വിദ്യാഭ്യാസമില്ലാത്തതല്ല, വിവരമില്ലായ്മയാണ് ആൾക്കൂട്ട ആക്രമണത്തിനു കാരണം. സാക്ഷര കേരളമെന്നു വീന്പിളക്കാൻ പറ്റാത്തവിധമുള്ള കുറ്റകൃത്യങ്ങളാണ് ആൾക്കൂട്ടവും രാഷ്ട്രീയ പാർട്ടികളും വർഗീയവാദികളുമൊക്കെ നടപ്പാക്കുന്നത്.
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ദുരഭിമാനക്കൊലകളുമൊക്കെ അപരിഷ്കൃതമായും ക്രൂരതയായും ചൂണ്ടിക്കാണിച്ചിരുന്ന മലയാളികൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ലാതായി. കാരണം, ഇവിടത്തേതൊന്ന് അവസാനിച്ചിട്ടു വേണ്ടേ ഉത്തരേന്ത്യയിലേക്കു പോകാൻ. ഇങ്ങനെ നിയമം കൈയിലെടുക്കുന്ന രാഷ്ട്രീയ-മത പിൻബലമുള്ളവരെയും അല്ലാത്തവരെയുമൊക്കെ അഴിക്കുള്ളിലാക്കാൻ ജനകീയ സർക്കാരിനൊട്ടു കഴിയുന്നുമില്ല. ഇത്തരം അക്രമികളുടെ അടുത്ത ഇര തങ്ങളാകുമോയെന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയിലാണു ജനം.
സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ യുവജന സംഘടനയിൽപ്പെട്ട ആളാണു രണ്ടു ദിവസം മുന്പ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് ബാലുശേരി പാലോളിമുക്കിൽ തൃക്കുറ്റിശേരി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ആക്രമിച്ചത് ലീഗ്-എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിച്ചത്. അല്ലെന്ന് അവരുടെ മറുപടിയും വന്നു. ഫ്ലെക്സ് കീറിയെന്നാണത്രേ വിചാരണക്കാരുടെ കുറ്റപത്രം. 30 പേർ ചേർന്ന് ആക്രമിച്ചശേഷം കുറ്റസമ്മതം നടത്തുന്ന വീഡിയോയും ചിത്രീകരിച്ചു. ഈ സംഭവത്തിന്റെ തലേന്നാണു പാലക്കാട് വിക്ടോറിയ കോളജിനു സമീപം പട്ടാപ്പകൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചത്. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അനസ് ആണു മരിച്ചത്.
സ്കൂട്ടറിലെത്തിയ രണ്ടുപേർ ക്രിക്കറ്റ് ബാറ്റിന് അടിക്കുന്നതും രണ്ടാമത്തെ അടിയിൽ അനസ് വീഴുന്നതും ദൃശ്യത്തിലുണ്ട്. മർദിച്ചവർതന്നെ ഓട്ടോയിടിച്ചതാണെന്നു പറഞ്ഞ് അനസിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതി ഫിറോസിനെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്നതു സഹോദരനും പോലീസുകാരനുമായ റഫീക്കാണ്. പ്രതികളുടെ ഉമ്മയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണു മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അടിച്ചുകൊന്നത്. രണ്ടാഴ്ച തികഞ്ഞിട്ടില്ല തിരുവനന്തപുരം ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കുട്ടം ക്രൂരമർദനത്തിനിരയാക്കിയ ആൾ മരിച്ചിട്ട്. മേയ് 28നായിരുന്നു വേങ്ങാട് സ്വദേശി ചന്ദ്രനെ പാത്രങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ചു കെട്ടിയിട്ടു തല്ലിയത്. ഏപ്രിലിലാണ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം തടഞ്ഞുവച്ചു മർദിച്ച മലന്പുഴ കടുക്കാംകുന്നം സ്വദേശി റഫീക്ക് മരിച്ചത്. പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന “ഉപദേശം നൽകി കൈകാര്യം ചെയ്തുവിടുന്ന’’ എത്രയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. മർദനമേറ്റയാൾ സമൂഹത്തിലോ രാഷ്ട്രീയത്തിലോ കാര്യമായ സ്വാധീനമില്ലാത്തയാളാണെങ്കിൽ പരാതിക്കൊന്നും പോകില്ല. അല്ലെങ്കിൽ കൊല്ലപ്പെട്ടാലേ കേസാകുകയുള്ളൂ. നമ്മുടെ ക്രമസമാധാനനില ഏതു പാതാളത്തിലേക്കാണു കൂപ്പുകുത്തുന്നത്?
വിശപ്പു സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ച അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് 2018 ഫെബ്രുവരിയിലാണ്. കേസിന്റെ വിചാരണ മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടക്കുകയാണ്. ഭരണത്തിലുള്ള പാർട്ടിയുമായി പ്രതികൾക്ക് അടുപ്പമുള്ളതായി സംശയിക്കുന്നെന്നും നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നുമാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മർദനമേറ്റുവാങ്ങിയ മധുവിന്റെ പട്ടിണിക്കോലവും ദയനീയ മുഖവും കേരളം മറന്നിട്ടില്ല.
ആൾക്കൂട്ട കൊലപാതകങ്ങൾ നിരവധി നടന്നിട്ടുണ്ടെങ്കിലും വിശപ്പു സഹിക്കാതെ അരിയും മുളകും എടുത്തുകൊണ്ടുപോയതിനു മരണശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മധു മനുഷ്യത്വമുള്ളവരുടെ കണ്ണീരായി. ആ സാധുവിനുപോലും നീതി കൊടുക്കാനായില്ലെങ്കിൽ ഈ സർക്കാർ ആരുടേതാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടിവരും.
വിദ്യാഭ്യാസമില്ലാത്തതല്ല, വിവരമില്ലായ്മയാണ് ആൾക്കൂട്ട ആക്രമണത്തിനു കാരണം. സാക്ഷരകേരളമെന്നു വീന്പിളക്കാൻ പറ്റാത്ത വിധമുള്ള കുറ്റകൃത്യങ്ങളാണ് ആൾക്കൂട്ടവും രാഷ്ട്രീയ പാർട്ടികളും വർഗീയവാദികളുമൊക്കെ നടത്തുന്നത്. സ്ത്രീയെയും പുരുഷനെയും ഒന്നിച്ചുകണ്ടാൽ സഹിക്കാത്ത സദാചാര ഗുണ്ടകൾ പലപ്പോഴും മതതീവ്രവാദികൾ തന്നെയാണ്. അല്ലെങ്കിൽ രാഷ്ട്രീയവൈരക്കാർ. 2011 നവംബറിൽ കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവ എന്ന യുവാവിനെ കെട്ടിയിട്ടും കല്ലെറിഞ്ഞുമൊക്കെ സദാചാര ഗുണ്ടകൾ കൊന്നത് കേരളത്തിന് അത്ര പരിചിതമല്ലാത്ത വാർത്തയായിരുന്നു. അവിടെനിന്നിങ്ങോട്ട് നിരവധി സദാചാര-ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നു. മർദിക്കുകയോ അവഹേളിക്കുകയോ ചെയ്തതിനെത്തുടർന്നു ജീവനൊടുക്കിയവരും നിരവധിയുണ്ട്.
2018 ഓഗസ്റ്റിൽ മലപ്പുറം കുറ്റിപ്പാല മുഹമ്മദ് സാജിദിന്റെ ആത്മഹത്യ അത്തരത്തിലുള്ളതായിരുന്നു. സോഷ്യൽ മീഡിയയിലും തുടരുകയാണ് ഈ സദാചാര ഗുണ്ടായിസം. കോടതിവിധികൾപോലും ഇക്കൂട്ടർ അംഗീകരിക്കില്ല. മരണത്തോളം ഇരയെ വേട്ടയാടുന്ന സോഷ്യൽ മീഡിയ ന്യായാധിപരെയും തളയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആക്രമിക്കപ്പെടുന്നവരിലും കൊല്ലപ്പെടുന്നവരിലും കുറ്റവാളികൾ ഉണ്ടായിരിക്കാം. പക്ഷേ, നാട്ടുകാരെല്ലാം ന്യായാധിപന്മാരല്ല. ജനാധിപത്യത്തിൽ അത് അനുവദിക്കാനുമാവില്ല. തെമ്മാടികളെ അതു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട സർക്കാർ നോക്കുകുത്തിയാകരുത്; ഒരു കുറ്റവാളിയും രക്ഷപ്പെടരുത്.