മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തകരെ പടിക്കു പുറത്തു നിർത്തുകയും തെരഞ്ഞെടുപ്പുസമയത്തൊഴികെ ശല്യക്കാരായി കാണുകയും ചെയ്യുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും മാധ്യമസ്വാതന്ത്ര്യത്തിന്റെ നാശത്തിന് ഉത്തരവാദികൾതന്നെയാണ്.
കൊളോണിയൽ ഭരണാധികാരികളെ മുട്ടുകുത്തിച്ചു സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ ധീരജനതയ്ക്കു സ്വന്തം ഭരണാധികാരികൾത്തന്നെ സ്വാതന്ത്ര്യം നിഷേധിക്കുകയാണോ? ഇന്ത്യയിലെ ക്ഷയിക്കുന്ന മാധ്യമസ്വാതന്ത്ര്യം അതാണു സൂചിപ്പിക്കുന്നതെങ്കിൽ നാം ആത്മപരിശോധനയ്ക്കു വൈകേണ്ടതില്ല. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180 രാജ്യങ്ങളിൽ 150-ാം സ്ഥാനത്തേക്കു നമ്മൾ പിന്തള്ളപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം 142-ാം സ്ഥാനത്തായിരുന്നു. ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് മൂന്നിന് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധോപദേശക പദവിയുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) എന്ന സന്നദ്ധസംഘടന പുറത്തുവിട്ടതാണ് റിപ്പോർട്ട്.
മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും അതിനു ഭരണകൂടം നൽകുന്ന അംഗീകാരവും വിശകലനം ചെയ്താണ് പട്ടിക തയാറാക്കുന്നത്. മാധ്യമസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതങ്ങൾ, കുറച്ചു പേരിലേക്കു മാത്രമായി ചുരുങ്ങുന്ന മാധ്യമ ഉടമസ്ഥത തുടങ്ങിയ കാരണങ്ങൾ ഇന്ത്യയുടെ നില പരിതാപകരമാക്കി. റിപ്പോർട്ടിൽ വ്യക്തമായ സൂചനകളുണ്ട്. അതിങ്ങനെയാണ്: കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഉത്പന്നമായ ഇന്ത്യൻ പത്രങ്ങൾ പുരോഗമനപരമായിരുന്നു.
എന്നാൽ 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി. ഏകാധിപത്യ, ദേശീയവാദ സ്വഭാവം കൂടുതലായുള്ള സർക്കാരിൽനിന്നു മാധ്യമപ്രവർത്തകർക്കു സമ്മർദം നേരിടേണ്ടിവന്നിരിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ മോദിഭക്തരിൽനിന്നുള്ള കൊടിയ ആക്രമണങ്ങൾക്കിരയാകുന്നു. എല്ലാറ്റിലുമുപരി മാധ്യമപ്രവർത്തകർ ദേശദ്രോഹികളെന്നു മുദ്രയടിക്കപ്പെടുന്ന സ്ഥിതിയുമായി. ഓരോ വർഷവും മൂന്നോ നാലോ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു. ഈ വർഷം ഇത്രയും കാലയളവിനിടെ ഒരാൾ കൊല്ലപ്പെടുകയും 13 പേർ ജയിലിൽ കഴിയുകയും ചെയ്യുന്നു. പോലീസ്, രാഷ്ട്രീയക്കാർ, ക്രിമിനൽ സംഘങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നുള്ള ശാരീരിക ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് മാധ്യമപ്രവർത്തകർ. മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു.
ഒരു ദേശത്തെ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ തെളിയുന്നതെങ്കിൽ ആർഎസ്എഫിന്റെ റിപ്പോർട്ട് ജനങ്ങളെയും ഭരണകൂടത്തെയും ഒരുപോലെ അലോസരപ്പെടുത്തേണ്ടതല്ലേ? കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും ഭരണകൂട ന്യായീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, മാധ്യമസ്വാതന്ത്ര്യം ജനാധിപത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നാം ചോദ്യങ്ങളെത്തന്നെ ഇല്ലാതാക്കുകയല്ല, ഉത്തരങ്ങളിലെത്താൻ ആത്മപരിശോധന നടത്തുകയാണു വേണ്ടത്. കാരണം ലളിതമായി പറഞ്ഞാൽ, ജനങ്ങൾക്കു പറയാനുള്ളതും പ്രതിപക്ഷമുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പറയാൻ മടിക്കുന്നതുമാണ് മാധ്യമങ്ങൾ പറയുന്നത്. അതു കേൾക്കാൻ തയാറല്ലെങ്കിൽ എന്തു ജനാധിപത്യമാണ് നാം കൊട്ടിഘോഷിക്കുന്നത്? കോവിഡ് രൂക്ഷമായിരുന്ന കാലത്ത് സർക്കാർ പ്രസ്താവനകളിലെ വൈരുധ്യവും നടപടികളിലെ ന്യൂനതകളും ചൂണ്ടിക്കാണിച്ച മാധ്യമങ്ങളെ അടിച്ചമർത്താൻ നിയമവ്യവസ്ഥയെയും ഉപയോഗിച്ചു.
പലതും രാജ്യവിരുദ്ധ പ്രവർത്തനങ്ങളായിപ്പോലും ചിത്രീകരിക്കപ്പെട്ടു. പിന്നീടു നമ്മൾ കേട്ടു, പെഗാസസ് ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചും മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയെന്ന്. എവിടേക്കാണു നമ്മുടെ പോക്ക്? എഴുപതോളം മീഡിയ ഔട്ട്ലെറ്റുകൾ കേന്ദ്രസർക്കാരിനു പ്രിയങ്കരരായ അംബാനി ഗ്രൂപ്പിനു കീഴിലാണ്. മറ്റൊരു വിഭാഗം മാധ്യമങ്ങളാകട്ടെ, സർക്കാരിന്റെ സ്തുതിപാഠകരായി വിധേയത്വത്തിന്റെ പുത്തൻ റിപ്പബ്ലിക്കിനു വഴിയൊരുക്കുകയും ചെയ്യുന്നു. നാം എങ്ങോട്ടാണ് എന്നു കൃത്യമായി നിർവചിക്കാനായിട്ടില്ലെങ്കിലും ജനാധിപത്യത്തിൽനിന്ന് അകന്നിരിക്കുന്നു എന്ന് അവശേഷിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു പറയാം.
കേന്ദ്രത്തിൽ മാത്രമല്ല, മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തകരെ പടിക്കു പുറത്തു നിർത്തുകയും തെരഞ്ഞെടുപ്പുസമയത്തൊഴികെ ശല്യക്കാരായി കാണുകയും ചെയ്യുന്ന സംസ്ഥാന ഭരണകൂടങ്ങളും ഭരണാധികാരികളും പാർട്ടിനേതാക്കളുമൊക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ നാശത്തിന് ഉത്തരവാദികൾതന്നെയാണ്. മാധ്യമങ്ങൾ സ്വയം വരിക്കുന്ന അടിമത്തവുമുണ്ട്. വാണിജ്യ-പരസ്യ താത്പര്യങ്ങളും മാധ്യമങ്ങളെ പ്രതിബദ്ധതയിൽനിന്നു പിന്നോട്ടു വലിക്കുന്നു. അതായത്, ബാക്കിയാകുന്ന ഇത്തിരി സ്വാതന്ത്ര്യത്തിൽനിന്നു കുറച്ചെടുത്തു വിൽക്കുകയും ചെയ്യുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകനായ വോൾട്ടർ ക്രോൺകൈറ്റ് പറഞ്ഞത് ഭരണാധികാരികളും മാധ്യമങ്ങളും ചെവിക്കൊള്ളേണ്ടതാണ്: ‘മാധ്യമ സ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിൽ പ്രധാനമാണ് എന്നതല്ല, അതാണു ജനാധിപത്യം’.