വിദ്യാഭ്യാസം ലഭിക്കാത്ത, മനുഷ്യാവകാശങ്ങളില്ലാത്ത മനസിനും ശരീരത്തിനും മുറിവേറ്റ കുട്ടികളുടെ സംഖ്യ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വികസനത്തിന്റെയും വളർച്ചയുടെയും പ്രസംഗങ്ങൾ മറുവശത്തും.
ഒരു ബാലവേല വിരുദ്ധ ദിനാചരണംകൂടി കഴിഞ്ഞു. കുട്ടികളുടേ പേരിൽ നടത്തിയ ദിനാചരണങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയ നേതാക്കളും സംഘടനകളും അടുത്ത ജൂൺ 12നു കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിയുകയും ചെയ്തു. ഇനിയെല്ലാം പഴയതുപോലെ. ബാലവേല ദാരിദ്ര്യത്തിന്റെ ഉത്പന്നമാണ്. പക്ഷേ, രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാകുവോളം ബാലവേല തുടരട്ടെ എന്നു കരുതാനാവില്ല. വിശപ്പിന്റെയും അടിമവേലയുടെയും ക്രൂരതകളുടെയും തടവറകളിൽനിന്നു മോചിപ്പിച്ച് വിദ്യാലയങ്ങളിലേക്കു കുട്ടികളെ കൈപിടിച്ചെത്തിക്കണമെങ്കിൽ അതിനു വർഷത്തിലൊരിക്കലുള്ള ദിനാചരണം പോരാ, സമയബന്ധിതമായ നടപടികൾ ഇച്ഛാശക്തിയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുകതന്നെ വേണം.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ലോകത്ത് 16 കോടിയോളം കുട്ടികൾ ജോലി ചെയ്യേണ്ടിവരുന്നു. രണ്ടു പതിറ്റാണ്ടിനിടെ ബാലവേലയിൽ ഏറ്റവുമധികം വർധനയുണ്ടായത് കഴിഞ്ഞ നാലു വർഷത്തിനിടെയാണ്. 84 ലക്ഷം കുട്ടികൾ ഇക്കാലത്ത് ജോലി ചെയ്യാൻ നിർബന്ധിതരായി. അതിലേറെയും ദാരിദ്ര്യം മൂർധന്യാവസ്ഥയിലെത്തിയ കോവിഡ് വ്യാപനത്തോടെയാണ്. ഇന്ത്യയിലെ ബാലവേലയെക്കുറിച്ച് പല റിപ്പോർട്ടുകളും വ്യത്യസ്ത കണക്കുകളാണു നൽക്കുന്നത്. 60 ലക്ഷം മുതൽ ഒരു കോടിവരെ കുട്ടികൾ രാജ്യത്തു ജോലിയെടുക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നാണു കണക്കുകൾ. ഇതിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. ഇഷ്ടികക്കളങ്ങൾ, കാർപ്പെറ്റ് നിർമാണശാലകൾ, ആഭരണനിർമാണ ഫാക്ടറികൾ, നെയ്ത്തുശാലകൾ, വീട്ടുജോലികൾ, അസംഘടിതമേഖലകൾ എന്നിവടങ്ങളിലാണു കൂടുതലായും ലാഭക്കൊതിയന്മാരായ മുതലാളിമാർ കുട്ടികളെ പണിയെടുപ്പിക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണു ബാലവേല ഏറ്റവും കൂടുതലുള്ളത്. 2011ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ബാലവേലക്കാരുള്ളത് ഉത്തർപ്രദേശിലാണ്. ആറുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നാണ് ഭരണഘടനയുടെ അനുഛേദം 21 (എ)യിൽ പറഞ്ഞിട്ടുള്ളത്.
ഉത്തരവിട്ടും ബലം പ്രയോഗിച്ചും തൊഴിലിടങ്ങളിൽനിന്നു കുട്ടികളെ മോചിപ്പിക്കുന്നിടത്തു സർക്കാർ തങ്ങളുടെ ജോലി അവസാനിപ്പിക്കുന്നതിനാലാണ് ഈ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നത്. രക്ഷിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കാൻ പദ്ധതി വേണം. കേന്ദ്രസർക്കാരോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരോ അത്തരമൊരു പദ്ധിതി പ്രകാരം പുനരധിവസിപ്പിച്ച കുട്ടികളുടെ കണക്കുകൾ പുറത്തുവിടട്ടെ. അപ്പോഴറിയാം ആത്മാർഥത.
ബാലവേലയിലെ ഏറ്റവും ദാരുണമായ സ്ഥിതിയാണു കരാർ ജോലിയെന്ന അടിമവേല. പണം മുൻകൂർ കൊടുത്തിട്ടു മുതലും പലിശയും ജോലി ചെയ്തു വീട്ടാൻ നിർബന്ധിക്കുന്ന അവസ്ഥയാണിത്. മൂന്നു ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ ഇങ്ങനെ അടിമപ്പണി ചെയ്യുന്നുണ്ട്. മിക്കവാറും കുടുംബത്തോടെ ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ട് സ്വാഭാവികമായും ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. ഇതിലേറെയും തമിഴ്നാട്ടിലും കർണാടകയിലും ഒറീസയിലുമാണ്. നിശ്ചിത സമയത്തിലേറെ ജോലി ചെയ്യേണ്ടിവരുന്നതും മർദനമേൽക്കുന്നതുമൊക്കെ ഈ രംഗത്തു പതിവാണ്. എത്ര ജോലി ചെയ്താലും മുതലും പലിശയും തീർന്നില്ലെന്ന തൊഴിലുടമയുടെ ഏകപക്ഷീയമായ തീരുമാനത്തിൽപ്പെട്ടു ജീവിതം മുഴുവൻ അയാളുടെ പണിക്കാരായി തുടരേണ്ടിവരുന്നവരുമുണ്ട്. കുട്ടികൾക്കു നല്ല ഭക്ഷണമോ വിദ്യാഭ്യാസമോ ഒന്നും ലഭിക്കില്ല.
കേരളത്തിൽ ബാലവേല കുറവാണെന്നത് അഭിമാനകരമായ കാര്യമാണ്. സാന്പത്തിക സ്ഥിതിയും വിദ്യാഭ്യാസ നിലവാരവും അതിനുള്ള കാരണമാണ്. സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് 2,500 രൂ പ ഇന്‍സന്റീവ് നല്കുന്ന പദ്ധതിക്ക് ഇക്കൊല്ലത്തെ ബാലവേല വിരുദ്ധദിനത്തിൽ വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ബാലവേല കേരളത്തില്‍ കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ കേരളത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്.
2025ൽ ലോകത്തുനിന്നു ബാലവേല നിർമാർജനം ചെയ്യണമെന്ന ലക്ഷ്യത്തിലേക്ക് എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധമായി മുന്നേറണമെന്ന് ഇക്കൊല്ലം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വീണ്ടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല. കുട്ടികളെ അടിമപ്പണിയുടെ നരകങ്ങളിൽനിന്നു മോചിപ്പിക്കാനുള്ള ഒരു കർമ പദ്ധതിയും ഇന്ത്യ നടപ്പാക്കിത്തുടങ്ങിയിട്ടില്ല. വിദ്യാഭ്യാസം ലഭിക്കാത്ത, മനുഷ്യാവകാശങ്ങളില്ലാത്ത മനസിനും ശരീരത്തിനും മുറിവേറ്റ കുട്ടികളുടെ സംഖ്യ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വികസനത്തിന്റെയും വളർച്ചയുടെയും പ്രസംഗങ്ങൾ മറുവശത്തും. കുഞ്ഞുങ്ങളേ മാപ്പ്.