിയും? വീടുകളിൽവന്നു പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതിയും പലയിടത്തും വഴിപാടായി മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളരുരുതെന്നു പ്രസംഗിച്ച് ഇനിമേലാൽ സർക്കാരുകൾ അന്തരീക്ഷ മലിനീകരണം നടത്തരുത്. എവിടെ തള്ളണമെന്നു പറയുക. അതു മാത്രം പറയുക.