ഭരണകൂടത്തെ ആരാധിക്കുന്നവരും അതിനെ ഭയക്കുന്നവരും എന്ന രണ്ടു തട്ടിലായി ജനങ്ങൾ വിഭജിക്കപ്പെടാൻ ജനാധിപത്യത്തിൽ ഇടയാകരുത്.
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ഹർജിക്കാർക്കെതിരേ നിർണായക പരാമർശങ്ങൾ നടത്തുകയും ചെയ്തതു വാർത്തയായി. തൊട്ടുപിന്നാലെ ഹർജിക്കാർക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതു വിവാദങ്ങൾക്കു വഴിതെളിച്ചിരിക്കുകയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല നിയമവൃത്തങ്ങളിലും ചർച്ച ചെയ്യപ്പെടുകയാണു സുപ്രീംകോടതി വിധിയും ഹർജിക്കാർക്കെതിരേയുള്ള നടപടികളും.
2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ ഹൈക്കോടതി വിധി ഇക്കഴിഞ്ഞ 24നാണ് സുപ്രീംകോടതി ശരിവച്ചത്. ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരേ, ഗുൽബർഗ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്. മോദി ഉൾപ്പെടെ 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നു എന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. എന്നാൽ 68 പേർ കൊല്ലപ്പെട്ട ഗുൽബർഗ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല എന്നു ചൂണ്ടിക്കാട്ടി സാക്കിയ ഹർജി നൽകി. ചില ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി സർക്കാർതന്നെ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നു പറയാനാകില്ലെന്നാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
വിധിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവി ച്ചത്, ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ വേട്ടയാടുകയായിരുന്നെന്നും നിയമസംവിധാനങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു കോടതി പറഞ്ഞെന്നുമാണ്. തൊട്ടുപിന്നാലെ, സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ സഞ്ജീവ് ഭട്ട്, മലയാളിയായ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചുവെന്നതാണു കുറ്റം. സഞ്ജീവ് ഭട്ട് ജയിലിലാണ്.
വ്യാജരേഖ ചമച്ചെങ്കിൽ അവർ നിയമനടപടി നേരിടേണ്ടതാണ്. എന്നാൽ വിധി ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതിയുടെ മുൻനിലപാടുകൾക്കുതന്നെ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണത്തിലും നിയമവാഴ്ചയും ക്രമസമാധാനവും സംരക്ഷിക്കുന്നതിലും ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്ന പിഴവ് രാഷ്ട്രപതിഭരണത്തിനുള്ള കാരണമല്ലെന്ന കോടതി നിരീക്ഷണം വിവാദമായിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലകളിലേറെയും നടന്നത് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലാണ്. ഗുജറാത്ത് കലാപത്തിലെ ബെസ്റ്റ് ബേക്കറി കേസുമായി ബന്ധപ്പെട്ട് 2004ൽ ജസ്റ്റിസ് അരിജിത് പസായത്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശങ്ങളും ഇപ്പോഴത്തെ വിധിയുമായി യോജിക്കുന്നില്ല. ‘ബെസ്റ്റ് ബേക്കറിയും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിസഹായരായ സ്ത്രീകളും കത്തിയെരിയുന്പോൾ ‘ആധുനികകാല നീറോമാർ’ മറ്റെവിടെയോ നോക്കുകയായിരുന്നു.
കുറ്റവാളികളെ രക്ഷപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യേണ്ടതിനെക്കുറിച്ചു ചർച്ച നടത്തുകയായിരുന്നിരിക്കാം. ഇത്തരം ‘വഷളന്മാരുടെ’ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും. വേലിതന്നെ വിളവു തിന്നുന്പോൾ ക്രമസമാധാനവും സത്യവും നീതിയും രക്ഷപ്പെടാൻ സാധ്യതയില്ല.’ ഗുജറാത്ത് കലാപം നേരിടാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും വാജ്പേയി സർക്കാർ നടപടിയെടുത്തില്ലെന്നും കേന്ദ്രവും സംസ്ഥാനവും ഗൂഢാലോചന നടത്തിയെന്നും അന്നു രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ വെളിപ്പെടുത്തിയിരുന്നു.
സുപ്രീംകോടതിയും അന്നത്തെ രാഷ്ട്രപതിയും തുറന്നുപറഞ്ഞ കാര്യങ്ങൾ ഇപ്രകാരമായിരിക്കെ ഇരകൾക്കുവേണ്ടി സുപ്രീംകോടതിയിൽ പോകുകയും കുറ്റവാളികളിൽ പലർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ യത്നിക്കുകയും ചെയ്ത ടീസ്റ്റയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്വേഷത്തിനും വിവേചനത്തിനും എതിരേയുള്ള ശബ്ദമാണ് ടീസ്റ്റയുടേതെന്നും മനുഷ്യാവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്നതു കുറ്റമല്ലെന്നുമാണ് യുഎൻ മനുഷ്യാവകാശ പ്രതിനിധി മേരി ലാവ്ലോർ പറഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകർക്ക് എതിരേയുള്ള ആക്രമണമെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രതികരിച്ചത്. ടീസ്റ്റ, ശ്രീകുമാർ, ഭട്ട് എന്നിവർ നുണ പറയുകയും വ്യാജം കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. കാരണം, നീതിക്കുവേണ്ടിയാണെങ്കിൽ പോലും കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ച് നിയമവ്യവസ്ഥയെ അപഹസിക്കാനാവില്ല. മറിച്ച്, അവർ പറഞ്ഞത് മുന്പു സുപ്രീംകോടതി പറഞ്ഞതിനെ ശരിവയ്ക്കുകയാണെങ്കിൽ അവരുടെ അറസ്റ്റ് സമൂഹത്തിൽ ചോദ്യങ്ങളുയർത്തും.
ഗുൽബർഗ് സൊസൈറ്റി, നരോദാപാട്യ, സർദാർപുര, ബെസ്റ്റ്ബേക്കറി തുടങ്ങിയ കേസുകളിൽ ഇരകൾക്കു നീതി വാങ്ങിക്കൊടുക്കാൻ ഇക്കാലമത്രയും ഓടിനടന്നവർ ജയിലിലാകുന്പോൾ ഭരണകൂടത്തിനെതിരേയുള്ള കേസുകളിൽ ഇരകളുടെ പക്ഷം ചേരാൻ ഭാവിയിൽ പലരും മടിക്കും. ഭരണകൂടത്തെ ആരാധിക്കുന്നവരും അതിനെ ഭയക്കുന്നവരും എന്ന രണ്ടു തട്ടിലായി ജനങ്ങൾ വിഭജിക്കപ്പെടാൻ ജനാധിപത്യത്തിൽ ഇടയാകരുത്.