രാജ്യം ഇത്ര പുരോഗതി നേടിയിട്ടും സ്ത്രീകളെ തുല്യരായി കാണുന്നില്ലെന്നു മാത്രമല്ല, വീണ്ടും ചവിട്ടിത്താഴ്ത്തുന്ന പ്രവണത തുടരുകയും ചെയ്യുന്നു എന്നതാണ് അപകർഷതാബോധത്തോടെ നാം തിരിച്ചറിയേണ്ടത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ അഞ്ചാമതു ദേശീയ കുടുംബാരോഗ്യ സർവേയിലെ വിവരങ്ങൾ രാജ്യമെങ്ങും ചർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ ക്ഷേമമാണ് സമൂഹത്തിന്റെ സുസ്ഥിതിയുടെ അടിസ്ഥാനമെന്നിരിക്കെ ഇത്തരമൊരു സർവേ തയാറാക്കുകയും പുറത്തുവിടുകയും മാത്രമല്ല, അതിനനുസരിച്ച് ജനങ്ങളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾക്കുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കേണ്ടതുമുണ്ട്.
ഇതിനു മുന്പ് 2015-16ൽ നടന്ന സർവേയിൽനിന്നു പല കാര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ സർവേയുടെ പല മാനദണ്ഡങ്ങളിലും മാറ്റം വന്നിട്ടുള്ളതിനാൽ അത്ര കൃത്യമായ താരതമ്യം സാധ്യവുമല്ല. എങ്കിലും ചില മേഖലകളിൽ മെച്ചപ്പെടലുകൾ ഉണ്ടെന്നു പറയാമെങ്കിലും ഒച്ചിഴയുന്ന വേഗത്തിൽപ്പോലും ആയിട്ടില്ല എന്ന കാര്യവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
1992-93-ൽ തുടങ്ങിയ സർവേയിൽ അഞ്ചാമത്തേതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേശീയ പ്രത്യുത്പാദനനിരക്ക്, ശിശു-ബാല മരണനിരക്ക്, കുടുംബാസൂത്രണം, മാതൃ-ശിശു ആരോഗ്യം, പ്രജനന ആരോഗ്യം, പോഷകാഹാരം, വിളർച്ച, ആരോഗ്യ-കുടുംബാസൂത്രണ സേവനങ്ങളുടെ ഗുണനിലവാരവും ഉപയോഗവും, ഗാർഹിക പീഡനം തുടങ്ങിയ കാര്യങ്ങളിലാണ് ദേശീയ സർവേ.
സർവേയിലെ കണ്ടെത്തലുകളിൽ ചിലത് സമൂഹത്തിലും കുടുംബത്തിലും വരുത്തേണ്ട ചില തിരുത്തലുകളിലേക്കു വിരൽ ചൂണ്ടുന്നു. രാജ്യത്തെ മൂന്നിലൊന്നു സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്നതാണ് എടുത്തുപറയേണ്ട അപചയം. ഇതിൽ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ ഉൾപ്പെടുന്നു. രാജ്യം ഇത്ര പുരോഗതി നേടിയിട്ടും സ്ത്രീകളെ തുല്യരായി കാണുന്നില്ലെന്നു മാത്രമല്ല, വീണ്ടും ചവിട്ടിത്താഴ്ത്തുന്ന പ്രവണത തുടരുകയും ചെയ്യുന്നു എന്നതാണ് അപകർഷതാബോധത്തോടെ നാം തിരിച്ചറിയേണ്ടത്. ഇതിനുമുന്പത്തെ സർവേയുമായി താരതമ്യപ്പെടുത്തിയാൽ ഇത്തരം പീഡനങ്ങളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് സ്ത്രീകൾക്കെതിരേയുള്ള ഗാർഹിക പീഡനം 31.2 ശതമാനമായിരുന്നത് ഇത്തവണ 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ കാര്യങ്ങൾ മെച്ചപ്പെട്ടിരിക്കുന്നു എന്നു പറയാനുമാവില്ല. കാരണം, 2015-16ൽ നടന്ന മുൻ സർവേയിൽ 15 മുതൽ 49 വയസ് വരെയുള്ള സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളായിരുന്നെങ്കിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്
18 മുതൽ 49 വരെ പ്രായപരിധിയിലുള്ള സ്ത്രീകളെ മാത്രമാണ്. ഇതിൽനിന്ന് എത്തിച്ചേരാവുന്ന അനുമാനം രാജ്യത്തെ സ്ത്രീകൾ ഇന്നും കുടുംബങ്ങളിൽ കൊടിയ പീഡനങ്ങൾക്ക് ഇരയാകുന്നു എന്നതാണ്. ഈ പ്രായ പരിധിയിൽ പെട്ട സ്ത്രീകളിൽ 30 ശതമാനം പേർ 15 വയസുമുതൽ ശാരീരിക അതിക്രമങ്ങൾക്കും ആറു ശതമാനം പേർ ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നു. ഇതിൽ 14 ശതമാനം പേരാണ് ഇതേക്കുറിച്ചു പുറത്തു പറയുന്നത്. വിവാഹിതരായ സ്ത്രീകളിൽ 32 ശതമാനം ഭർത്താവിൽനിന്നുള്ള ശാരീരിക-ലൈംഗിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്.
ഗ്രാമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ നഗരങ്ങളിലുള്ളവരുടേതിനെക്കാൾ ശോചനീയമാണ്. നഗരങ്ങളിൽ ഇത് 24 ശതമാനമാണെങ്കിൽ ഗ്രാമങ്ങളിൽ 32 ശതമാനമാണ്. സ്ത്രീകളെ ശാരീരികമായി പീഡിപ്പിക്കുന്നവരിൽ 80 ശതമാനവും ഭർത്താക്കന്മാർ തന്നെയാണ്. ഇത്തരം പീഡനങ്ങളിൽ വില്ലനായി വരുന്നത് മദ്യമാണെന്ന കാര്യം നമ്മുടെ സാമൂഹിക പരിഷ്കർത്താക്കൾ മാത്രമല്ല, സർക്കാരും ശ്രദ്ധിക്കേണ്ടതാണ്. നാട്ടിലെങ്ങും മദ്യം സുലഭമായി ലഭ്യമാക്കുകയും സ്ത്രീശക്തീകരണം പ്രസംഗിക്കുകയും ചെയ്യുന്നതിന്റെ വിരോധാഭാസം തിരിച്ചറിയാൻ വൈകിയാൽ അടുത്ത സർവേയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ തുടരാനാണു സാധ്യത.
കാരണം, പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരിൽ 70 ശതമാനം മദ്യപരാണ്. മദ്യപിക്കാത്ത ഭർത്താക്കന്മാരിൽനിന്നു പീഡനത്തിനിരയാകുന്നത് 23 ശതമാനം സ്ത്രീകളാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം 18-19 പ്രായപരിധിയിലുള്ള സ്ത്രീകളെക്കാൾ പീഡനങ്ങൾ കൂടുതലും ഏറ്റുവാങ്ങുന്നത് 40-49 പ്രായപരിധിയിലുള്ളവരാണ് എന്നതാണ്. പ്രായം പുരുഷനെ ചില കാര്യങ്ങളിലെങ്കിലും പക്വമതിയാക്കുന്നില്ലെന്നർഥം.
സ്ത്രീകൾക്കു പീഡനമേൽക്കാനുള്ള മറ്റൊരു കാരണം ദാരിദ്ര്യമാണ്. ദരിദ്രവിഭാഗത്തിലെ 39 ശതമാനം സ്ത്രീകൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്പോൾ സാന്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിൽ ഇതു 17 ശതമാനമാണ്. സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം ഉയർന്ന വിദ്യാഭ്യാസവും സ്ത്രീപീഡനങ്ങൾ കുറയാൻ കാരണമാണ്.
വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ പീഡനങ്ങൾ നിശബ്ദമായി സഹിക്കുന്നവരും വിദ്യാഭ്യാസമുള്ള പുരുഷന്മാരിൽ സ്ത്രീകളോട് അത്രിക്രമം കാണിക്കുന്നവരും കുറവാണെന്ന യാഥാർഥ്യം വിരൽ ചൂണ്ടുന്നത് സാർവത്രിക വിദ്യാഭ്യാസത്തിലേക്കാണ്. സ്ത്രീകൾക്കെതിരേയുള്ള പീഡനങ്ങളുടെ കാരണങ്ങൾ ചികഞ്ഞാൽ തെളിഞ്ഞുവരുന്നത് ദാരിദ്ര്യം, മദ്യപാനം, വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ്. ഈ മൂന്നു കാര്യങ്ങൾ നിർമാർജനം ചെയ്യാനുള്ള നടപടികളാണ് സർക്കാരുകളും മതങ്ങളും സന്നദ്ധ സംഘടനകളുമൊക്കെ ലക്ഷ്യമിടേണ്ടത്. സ്ത്രീപീഡനങ്ങൾ മാത്രമല്ല, സകല തിന്മകളുടെയും വേരറുക്കാൻ ഒരു പരിധിവരെ ഇതിലൂടെ കഴിയും.