നോട്ടുനിരോധനം, ഇന്ധവില വർധന, പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയൊക്കെ സമ്മാനിച്ച കേന്ദ്രത്തിന്റെ അച്ഛാദിൻ വന്നതോടെ നടുവൊടിഞ്ഞ ജനങ്ങളുടെ മുതുകിലേക്കാണ് പുത്തൻ നുകങ്ങൾ വച്ചുകെട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നികുതി പരിഷ്കാരങ്ങൾ.
കൈയിൽ കാശില്ലെന്നു തോന്നുന്പോൾ വഴിയിലിറങ്ങി ഗുണ്ടാപ്പിരിവ് നടത്തുന്ന ചില സംഘങ്ങളുണ്ട്. അവർക്ക് ഇരകളുടെ ദൈന്യതയോ സാന്പത്തിക സ്ഥിതിയോ കഷ്ടപ്പാടുകളോ ഒന്നും അറിയേണ്ട കാര്യമില്ല. ഭീഷണിപ്പെടുത്തി കീശയിലുള്ളതു പിടിച്ചുപറിക്കും. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ആളുകൾ കൈയിലുള്ളതു കൊടുക്കും. അത്തരമൊരു സ്ഥിതിയിലേക്കു സംസ്ഥാന സർക്കാരും നീങ്ങുകയാണോയെന്ന സംശയമാണു ജനങ്ങൾക്കിപ്പോൾ. അതിനു കാരണം, പുത്തൻ നികുതിഭാരങ്ങൾ ഏർപ്പെടുത്തുന്ന തിരുമാനവും നീക്കങ്ങളുമാണ്. കെട്ടിടനികുതിയിൽ ഗണ്യമായ വർധന വരുത്തിയിരിക്കുകയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ.
മറ്റൊന്ന് കൊച്ചിയിൽ മെട്രോയുടെ ഇരുവശത്തും ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് ആഡംബര നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ്. സംസ്ഥാനത്തിന്റെ ധനവരവ് വർധിപ്പിക്കാനാണത്രേ ആറാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലെ ശിപാർശ പ്രകാരമുള്ള നടപടി. പക്ഷേ, ജനങ്ങളുടെ ധനവരവു വർധിപ്പിക്കാൻ ഒരു കമ്മീഷനുമില്ലതാനും. സാധാരണക്കാരന്റെ സാന്പത്തിക സ്ഥിതി ഇനി തകരാനൊന്നുമില്ലെന്നു സർക്കാരിനുമറിയാവുന്നതാണ്. എന്നിട്ടും പുതിയ നികുതിഭാരം ഏർപ്പെടുത്തുന്നതും തെരുവിലിറങ്ങി ഗുണ്ടാപ്പിരിവ് നടത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടോ?
സംസ്ഥാനത്തെ ചെറിയ വീടുകളെ അടക്കം കെട്ടിടനികുതിയുടെ പരിധിയിൽ കൊണ്ടുവരുംവിധമാണ് പരിഷ്കാരം. 538 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള വീടുകൾക്കു കെട്ടിട നികുതി ഈടാക്കും. മുന്പ് ഇത് 660 ചതുരശ്രയടിയായിരുന്നു. 3000 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് 15 ശതമാനം അധികനികുതി ഏർപ്പെടുത്തും. നിലവിലുള്ള ആഡംബര നികുതിക്കു പുറമേയാണിത്. എല്ലാ വർഷവും വസ്തുനികുതി വർധിപ്പിക്കാനും തീരുമാനമായി. മറ്റൊന്ന്, കൊച്ചി മെട്രോയുടെ പരിസരത്ത് കെട്ടിടനികുതി വർധിപ്പിക്കാനുള്ള നീക്കമാണ്. ഇപ്പോൾ നൽകുന്നതിൽനിന്ന് 2,500 രൂപയുടെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. വിശദാംശങ്ങൾ നൽകാൻ റവന്യൂവകുപ്പിനു സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. കെട്ടിട നികുതിയായാലും മെട്രോ പരിസരത്തെ ആഡംബര നികുതി ആയാലും കോവിഡ് ദുരിതത്തിൽനിന്നു കഷ്ടിച്ചു കരകയറിവരുന്ന ജനങ്ങൾക്ക് ഇതു താങ്ങാനാവില്ല. അതൊന്നും തങ്ങൾക്കറിയേണ്ടെന്ന നിലപാടിലാണു സർക്കാർ.
നോട്ടുനിരോധനം, ഇന്ധനവില വർധന, പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയൊക്കെ സമ്മാനിച്ച കേന്ദ്രത്തിന്റെ അച്ഛാദിൻ വന്നതോടെ നടുവൊടിഞ്ഞ ജനങ്ങളുടെ മുതുകിലേക്കാണ് പുത്തൻ നുകങ്ങൾ വച്ചുകെട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നികുതി പരിഷ്കാരങ്ങൾ. ഇതിനു പച്ചക്കൊടി കാട്ടിയ മന്ത്രിസഭയിലുള്ള ഒരാൾക്കും പച്ചക്കറിക്കടയിലോ പലചരക്കു കടയിലോ മീൻചന്തയിലോ ഒന്നും പോകേണ്ടതില്ല. വിലക്കയറ്റം അവരെ ഒരുവിധത്തിലും ബാധിക്കുകയുമില്ല. അടിസ്ഥാന പ്രശ്നങ്ങളൊന്നും അറിയാൻ ശ്രമിക്കാത്ത ഇത്തരം ജനപ്രതിനിധികളാണ് ജനജീവിതം ദുസഹമാക്കുന്നത്.
നികുതി വർധിപ്പിക്കുന്നതു തെറ്റായ നടപടിയൊന്നുമല്ല. പക്ഷേ, സർക്കാരിനെപ്പോലെ ജനങ്ങളും സാന്പത്തിക ദുരിതത്തിലും കടക്കെണിയിലുമാണ്. സർക്കാരിനു ജനങ്ങളിൽനിന്നു നികുതിയെന്നു പറഞ്ഞു പിരിക്കാം. ജനങ്ങൾ എവിടേക്കു പോകും? ഒരു വരുമാനവും നൽകാത്ത ആസ്തിയാണ് വീടുകൾ. അതിനു നികുതി വർധിപ്പിക്കുക എന്നു പറഞ്ഞാൽ അതിനർഥം മറ്റു വരുമാനങ്ങളിൽനിന്നെടുത്തു കൊടുക്കണം എന്നാണ്. മറ്റു വരുമാനങ്ങളൊക്കെയും കുറഞ്ഞിരിക്കുന്ന സ്ഥിതിയുമാണ്. മെട്രോ വന്നതിനുശേഷം പരിസരത്തെ കെട്ടിടങ്ങളുടെ മൂല്യം വർധിച്ചിട്ടുണ്ടാകാം. വിൽക്കുന്പോഴല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മൂല്യം വർധിച്ച കെട്ടിടം യാതൊരു വരുമാനവും അന്തേവാസിക്കു നൽകില്ല. പറഞ്ഞിട്ടു കാര്യമില്ല, അടുത്തുകൂടി മെട്രോ ട്രെയിൻ ഓടുന്നതിന്റെ ശിക്ഷയായി കൂടുതൽ നികുതിയടയ്ക്കണം.
ഇത് ഇവിടെയൊന്നും തീരില്ല. കൂടുതൽ നികുതി വർധനകളുടെ കാലമാണ് മലയാളിയെ കാത്തിരിക്കുന്നതെന്നുവേണം കരുതാൻ. കാരണം ജനങ്ങളുടെയോ സർക്കാരിന്റെയോ വരുമാനം വർധിപ്പിക്കുന്നതിനു പകരം കടം വാങ്ങി ചെലവുകഴിയുന്ന രീതിയാണു സർക്കാർ അവലംബിച്ചിരിക്കുന്നത് എന്നതുതന്നെ. കേരളപ്പിറവിമുതൽ 2016ൽ പിണറായി സർക്കാർ അധികാരത്തിലെത്തുന്നതുവരെയുള്ള സംസ്ഥാനത്തിന്റെ കടം 1,57,370 കോടി രൂപയായിരുന്നു.
2021 മേയിൽ ആദ്യ ടേം കഴിഞ്ഞ സമയത്ത് കടം 3,01,642 കോടിയായി. ഇതിനർഥം 65 വർഷംകൊണ്ട് ഉണ്ടായ കടത്തിനു തുല്യമാണ് തുടർന്നുള്ള അഞ്ചു വർഷംകൊണ്ട് ഉണ്ടായത്. വീണ്ടും കടം വാങ്ങിക്കൊണ്ടിരിക്കുകയാണ്. സിൽവർ ലൈൻ ഉൾപ്പെടെയുള്ളവകൂടി വന്നാൽ അതിന്റെ കടവും തിരിച്ചടയ്ക്കാൻ നികുതി വീണ്ടും കൂട്ടേണ്ടിവരുമെന്നതിൽ സംശയമില്ല. മലയാളിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്നാണു സൂചന. സുസ്ഥിര വികസനത്തെ സഹായിക്കുന്ന സാന്പത്തിക ആസൂത്രണത്തിനു തയാറാകുന്നതിനു പകരം സാന്പത്തിക ഞെരുക്കം വരുന്പോൾ ഗുണ്ടാപ്പിരിവിനിറങ്ങുന്ന ശൈലി തെമ്മാടികൾക്കാവാം; ജനകീയ സർക്കാരിനു ഭൂഷണമല്ല.