അഭ്യാസ പ്രകടനങ്ങൾ മാത്രമല്ല, മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ സംഘങ്ങളുടെ തേർവാഴ്ചയും നമ്മുടെ നിരത്തുകളിൽ പതിവായി. മറ്റു വാഹനങ്ങളെ അപകടകരമായ വേഗത്തിൽ ഓവർടേക്കു ചെയ്യുക, അപ്രതീക്ഷിതമായി വേഗം കുറച്ച് പിന്നിലുള്ള വാഹനങ്ങളുടെ വഴിമുടക്കുക, ഓവർടേക്കു ചെയ്യാൻ ശ്രമിച്ചാൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയതൊന്നും യാത്രക്കാർക്കു പുതുമയല്ല.
തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിക്കാനിടയായത് തികച്ചും ദുഃഖകരമാണ്. ഇരുപതും ഇരുപത്തിരണ്ടും വയസുള്ള വിദ്യാർഥികളുടെ കുടുംബങ്ങളിൽ കണ്ണീർ തോർന്നിട്ടില്ല. സംഭവത്തെതുടർന്ന് രണ്ടാഴ്ചത്തെ കർശന പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പ്. അതു കഴിയുന്പോൾ എന്തു ചെയ്യും? തത്കാലം മാളങ്ങളിലേക്കു പിൻവലിഞ്ഞിരിക്കുന്നവർ പരിശോധന കുറയുന്നതോടെ ഇരന്പിയെത്തും.
മോട്ടോർവാഹന വകുപ്പും പോലീസും ചേർന്നുള്ള തുടർച്ചയായ പരിശോധനയും കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമാണു വേണ്ടത്. റേസിംഗ് ബൈക്കുകൾക്കു പ്രത്യേക ലൈസൻസും സ്ഥലവുമാണ് നൽകേണ്ടത്. തിരക്കേറിയ നിരത്തുകളിൽ അഭ്യാസം നടത്തി അപകടത്തിനു വഴിയൊരുക്കുകയും മറ്റു വാഹനങ്ങൾക്കു ശല്യമാകുകയും കാൽനട യാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്യുന്ന വകതിരിവില്ലാത്ത അഭ്യാസികളെ നിലയ്ക്കു നിർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ഇക്കഴിഞ്ഞ 19ന് വൈകുന്നേരം രണ്ടു പേരുടെ മരണത്തിനിടയാക്കിയ വിഴിഞ്ഞത്തെ കോവളം-കാരോട് ബൈപാസിൽ രാവിലെയും ബൈക്ക് റേസ് നടന്നിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസെത്തി താക്കീതു നൽകി വിട്ടയച്ചതാണ്. വൈകുന്നേരമെത്തിയ സംഘത്തിൽ പെട്ടവരാണു മരിച്ചത്. അമിതവേഗത്തിലെത്തി നേർക്കുനേർ നടന്ന കൂട്ടിയിടിയിൽ രണ്ടുപേരുടെയും തലയോടു തകരുകയും മുഖം തിരിച്ചറിയാനാവാത്തവിധമാകുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്കും ചിതറിപ്പോയി. ഇതു വിഴിഞ്ഞത്തെ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലങ്ങോളമിങ്ങോളം അപകടകരമായ അഭ്യാസങ്ങൾ നടക്കുന്നുണ്ട്. മറ്റു വാഹനങ്ങളും യാത്രക്കാരും ഒഴിഞ്ഞുമാറുന്നതുകൊണ്ടാണു പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. പ്രായത്തിന്റെ തിളപ്പും അച്ചടക്കമില്ലായ്മയും മയക്കുമരുന്നുപയോഗവും പോലീസിന്റെ ഉദാസീനതയുമൊക്ക,െ വർധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവണതയ്ക്കു കാരണമാണ്.
അഭ്യാസപ്രകടനങ്ങൾ മാത്രമല്ല, മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ സംഘങ്ങളുടെ തേർവാഴ്ചയും നമ്മുടെ നിരത്തുകളിൽ പതിവായി. മറ്റു വാഹനങ്ങളെ അപകടകരമായ വേഗത്തിൽ ഓവർടേക്ക് ചെയ്യുക, അപ്രതീക്ഷിതമായി വേഗം കുറച്ച് പിന്നിലുള്ള വാഹനങ്ങളുടെ വഴിമുടക്കുക, ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചാൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയതൊന്നും യാത്രക്കാർക്കു പുതുമയല്ല. സംഘടിതരായെത്തുന്ന ഇത്തരം അഭ്യാസികളെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ശ്രമിച്ചാൽ പ്രതികരണം എങ്ങനെയാകുമെന്നു പറയാനാവാത്തതിനാൽ നാട്ടുകാരും മറ്റു യാത്രക്കാരുമൊന്നും ഭയം മൂലം ഇടപെടാറില്ല.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരും ഇത്തരക്കാരിലുണ്ടെന്നതും ആളുകളെ പിന്തിരിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്തവരും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവരും പലപ്പോഴും ഇക്കൂട്ടത്തിലുണ്ട്. അഭ്യാസങ്ങൾ നടത്താൻ തക്കവിധം കരുത്തും വേഗവുമുള്ള ബൈക്കുകളാണ് ഇത്തരം സംഭവങ്ങളിൽ ഉപയോഗിക്കുന്നത്. വേഗപരിധി മറികടക്കാൻ ട്യൂണിംഗ് ബോക്സുകളും പെർഫോമൻസ് ഫിൽറ്ററുകളും മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മക്കളുടെ ശാഠ്യത്തിനു വഴങ്ങി വിലയും കരുത്തും കൂടിയ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾക്കും ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകാനാവില്ല. പലപ്പോഴും ചെറുപ്പം മുതലേ സ്വഭാവ വൈകല്യങ്ങളും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ‘അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ’ പ്രശ്നമുള്ളവരും മറ്റു മാനസിക വൈകല്യങ്ങളുള്ളവരുമൊക്കെ ഇത്തരം അഭ്യാസങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റാൻ ശ്രമിക്കാറുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മറ്റൊരു കാരണം മയക്കുമരുന്നാണ്. നിയമ നടപടികളും ശിക്ഷയും മാത്രമല്ല, ഇത്തരക്കാർക്കു ചികിത്സയും ആവശ്യമാണ്.
ബൈക്കുപയോഗിച്ചു നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും അപകടകരമായ അഭ്യാസങ്ങളും അറിയണമെങ്കിൽ സോഷ്യൽ മീഡിയയിൽ പരതിയാൽ മതി. അപകടകരമായ സ്പീഡിൽ പായിക്കുക, അതേ സ്പീഡിൽ ഓവർടേക്ക് ചെയ്യുക, മുൻചക്രം ഉയർത്തി ബൈക്കോടിക്കുക, മുൻബ്രേക്ക് പിടിച്ച് പിൻഭാഗം ഉയർത്തുക, റോഡിൽ തലങ്ങും വിലങ്ങും വെട്ടിച്ച് മുന്നേറുക, സൈലൻസർ നീക്കി ശബ്ദമുയർത്തി ശ്രദ്ധ നേടാൻ ശ്രമിക്കുക, മുന്നിലും പിന്നിലും അതേ വേഗത്തിലോടിക്കുന്ന ബൈക്കുകളിലിരുന്നു വീഡിയോ പകർത്തുക, മറ്റുള്ളവരുടെ ഭയവും ആശ്ചര്യവും വീഡിയോയിൽ പകർത്തുക തുടങ്ങിയ അപക്വമായ കാര്യങ്ങളാണ് നടത്തുന്നത്. ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർ ബൈക്കുകളുടെ നന്പർ മായ്ച്ചുകളയാനും ശ്രദ്ധിക്കും. 2021ൽ കേരളത്തിൽ 33,296 വാഹനാപകടങ്ങളാണ് ഉണ്ടായത്. 3,429 പേർ മരിച്ചു. ഇതിൽ മൂന്നിലൊന്നും ബൈക്ക് യാത്രികരായിരുന്നു. 1,069 പേർ ബൈക്കപകടത്തിലും 321 പേർ സ്കൂട്ടർ അപകടങ്ങളിലും മരിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന അഭ്യാസപ്രകടനങ്ങൾ ഈ മരണക്കണക്കു വർധിപ്പിക്കുമെന്നു മാത്രമല്ല, ജനജീവിതം ദുഃസഹമാക്കുകയും ചെയ്യും. സർക്കാരും പോലീസും മാതാപിതാക്കളും ജാഗ്രത പാലിച്ചേ മതിയാകൂ.